2013, ജൂൺ 10, തിങ്കളാഴ്‌ച

                                    ചിതലരിച്ച പുസ്തകങ്ങള്‍

ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേയ്ക്കും വെയിലാറിയിരുന്നു.  കിഴക്കേ മുറ്റത്തേയ്ക്ക് എത്തിച്ചു നോക്കി.  പഴയ ഒരു പുതപ്പില്‍ വിരിച്ച പത്രക്കടലാസ്സില്‍ തലങ്ങും വിലങ്ങും കിടക്കുന്നു പുസ്തകങ്ങള്‍.

ഇരിപ്പുമുറിയിലെ ഷെല്‍ഫില്‍ ചിതല്‍ കയറിയെന്നും പുസ്തകങ്ങള്‍ പലതും തിന്നുവെന്നും പറഞ്ഞ് സബിത വിളിച്ചിരുന്നു.  തല്‍ക്കാലം മുകള്‍ത്തട്ടില്‍ മാത്രമേ എത്തിയിട്ടുള്ളു. ആ പുസ്തകങ്ങള്‍ വാരിയെടുത്ത് വെയിലത്തിട്ടിട്ടുണ്ട്. എത്രയെണ്ണം കേടുവന്നിട്ടുണ്ടെന്ന് കൃത്യമായി അറിയില്ല.  ജോലി കഴിഞ്ഞെത്തിയിട്ട് വിശദമായി നോക്കാം.

വേഷം മാറി നേരെ മുറ്റത്തേയ്ക്കു ചെന്നു.  സി. വി. ബാലകൃഷ്ണന്റെ 'ആയുസ്സിന്റെ പുസ്തക'മാണ് ആദ്യമായി കണ്ണില്‍പ്പെട്ടത്.  ആദ്യത്തെ പതിപ്പാണ്.  പുസ്തകം മുഴുവന്‍ തിന്നുതീര്‍ത്തിരിയ്ക്കുന്നു. പക്ഷേ  പ്ലാസ്റ്റിക് കവറിട്ടതുകൊണ്ട് ചട്ട അതേപോലെ ബാക്കിവെച്ചു.  പലവട്ടം വായിച്ച പുസ്തകമാണ്. മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ 'താവളം തൊട്ട് താവളം വരെ'യും വൈശാഖന്റെ 'നൂല്‍പ്പാലം കടക്കുന്നവ'രും ബാക്കിയുണ്ടായില്ല.

മാധവിക്കുട്ടിയുടെ 'വര്‍ഷങ്ങള്‍ക്കു മു'മ്പും ഉടലോടെ സ്വര്‍ഗ്ഗത്തിലേയ്ക്കു പോയി. പക്ഷേ അതില്‍ അത്ര വിഷമം തോന്നിയില്ല.  അതിന്റെ പുതിയ പതിപ്പ് എപ്പോഴും ബുക് സ്റ്റാളില്‍ കിട്ടും.  അതുകൊണ്ട് അത്തരം പുസ്തകങ്ങള്‍ നഷ്ടപ്പെട്ടു എന്നു പറയാന്‍ വയ്യ.  സങ്കടം തോന്നിയത് ജി. ബാലചന്ദ്രന്റെ 'ഉണര്‍ന്ന മനസ്സുകളും കരിഞ്ഞുപോയ ഒരു പൂമൊട്ടും' കണ്ടപ്പോഴാണ്.  1986-ല്‍ ഡിസിബി ഇറക്കിയ പുസ്തകം.  വെറും 25 രൂപ.  ഇതും പലവട്ടം വായിച്ച പുസ്തകമാണ്.  പുതിയ പതിപ്പൊന്നും ഇറങ്ങിയതായി അറിവില്ല.  മനസ്സ് ഉണരുകയല്ല, കരിഞ്ഞുപോവുകയാണുണ്ടായത്.

മറ്റു പലതിന്റേയും വക്കുകള്‍ മുഴുവന്‍ കാര്‍ന്നു തിന്ന് ഉപയോഗശൂന്യമായിരിയ്ക്കുന്നു.  അതില്‍ ചന്ദ്രമതിയുടെ 'തട്ടാരക്കുടിയിലെ വിഗ്രഹങ്ങ'ളുമുണ്ട്.  ചന്ദ്രമതി സ്‌നേഹപൂര്‍വ്വം കയ്യൊപ്പിട്ടു തന്ന പുസ്തകം.  (ഇറങ്ങുന്ന എല്ലാ പുസ്തകങ്ങളും പരസ്പരം സമ്മാനിയ്ക്കാന്‍ ഞങ്ങള്‍ക്കിടയില്‍ മനസ്സുകൊണ്ട് ഒരു കരാറുണ്ട്.  അത് ഇതുവരെ ലംഘിച്ചിട്ടില്ല ഞങ്ങള്‍.)  പക്ഷേ അത്ഭുതം.  ചന്ദ്രമതി അതോടൊപ്പം എനിയ്‌ക്കെഴുതിയ കത്ത് അതേ പടി പുസ്തകത്തിലിരിയ്ക്കുന്നു.  നേര്‍ത്ത ചതുരക്കള്ളികളുള്ള കടലാസ്സില്‍ രണ്ടു പുറം നിറയെ കുനുകുനെ എഴുതിയ കത്ത്.  തീയതിയില്ല.  ഇന്റര്‍നെറ്റും ഈമെയിലും പ്രചാരമായിത്തുടങ്ങുന്ന കാലത്തെഴുതിയതാണ്.  ''എനിയ്ക്ക് ഈമെയില്‍ അഡ്രസ്സു തരൂ.  നമുക്ക് കുറച്ചുകൂടി അനായാസമായി വിവരങ്ങള്‍ കൈമാറാം'' എന്ന് കത്തില്‍ പറയുന്നുണ്ട്.  കത്തിന്റെ പുതിയ പതിപ്പൊന്നും കിട്ടില്ലല്ലോ.  അതുകൊണ്ട് കത്ത് എടുത്ത് സുരക്ഷിതമായ സ്ഥലത്തു വെച്ചു.

വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത് 'ആനന്ദിന്റെ കഥക'ളും 'തെരുവിന്റെ കഥ'യും 'തോറ്റങ്ങ'ളുമാണ്. മൂന്നാമത്തെ തട്ടിലേയ്ക്ക് എത്താഞ്ഞതു ഭാഗ്യമായി.  അവിടെയാണ് കുഞ്ഞുക്കുട്ടന്‍ തമ്പുരാന്റെ ഭാഷാഭാരതവും വിദ്വാന്‍ ടി. പ്രകാശത്തിന്റെ ഗദ്യവിവര്‍ത്തനവും ഉള്ളത്.  ഓശാന പബ്ലിക്കേഷന്റെ ബൈബിളും ഡിസിബിയുടെ അഖിലവിജ്ഞാനകോശവും രക്ഷപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.  ആചാര്യ നരേന്ദ്രദേവിന്റെ ഹിന്ദു എന്‍സൈക്ലോപീഡിയ മാത്രം ചിതലൊന്നു സ്വാദു നോക്കി.  പിടിയ്ക്കാഞ്ഞിട്ടോ എന്തോ കാര്യമായി തിന്നില്ല.

പുസ്തകങ്ങള്‍ സൂക്ഷിയ്ക്കുന്നത് ഒരു കലയാണ്.  വിലാസിനി അക്കാര്യത്തില്‍ ഒരാശാനായിരുന്നു എന്നു കേട്ടിട്ടുണ്ട്.  പുസ്തകങ്ങള്‍ കൃത്യമായി നമ്പറിട്ട് പട്ടിക ഉണ്ടാക്കി അടുക്കിവെയ്ക്കുമായിരുന്നു.  എല്ലാ പുസ്തകങ്ങളും തവിട്ടു നിറമുള്ള കടലാസ്സുകൊണ്ട് പൊതിഞ്ഞാണ് സൂക്ഷിയ്ക്കുക.  ഒരേ സമയം നാലു പുസ്തകങ്ങള്‍ ടൈം ടേബ്ള്‍ വെച്ച് വായിയ്ക്കുന്നതും വിലാസിനിയുടെ ശീലമായിരുന്നു.  പുസ്തകം കടം കൊടുക്കാന്‍ മടിയായിരുന്നു.  ചോദിയ്ക്കുന്നവരോട് ''പുസ്തകം നാരീശ്ചൈവ പരഹസ്തം ഗതം ഗതം'' എന്ന ശ്ലോകമായിരിയ്ക്കും അവിവാഹിതനായ വിലാസിനിയുടെ മറുപടി.

ആ ശ്ലോകം സ്ഥിരമായി ചൊല്ലുന്ന വേറെ ഒരാളുണ്ടായിരുന്നു.  വി. കെ. എന്‍.  സ്വന്തം പുസ്തകത്തിന്റെ ഒന്നിലധികം പ്രതികള്‍ ഉണ്ടായാലും അവ വായിയ്ക്കാന്‍ കൊടുക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല.  ചാനലിലെ ഒരു പരിപാടിയ്ക്കു വേണ്ടി പുസ്തകങ്ങളുടെ പുറംചട്ടയുടെ ചിത്രമെടുക്കണമെന്നു പറഞ്ഞപ്പോള്‍ വലിയ മടിയോടെയാണ് പഴയ ട്രങ്ക് തുറന്ന് അവ കാണിച്ചു തന്നത്.  പുസ്തകങ്ങള്‍ നഷ്ടപ്പെടാതിരിയ്ക്കണമെങ്കില്‍ അതു തന്നെയേ വഴിയുള്ളു എന്നതു ശരി.  പക്ഷേ ആരും വായിയ്ക്കുന്നില്ലെങ്കില്‍പ്പിന്നെ പുസ്തകത്തിന്റെ ജീവിതം എങ്ങനെയാണ് സഫലമാവുക?  അതുകൊണ്ട് എന്റെ കൂട്ടുകാരന്‍ വേണു (ഡോ. എ. വേണുഗോപാലന്‍) ഒരു പുസ്തകത്തിന്റെ തന്നെ ഒന്നിലധികം പ്രതികള്‍ വാങ്ങാറുണ്ട്.  തനിയ്ക്കു ബോധിച്ച പുസ്തകം ചുരുങ്ങിയത് പത്തുപേരെങ്കിലും വായിച്ചില്ലെങ്കില്‍ അയാള്‍ക്ക് സ്വസ്ഥത കിട്ടില്ല.  അതുകൊണ്ടുതന്നെ സ്വന്തം പുസ്തകങ്ങള്‍ എവിടെയാണ് എന്നതിന് ഒരു തിട്ടവും അയാള്‍ക്കുണ്ടാവുകയുമില്ല.

വേണുവിനേപ്പോലെ ഉദാരമതിയൊന്നുമല്ലെങ്കിലും വിലാസിനിയേപ്പോലെ കടുംപിടുത്തമൊന്നും എനിയ്ക്കുണ്ടായിരുന്നില്ല.  അതേസമയം അദ്ദേഹത്തിന്റെ ചിട്ടകളൊന്നും പാലിയ്ക്കാന്‍ എനിയ്ക്കു കഴിഞ്ഞതുമില്ല.  പതിനാറോ പതിനേഴോ കൊല്ലങ്ങള്‍ക്കു മുമ്പ് രണ്ടു ദിവസം മിനക്കെട്ട് പുസ്തകങ്ങള്‍ക്കൊരു രജിസ്റ്ററുണ്ടാക്കിയിരുന്നു.  പുസ്തകങ്ങള്‍ തപ്പിയെടുക്കാന്‍ ആ രജിസ്റ്റര്‍ വലിയ സഹായവുമായിരുന്നു.  എന്നാലും അവ അടുക്കി വെയ്ക്കുമ്പോള്‍ വിഷയക്രമമൊന്നും പാലിയ്ക്കാന്‍ പറ്റിയില്ല.  പുസ്തകത്തിന്റെ വലിപ്പമായിരുന്നു പലപ്പോഴും അതിനുള്ള മാനദണ്ഡം.

എന്നാലും പുസ്തകങ്ങള്‍ വാങ്ങിക്കൊണ്ടേയിരുന്നു.  നാലു ഷെല്‍ഫില്‍ അവ നിറഞ്ഞു.  അതോടെ ആദ്യമുണ്ടായിരുന്ന ക്രമം പോലും നഷ്ടമായി.  ഇടയില്‍നിന്ന് വലിച്ചെടുത്തും അതേ സ്ഥലത്തു തന്നെ തിരിച്ചു വെയ്ക്കാതെയും വന്നപ്പോള്‍ അടുക്കിവെച്ചതൊക്കെ വെറുതെയായി.  ഏതെങ്കിലും പുസ്തകം നോക്കണമെന്നു തോന്നിയാല്‍ സബിതയെ ആശ്രയിയ്ക്കും.  മിനിട്ടുകള്‍ക്കുള്ളില്‍ അവര്‍ അതെനിയ്ക്കു തപ്പിയെടുത്തു തരും എന്നതാണ് ഒരാശ്വാസം.

രജിസ്റ്റര്‍ പുതുക്കാനൊന്നും പിന്നെ മിനക്കെട്ടില്ല.  പലപ്പോഴും രജിസ്റ്ററിലെ പുസ്തകങ്ങള്‍ തന്നെ ഷെല്‍ഫിലില്ലെന്നു വന്നു.  ആരെങ്കിലും വായിയ്ക്കാന്‍ കൊണ്ടുപോയതാവും.  പുസ്തകങ്ങള്‍ കൊടുക്കുമ്പോള്‍ എവിടെയെങ്കിലും എഴുതിവെയ്ക്കുന്ന പതിവുണ്ടായിരുന്നില്ല.  കൊണ്ടുപോയവര്‍ പലരും കൃത്യമായി തിരിച്ചു കൊണ്ടുവന്നതുമില്ല.  ആകെ ക്രമം തെറ്റി.  രണ്ടാഴ്ച മുമ്പ് ടി. എം. പി. നെടുങ്ങാടിയുടെ (നാദിര്‍ഷാ) 'സിനിമ: കളിയും കാര്യവും' എന്ന പുസ്തകം ഒരാള്‍ക്ക് കാണിച്ചുകൊടുക്കാന്‍ വേണ്ടി തപ്പിനോക്കിയപ്പോള്‍ കാണാനില്ല.  നെടുങ്ങാടി മാഷടെ ശിഷ്യന്മാരായ ഞങ്ങള്‍ കുറച്ചു പേര്‍ ചേര്‍ന്ന് ഇറക്കിയതാണ് ആ പുസ്തകം.  സബിത പോലും അടിയറവു പറഞ്ഞു.  ഇപ്പോള്‍ ചിതല്‍ തിന്ന പുസ്തകങ്ങള്‍ ഒന്നോടെ വാരിയെടുത്ത് ഇറയത്തേയ്ക്കിട്ടപ്പോള്‍ അതില്‍ കിടക്കുന്നു ആ പുസ്തകം.  ഭാഗ്യത്തിന് വലിയ പരിക്കൊന്നും പറ്റിയിട്ടില്ല.  പുറംചട്ടയിലെ മാഷടെ ചിരിയ്ക്കുന്ന ചിത്രം നോക്കി കുറച്ചു നേരം കുറ്റബോധത്തോടെയിരുന്നു.

ഈ കുറ്റബോധം ഇപ്പോള്‍ ഷെല്‍ഫിലേയ്ക്കു നോക്കുമ്പോഴൊക്കെ തോന്നാറുണ്ട്.  പുസ്തകങ്ങളില്‍ പലതും ഇനിയും വായിച്ചിട്ടില്ല.  വാങ്ങി വെച്ച പുസ്തകങ്ങള്‍ ഒരിയ്ക്കലും വായിയ്ക്കില്ല എന്നൊരു സിദ്ധാന്തം തന്നെയുണ്ടല്ലോ. എപ്പോള്‍ വേണമെങ്കിലും വായിയ്ക്കാം എന്നായാല്‍ വായന നടക്കില്ല.  വായിയ്ക്കാനാണെങ്കില്‍ പുസ്തകം കടം വാങ്ങുകയാണ് നല്ലത് എന്ന് കെ. വി. ബേബി പറഞ്ഞിട്ടുണ്ട്.

അമ്മു ഒരുവിധം വായിയ്ക്കാറുണ്ട്.  കാലശേഷം ഈ പുസ്തകങ്ങള്‍ അവള്‍ക്കുള്ളതു തന്നെ.  പക്ഷേ പുതുജീവിതക്രമത്തില്‍ സ്ഥിരമായ താവളം എവിടെയായിരിയ്ക്കും?  അതുവരെ ഈ പുസ്തകങ്ങള്‍ ചിതലില്‍നിന്ന് സംരക്ഷിയ്ക്കാനാവുമോ?

അസ്ഥിരമായ താവളം അമ്മുവിന്റെ മാത്രം കാര്യമല്ല.  ഇടയ്ക്കിടെ വീടു മാറുമ്പോള്‍ വീട്ടു സാധനങ്ങളോടൊപ്പം പുസ്തകങ്ങളും കെട്ടിക്കൊണ്ടു പോവുന്നത് അത്ര സുഖമുള്ള കാര്യമല്ല.  അതുകൊണ്ടാണ് സ്ഥിരമായ വീടുണ്ടാവുന്നതു വരെ ഇനി പുസ്തകങ്ങള്‍ വാങ്ങുന്നില്ല എന്ന് വേണു തീരുമാനിച്ചത്.  എന്നിട്ടോ? ഇക്കഴിഞ്ഞ വരവില്‍പ്പോലും ഒരു സഞ്ചി നിറയെ പുസ്തകങ്ങള്‍ വാങ്ങിയാണ് ബോംബെയിലേയ്ക്കു മടങ്ങിയത്.  

മുറ്റത്ത് പുസ്തകങ്ങള്‍ അനാഥമായി കിടക്കുകയാണ്.  ഇരുട്ടു പരക്കുന്നതിനു മുമ്പ് അവ തിരിച്ചെടുത്തു വെയ്ക്കണം.  ഓരോന്നോരോന്നായി എടുത്ത് പരിശോധിച്ചു തുടങ്ങി.  നീല റെക്‌സിന്‍  കൊണ്ട് ബൈന്‍ഡ് ചെയ്ത തടിച്ച പുസ്തകം കയ്യിലെത്തി. അത് 'യയാതി'യായിരുന്നു എന്നു കണ്ട് അമ്മു നെഞ്ചത്തു കൈവെച്ചു.  അവള്‍ ചുരുങ്ങിയത് ഒരു ഡസന്‍ പ്രാവശ്യമെങ്കിലും വായിച്ച പുസ്തകമാണ്.  ഭാഗ്യത്തിന് അക്ഷരങ്ങള്‍ കാര്യമായി നഷ്ടപ്പെട്ടിട്ടില്ല.  'യയാതി' ബുക് സ്റ്റാളുകളില്‍ എപ്പോഴും ലഭ്യമാണെന്നും പുതിയതു വാങ്ങാമെന്നും ഞാന്‍ സമാധാനിപ്പിച്ചെങ്കിലും അമ്മുവിന് സങ്കടം തീര്‍ന്നില്ല.  28 ഉറുപ്പിക വിലയുള്ള ആ പുസ്തകം (പ്രസാധനം: എസ്. പി. സി. എസ്.)  'യയാതി'യുടെ  ആദ്യത്തെ പതിപ്പാണ്.  അതിനോട് അവള്‍ക്ക് ഒരു പ്രത്യേകമമതയുണ്ട്. അതുകൊണ്ട് ബൈന്‍ഡറുടെ കയ്യില്‍ക്കൊടുത്ത് അരികുകള്‍ അരിഞ്ഞുവാങ്ങാം എന്ന് തീരുമാനിച്ചു.  

അങ്ങനെ ചെയ്യാന്‍ വേറേയും ഉണ്ടായിരുന്നു പുസ്തകങ്ങള്‍.  അവയെല്ലാം അടുക്കി മാറ്റി വെച്ചു.  വലിയ കുഴപ്പമൊന്നും പറ്റാത്തവ വേറെ വെച്ചു.  തീരെ നശിച്ചുപോയവയാണ് മറ്റു ചിലത്. അവ വാരിയെടുത്ത് മാലിന്യങ്ങള്‍ കൊണ്ടുതള്ളുന്ന കുഴിയിലേയ്ക്കിട്ടു.

പുസ്തകങ്ങളില്‍ ചിതല്‍ വരാത്ത കാലം വരുന്നുണ്ട്.  ഇ-ബുക്കുകള്‍ പ്രചാരത്തില്‍ വരുമ്പോള്‍ ചിതലിന് അവ തിന്നാന്‍ കിട്ടില്ല.  അവ സൂക്ഷിയ്ക്കാന്‍ വലിയ വലിയ ഷെല്‍ഫുകള്‍ പണിയേണ്ടിവരില്ല.  രജിസ്റ്ററും വേണ്ടിവരില്ല.  പുസ്തകങ്ങള്‍ ആരും കടം വാങ്ങാന്‍ വരില്ലല്ലോ.

എന്നാലും ഈ പുസ്തകത്തിന്റെ പോലെ അവ നമുക്ക് തൊട്ടുനോക്കാന്‍ കഴിയില്ല.  പുതിയ പുസ്തകത്തിന്റെ മണം അനുഭവിയ്ക്കാനാവില്ല.  ഷെല്‍ഫില്‍ അടുക്കി വെച്ച പുസ്തകങ്ങള്‍ ഇതുപോലെ നോക്കിനില്‍ക്കാനാവില്ല.  ഇഷ്ടപ്പെട്ടവര്‍ക്ക് കയ്യൊപ്പോടെ സമ്മാനിയ്ക്കാനുമാവില്ല.

വലിയ പരിക്കൊന്നും പറ്റാത്ത പുസ്തകങ്ങള്‍ നനഞ്ഞ തുണികൊണ്ട് തുടച്ച് അകത്തേയ്ക്കു വെയ്ക്കുമ്പോള്‍ ഞാന്‍ വിചാരിച്ചു:  പുസ്തകം വായിയ്ക്കാനുള്ളതു മാത്രമല്ല. എത്രയൊക്കെ സൗകര്യമുണ്ടായാലും കടലാസ്സുകൊണ്ടുള്ള ഈ പുസ്തകങ്ങള്‍ നിലനില്‍ക്കുക തന്നെ ചെയ്യും.  എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും ഇവ സൂക്ഷിച്ചേ തീരൂ.

ടെലഫോണ്‍ ഡയറക്ടറി തുറന്ന് ഞാന്‍ പെസ്റ്റ് കണ്‍ട്രോള്‍ ഇന്ത്യയുടെ നമ്പര്‍ തപ്പിയെടുത്തു.

...................

2013, ജൂൺ 4, ചൊവ്വാഴ്ച

                      ആര്‍ക്കു വേണ്ടിയാണ് ഈ ഉത്സവം?

സ്‌കൂള്‍ മാനേജര്‍ നേരത്തേത്തന്നെ എത്തിയിരുന്നു. പ്രധാനാദ്ധ്യാപികയുടെ മുറിയില്‍ അദ്ദേഹം എന്നെ സ്വീകരിച്ചു.  പഞ്ചായത്ത് പ്രസിഡണ്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, വാര്‍ഡ് മെമ്പര്‍, പി. ടി. എ. പ്രസിഡണ്ട്,  സര്‍വ്വീസ് സഹകരണബാങ്ക് ചെയര്‍മാന്‍ എന്നു തുടങ്ങി എല്ലാ അതിഥികളും എത്തിച്ചേര്‍ന്നിരുന്നു.  പ്രധാനാദ്ധ്യാപിക എല്ലാവരോടും കുശലം പറഞ്ഞ് തന്റെ കസേരയ്ക്കരികെ നിന്നു.

''ആനയൊക്കെയായി കാര്യമായിട്ടാണല്ലോ അല്ലേ?'' ഞാന്‍ അവരോടു ചോദിച്ചു.

''കഴിഞ്ഞ കൊല്ലം ആനയെ കിട്ടാത്തതിന് പേരന്റ്‌സ് ഞങ്ങളെ ചീത്ത വിളിച്ചു. ആനയില്ലെങ്കില്‍ കുട്ടികളെ വേറെ സ്‌കൂളില്‍ ചേര്‍ക്കുമെന്നു ഭീഷണിപ്പെടുത്തി.  ഇക്കൊല്ലം ഏതായാലും അത് ഞങ്ങള്‍ സംഘടിപ്പിച്ചു. അതിനുള്ള ക്രെഡിറ്റ് രമേശനാണ്,'' പ്രധാനാദ്ധ്യാപിക പി. ടി. എ. പ്രസിഡണ്ടിനെ ചൂണ്ടിക്കാണിച്ചു.

''അതു പിന്നെ, ആനയ്ക്ക് ആന തന്നെ വേണ്ടേ?'' പ്രസിഡണ്ട് ഒന്നിളകിയിരുന്നു. ''മുപ്പതുറുപ്പിക ഏക്കത്തിനു പോണ ആനയാണ്.  ഇത് പൂരക്കാലമല്ലാത്തതിനാല്‍ അഞ്ചുറുപ്പികയ്ക്കു കിട്ടി.  നെറ്റിപ്പട്ടത്തിനും കുടയ്ക്കും കൂടി ഒരുറുപ്പിക വേറേയുമായി.''  

സ്‌കൂളിലേയ്ക്ക് എത്തിയപ്പോള്‍ത്തന്നെ കണ്ടത് നെറ്റിപ്പട്ടം കെട്ടിയ വലിയ ഒരാനയെയാണ്.  സ്ഥലം തെറ്റിയോ എന്ന് ശങ്കിച്ചു.  ഇല്ല, സ്‌കൂള്‍ തന്നെയാണ്.  ആനയെ പേടിച്ചിട്ടാണാവോ കുട്ടികള്‍ മതിലിനോടു ചേര്‍ന്നു നില്‍ക്കുകയാണ്.  മിടുക്കികളെന്നു തോന്നിപ്പിയ്ക്കുന്ന അദ്ധ്യാപികമാര്‍ അവരെ പ്രത്യേകതരം ഒരു തൊപ്പി അണിയിയ്ക്കുന്ന ഉദ്യമത്തിലായിരുന്നു.  മുറ്റത്തിന്റെ ഒരറ്റത്ത് രക്ഷിതാക്കള്‍ കൂട്ടംകൂടിനിന്നു.  പ്യൂണ്‍ മറ്റു ചില സഹായികളോടൊപ്പം ബലൂണുകള്‍ വീര്‍പ്പിയ്ക്കുകയാണ്.   പശ്ചാത്തലത്തില്‍ ഏതോ പാട്ട് അലമുറയിടുന്നുണ്ട്.

ആദ്യമായാണ് ഒരു പ്രവേശനോത്സവത്തില്‍ പങ്കെടുക്കുന്നത്.  അതിന്റെ ഒരങ്കലാപ്പ് എനിയ്ക്കുണ്ടായിരുന്നു.  ഞങ്ങളുടെയൊക്കെ പഠനകാലത്ത് ഇങ്ങനെയൊന്നും ഉണ്ടായിരുന്നില്ല.  സ്‌കൂള്‍ തുറക്കുന്ന ദിവസം സമയത്തിനു തന്നെ പഴയ ക്ലാസ്സ് മുറിയില്‍ ഹാജരാവും.  ക്ലാസ്സ് കൂടിക്കഴിഞ്ഞാല്‍ ക്ലാസ്സ് ടീച്ചര്‍ വന്ന് പേരുകള്‍ വിളിയ്ക്കും.  വിളിയ്ക്കപ്പെട്ടവര്‍ ക്ലാസ്സ് കയറ്റം കിട്ടിയവരാണ്.  അവരോട് ഇനി ചെന്നിരിയ്‌ക്കേണ്ട ക്ലാസ്സിലേയ്ക്ക് നടന്നുകൊള്ളാന്‍ പറയും.  ആറോ ഏഴോ കുട്ടികള്‍ തോറ്റിട്ടുണ്ടാവും.  തോറ്റവര്‍ അത് മുമ്പേ അറിഞ്ഞിട്ടുള്ളതുകൊണ്ട് പ്രത്യേകിച്ച് ഒരു ഭാവഭേദവുമില്ലാതെയാണ് ക്ലാസ്സിലിരിയ്ക്കുക.  എന്നാലും അവരെ പിരിഞ്ഞു പോവുമ്പോള്‍ ചെറിയൊരു സങ്കടം തോന്നും.

മഴ പെയ്യുന്നുണ്ടാവും. കുട നിവര്‍ത്തി പുതിയ ക്ലാസ്സിലേയ്ക്കു പോകുമ്പോള്‍ ചെറിയ ഒരു സന്തോഷമൊക്കെ തോന്നും. അപ്പോഴും പുതിയ ക്ലാസ്സ് ടീച്ചര്‍ എങ്ങനെയുള്ള ആളാണാവോ എന്ന ഉല്‍ക്കണ്ഠയുണ്ടാവും.  ആദ്യത്തെ ദിവസം ക്ലാസ്സൊന്നുമുണ്ടാവില്ല.  ഹാജരെടുത്ത് ടീച്ചര്‍ ക്ലാസ്സ് വിടും.  ഉച്ചയ്ക്ക് ഊണിനുള്ള സമയമാവുമ്പോഴേയ്ക്കും വീട്ടില്‍ തിരിച്ചെത്തും.  പുത്തന്‍ കടലാസ്സിന്റെ  വാസനയുള്ള പാഠപുസ്തകങ്ങളും നോട്ടുപുസ്തകങ്ങളും ചോറ്റുപാത്രവുമക്കെയായി പിറ്റേന്നാണ് ക്ലാസ്സ് ശരിയ്ക്കു തുടങ്ങുക.

''ആനയുണ്ടെങ്കില്‍ മേളവും വേണ്ടതാണ്,'' പി. ടി. എ. പ്രസിഡണ്ട് തുടരുകയായിരുന്നു.  ''പക്ഷേ മാരാമ്മാര്‍ക്കൊക്കെ വലിയ ഡിമാന്റ്.  അപ്പോള്‍ മേളം വേണ്ടെന്നു വെച്ചു.''

പി. ടി. എ. പ്രസിഡണ്ടിന്റെ വിശേഷം പറച്ചില്‍ മുറിച്ചുകൊണ്ട് രണ്ടു ടീച്ചര്‍മാര്‍ ചായയും പലഹാരങ്ങളുമായി പ്രധാനാദ്ധ്യാപികയുടെ മുറിയിലേയ്ക്കു വന്നു. പ്രധാനാദ്ധ്യാപിക എല്ലാവര്‍ക്കും ചായ പകര്‍ന്നു.  സ്‌കൂളിന് നൂറ്റിമൂന്നു വര്‍ഷത്തെ പഴക്കമുണ്ട് എന്ന് സല്‍ക്കാരത്തിനിടയ്ക്ക്  അറിയിച്ചു.  എന്നാലും ഇപ്പോഴും ഏഴു ക്ലാസ്സു വരെയേ ഉള്ളു.  ഹൈസ്‌കൂളാക്കാന്‍ പലവട്ടം ശ്രമിച്ചതാണ്.  ഇതുവരെ നടന്നിട്ടില്ല.

ചടങ്ങ് തുടങ്ങാനുള്ള സമയമായി.  ഞങ്ങള്‍ മുറ്റത്തേയ്ക്ക് ആനയിയ്ക്കപ്പെട്ടു.  കുരുത്തോല കെട്ടി അലങ്കരിച്ച പൂന്തോട്ടത്തിന്റെ നടുവില്‍ നില്‍ക്കുന്ന ആന തുമ്പിക്കയ്യുയര്‍ത്തി എല്ലാവരേയും അഭിവാദ്യം ചെയ്തു.  അല്‍പം പേടിയോടെയാണെങ്കിലും വീര്‍പ്പിച്ച  ബലൂണുകള്‍ കയ്യില്‍പ്പിടിച്ച് കുട്ടികള്‍ ചുറ്റും നിന്നു.  മൂന്നു ടീച്ചര്‍മാര്‍ ചേര്‍ന്നുനിന്ന് പ്രവേശനോത്സവഗാനം ആലപിച്ചു.  പിന്നെ എല്ലാ   ടീച്ചര്‍മാരും കുട്ടികളോടൊപ്പം ചേര്‍ന്ന് വര്‍ണ്ണബലൂണുകള്‍ പറത്തി.  ആകാശത്ത് അവ പാറിനടക്കുന്നത് എല്ലാവരും സന്തോഷത്തോടെ നോക്കിനിന്നു. പിന്നെ മിഠായി വിതരണം.  തുടര്‍ന്ന് മാലപ്പടക്കം.

ഉത്സവത്തിനു കൊടിയേറിക്കഴിഞ്ഞിരിയ്ക്കുന്നു.  പക്ഷേ പ്രവേശനത്തിനെത്തിയ കുട്ടികളുടെ മുഖത്ത് ആഹ്ലാദത്തിനു പകരം അമ്പരപ്പായിരുന്നു.  അകലെ നില്‍ക്കുന്ന അച്ഛനമ്മമാരെ നോക്കി അവരില്‍ച്ചിലര്‍ കരഞ്ഞു.  മറ്റു ചിലരാവട്ടെ ഉച്ചത്തില്‍ നിലവിളിയ്ക്കുന്നുമുണ്ട്.

മുറ്റത്തെ ചടങ്ങു കഴിഞ്ഞപ്പോള്‍ അതിഥികള്‍ ഓഡിറ്റോറിയത്തിലേയ്ക്ക്  ആനയിയ്ക്കപ്പെട്ടു.  പ്രാര്‍ത്ഥന കഴിഞ്ഞ് പ്രധാനാദ്ധ്യാപികയുടെ സ്വാഗതവും കഴിഞ്ഞ് സ്‌കൂള്‍ മാനേജരുടെ അത്യുജ്ജ്വലമായ അദ്ധ്യക്ഷപ്രസംഗം.  കേരളം ഭ്രാന്താലയമാണ് എന്നു പറഞ്ഞത് ആരാണ് എന്ന് അദ്ദേഹം കുട്ടികളോട് ആരാഞ്ഞു.  അദ്ദേഹത്തിന്റെ നൂറ്റമ്പതാം പിറന്നാള്‍ വര്‍ഷമാണ് ഇതെന്ന് അദ്ദേഹം കുട്ടികളെ ഓര്‍മ്മപ്പെടുത്തി.  നരേന്ദ്രന്റെ ബുദ്ധിശക്തിയും വിവേകവും ഉള്‍ക്കൊള്ളാന്‍ ആഹ്വാനം ചെയ്ത് അദ്ദേഹം പ്രസംഗമവസാനിപ്പിച്ചപ്പോള്‍ മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞിരുന്നു.  ഇനി ഉദ്ഘാടനമായി.

എഴുന്നേറ്റപ്പോഴാണ് ഹാള്‍ മുഴുവനോടെ കണ്ടത്.  ചെറിയ സദസ്സാണ്.  ജില്ലാ  ആസ്ഥാനത്ത് പ്രവേശനോത്സവം വന്‍തോതില്‍ അരങ്ങേറുന്നുണ്ട് എന്ന വാര്‍ത്ത കണ്ടിരുന്നു.  എം. പി.യും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും മറ്റ് മെമ്പര്‍മാരും എം. എല്‍. എ.യും വിദ്യാഭ്യാസവകുപ്പിലെ അധികാരികളും മറ്റും മറ്റുമായി രണ്ടു ഡസന്‍ പേരാണ് വേദിയിലേയ്ക്കുള്ളത്.  അതിനു മുമ്പ് ബാന്‍ഡ് വാദ്യത്തിന്റേയും  ശിങ്കാരിമേളത്തിന്റേയും  നാടന്‍ കലാരൂപങ്ങളുടേയും അകമ്പടിയോടെ മുത്തുക്കുട ചൂടിയ കുട്ടികളുടെ ഘോഷയാത്ര. അതിന്റെ തത്സമയസംപ്രേഷണം ലോക്കല്‍ ചാനലുകളിലുണ്ടാവുമെന്ന് അറിയിപ്പുണ്ടായിരുന്നു.  ഘോഷയാത്രയുടെ ഫലമായി തൃശ്ശൂര്‍ നഗരത്തിലെ ഗതാഗതം രാവിലെത്തന്നെ സ്തംഭിച്ചിട്ടുണ്ട്.  ഇവിടത്തെ ചടങ്ങു കഴിഞ്ഞ് ജോലിയ്‌ക്കെത്താന്‍ കുറച്ച് ഞെരുങ്ങുമെന്ന് ഉറപ്പായി.

ഗതാഗതസ്തംഭനമൊന്നും പതിവില്ലെങ്കിലും എഴുത്തിനിരുത്തലും ഇങ്ങനെയൊക്കെയാണ്.  പേരു കേട്ട അമ്പലങ്ങളില്‍ വലിയ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ചാണ് ആദ്യാക്ഷരം കുറിയ്ക്കപ്പെടുന്നത്. തിരുവുള്ളക്കാവില്‍ രാവിലെ നാലുമണിയ്ക്കു മുമ്പു തന്നെ ഉറക്കം തെളിയാത്ത  കുട്ടികളേയുമെടുത്ത് അച്ഛനമ്മമാരെത്തും.  അമ്പലങ്ങളില്‍ മാത്രമല്ല പള്ളികളിലും സാഹിത്യ അക്കാദമിയിലും തുഞ്ചന്‍ പറമ്പിലും പത്രങ്ങളായ പത്രങ്ങളുടെയൊക്കെ ആപ്പീസുകളില്‍ വെച്ചുമുള്ള വിദ്യാരംഭച്ചടങ്ങുകളൊക്കെ വലിയ ഘോഷത്തോടെയാണ് നടക്കുന്നത്. (എന്തും കച്ചവടമാക്കാന്‍ ചെട്ടിമിടുക്കുള്ള ഒരു പത്രം രജിസ്റ്റ്രേഷന്‍ ഫീസ് പോലും ഏര്‍പ്പെടുത്തി.)  അവിടെയൊക്കെ പ്രസിദ്ധരോ അല്ലാത്തവരോ ആയ എഴുത്തുകാരാണ് കുട്ടികളുടെ നാവില്‍ ആദ്യാക്ഷരമെഴുതിയ്ക്കുക. അവരേക്കൊണ്ടെഴുതിച്ചാല്‍ തങ്ങളുടെ കുട്ടി സരസ്വതീവിലാസമുള്ളവരാവുമെന്ന ആശയോടെ കുട്ടിയേയുമെടുത്ത് തങ്ങളുടെ ഊഴം കാത്ത് ക്ഷമയോടെ നില്‍ക്കുന്ന അച്ഛനമ്മമാരുടെ നീണ്ട നിര കാണാം. 'ആദ്യാക്ഷരത്തിന്റെ മാധുര്യം'   എന്ന അടിക്കുറിപ്പിനു താഴെ വാവിട്ടു നിലവിളിയ്ക്കുന്ന കുട്ടികളുടെ ചിത്രങ്ങളാണ് പിറ്റേന്ന് പത്രങ്ങളില്‍ അധികവും കാണാറുള്ളത്.

ആദ്യാക്ഷരം കുറിയ്ക്കുമ്പോള്‍ അല്‍പം ശാന്തതയുള്ള അന്തരീക്ഷം കുട്ടികള്‍ക്കു വേണം എന്ന് ഇന്ന് ആരും ഓര്‍ക്കാറില്ല.  ഉത്സവപ്പറമ്പില്‍ വെച്ചു തന്നെ വേണം  ഈ അഭ്യാസം എന്ന് അവര്‍ക്കു നിര്‍ബ്ബന്ധമാണ്.  വീട്ടിലെ ശ്രീലകത്തോ അല്ലെങ്കില്‍ ഏതെങ്കിലും മുറിയിലോ ഇരുന്ന് ഈ ചടങ്ങ് നടത്തിയാല്‍ പോരേ എന്ന് ചോദിയ്ക്കരുത്.  എത്രയും ഘോഷമാക്കാനാവുമോ അത്രയും ഘോഷമാക്കണം.

പഠിപ്പു മാത്രമല്ല, പരീക്ഷയും ഇന്ന് ഉത്സവമാണല്ലോ. കുവൈറ്റ് യുദ്ധം തുടങ്ങുന്നു എന്ന മട്ടിലാണ് പത്താം ക്ലാസ്സ് പരീക്ഷയേപ്പറ്റി വാര്‍ത്ത കൊടുക്കുക.  പരീക്ഷാഫലവും അതെ.  പത്രസമ്മേളനം നടത്തി അത് പ്രഖ്യാപിയ്ക്കുന്നത് തന്റെ അവകാശമാണെന്ന് നമ്മുടെ വിദ്യാഭ്യാസമന്ത്രിമാര്‍ എങ്ങനെയോ ധരിച്ചുവശായിട്ടുണ്ട്.  ഒന്നാം റാങ്കുകിട്ടിയ കുട്ടിയെ വിവരമറിയിയ്ക്കാന്‍ വീട്ടില്‍ച്ചെന്ന് കോളിങ്ങ് ബെല്ലടിച്ച്  കാത്തുനില്‍ക്കുന്നതുവരെയെത്തിയിരുന്നു മന്ത്രിയുടെ കൃത്യാന്തരങ്ങള്‍.   റാങ്ക് വേണ്ട എന്നു വെച്ചതോടെ അതിന്റെ പകിട്ട് മങ്ങിപ്പോയി.

മനസ്സിലുള്ളതൊന്നും തുറന്നു പറയാന്‍ പറ്റിയ വേദിയല്ലല്ലോ പ്രസംഗപീഠം. അല്ലെങ്കിലും മുന്നിലിരിയ്ക്കുന്ന നിഷ്‌ക്കളങ്കര്‍ക്ക്  പകരാന്‍ പറ്റിയതൊന്നുമല്ല ഈ വിപരീതചിന്തകള്‍.  അവരാണെങ്കില്‍ വിവേകാനന്ദചരിതം കേട്ടതിന്റെ ക്ഷീണത്തിലാണ്. അല്ലെങ്കില്‍ പരസ്പരം വിശേഷം പങ്കുവെയ്ക്കുന്നതിന്റെ ഉത്സാഹത്തില്‍ അവര്‍ വല്ലതും കേള്‍ക്കുന്നുണ്ടോ ആവോ.  ഏതായാലും അവര്‍ക്ക് മംഗളം നേരുന്നതിനപ്പുറം ഉദ്ഘാടകന് ചുമതലയൊന്നുമില്ല.  അത് എത്രയം ഹ്രസ്വമാക്കുന്നുവോ അത്രയും നല്ലത്.

പിന്നെ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ആശംസകള്‍.  ഇതിനിടെ വാര്‍ഡ്‌മെമ്പര്‍ മൂന്നു ക്ലാസ്സുകളിലേയ്ക്ക് ഫാന്‍ സംഭാവന ചെയ്ത പ്രഖ്യാപനത്തിന് നല്ല കയ്യടി കിട്ടി.  പിന്നെ നന്ദി.  അതിനു ശേഷമായിരുന്നു സ്‌കൂള്‍ ബാഗിന്റേയും പാഠപുസ്തകങ്ങളുടേയും വിതരണം.  എല്ലാം തീര്‍ന്നപ്പോള്‍ പന്ത്രണ്ടു മണി.

അധികാരികളോടു യാത്ര പറഞ്ഞ് ഹാളിനു പുറത്തു കടന്നു. ആനയെ കൊണ്ടുപോയിരിയ്ക്കുന്നു.  എന്നാലും ആനപ്പിണ്ഡം കിടക്കുന്നുണ്ട്.  അതു മാത്രമല്ല, മുറ്റത്ത് ഉത്സവത്തിന്റെ അവശേഷിപ്പുകളെല്ലാമുണ്ട്.  പൊട്ടിയ ബലൂണുകള്‍, കുരുത്തോലക്കഷ്ണങ്ങള്‍, മിഠായിക്കടലാസ്സുകള്‍.

കുട്ടികള്‍ അപ്പോഴും നിലവിളിയ്ക്കുകയാണ്.  കയ്യിലെ ബലൂണും വായിലെ മധുരവുമൊന്നും അവരെ സമാധാനിപ്പിച്ചില്ല. വീട്ടിലെ സന്തോഷത്തിന്റെ അന്തരീക്ഷം എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടുവെന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ടാവണം.  എന്നും ഈ മധുരവും വര്‍ണ്ണബലൂണുകളും ഉണ്ടാവില്ലെന്നു കൂടി അവര്‍ മനസ്സിലാക്കിയോ ആവോ!

റോഡിലെത്തിയപ്പോഴും കുട്ടികളുടെ നിലവിളി എന്നെ പിന്തുടര്‍ന്നു.

.............................