2013, ഫെബ്രുവരി 14, വ്യാഴാഴ്‌ച


                ഫ്‌ളെക്‌സ് നേതാവിനൊപ്പം അല്‍പനേരം 

കോണ്‍ഗ്രസ്സ് പുനസ്സംഘടനയ്ക്കു ശേഷം പാതകളുടെ ഇരുവശങ്ങളിലും ചിത്രങ്ങളാണ്. വെളുവെളുത്ത വേഷം.  അതിലും വെളുക്കെയുള്ള ചിരി.  വെറുതെയങ്ങനെ  നോക്കി നില്‍ക്കാന്‍ തോന്നും.  അത്ര ഐശ്വര്യമുള്ള മുഖങ്ങളാണ്.  വെറുതെയല്ല ഇവര്‍ക്ക് ഇത്രയധികം ആരാധകരുണ്ടായത്.

ഞങ്ങളുടെ നാട്ടില്‍  ഏറ്റവും കൂടുതല്‍ ഫ്‌ളെക്‌സുകള്‍ ശ്രീ കെ. ആര്‍.  കൃഷ്ണദാസിന്റേതാണ്. മറ്റുള്ളവരേപ്പോലെയല്ല. കുണ്ടനിടവഴികളില്‍പ്പോലും അദ്ദേഹത്തിന് ആരാധകരുണ്ട്.  കൈകൂപ്പി ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ചിത്രങ്ങളാണ് അധികവും. 'അര്‍ഹതയ്ക്കുള്ള അംഗീകാരം' എന്ന് അടിക്കുറിപ്പ്.  കുറച്ചു കൂടി വലിയ ഫ്‌ളെക്‌സുമുണ്ട്.  അതില്‍ ഇടത്തെ കൈകൊണ്ട് മുണ്ടിന്‍തുമ്പ് പാതി ഉയര്‍ത്തിപ്പിടിച്ചും വലത്തെ കൈ ഉയര്‍ത്തി അഭിവാദ്യമര്‍പ്പിച്ചും നില്‍ക്കുകയാണ് ശ്രീ കൃഷ്ണദാസ്.  'പോരാട്ടം നിലയ്ക്കുന്നില്ല' എന്ന് മലയാളത്തിലും 'THE FIGHT NEVER ENDS' എന്ന് ഇംഗ്ലീഷിലും എഴുതിവെച്ചിട്ടുണ്ട്. ഏറ്റവും താഴെ ഫ്‌ളെക്‌സ് സ്ഥാപിച്ചവരുടെ വിവരങ്ങളാണ്: യൂത്ത് കോണ്‍ഗ്രസ്സ്, ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി.  

ശ്രീ കൃഷ്ണദാസിന് യുവജനത്തിന്റേയും വയോജനത്തിന്റേയും ആരാധന ഒരുപോലെ പിടിച്ചു പറ്റാന്‍ കഴിഞ്ഞത് ചില്ലറ കാര്യമല്ല.  എങ്ങനെയും അതിന്റെ രഹസ്യം അറിയണമെന്ന് എനിയ്ക്കു തോന്നി.  

അദ്ദേഹത്തിന്റെ  നാട്ടിലേയ്ക്കുള്ള ബസ്സില്‍ കയറിക്കഴിഞ്ഞപ്പോഴാണ് അബദ്ധം മനസ്സിലായത്.  നല്ല തിരക്കുള്ള ആളല്ലേ. ശ്രീ കൃഷ്ദാസിനെ വിളിച്ച്  സമയം ഉറപ്പിച്ചതിനു ശേഷം വേണ്ടിയിരുന്നു യാത്ര.  ചുരുങ്ങിയത് അദ്ദേഹം വീട്ടില്‍ത്തന്ന ഉണ്ടെന്നെങ്കിലും ഉറപ്പു വരുത്തണമല്ലോ.  ഇനി  ഉണ്ടെങ്കില്‍ത്തന്നെ ആരാധകരുടെ തിരക്കൊഴിഞ്ഞ് കാണാന്‍ സൗകര്യപ്പെടുമെന്നതിന് എന്താണുറപ്പ്?

ഏതായാലും ഭാഗ്യം പരീക്ഷിയ്ക്കുക തന്നെ എന്ന് ഉറപ്പിച്ചു.

ബസ്സില്‍നിന്ന് ഇറങ്ങിയത് ഫ്‌ളെക്‌സുകളുടെ ഇടയിലേയ്ക്കാണ്.  നാലു വശവും കൃഷ്ണദാസിന്റെ ചിരിയ്ക്കുന്ന മുഖം.  നാല്‍ക്കവലയില്‍നിന്ന് കിഴക്കോട്ടുള്ള വഴിയില്‍ ഫ്‌ളെക്‌സുകളുടെ ഒരു നിര തന്നെ കണ്ടതുകൊണ്ട് ആ ദിശയില്‍ത്തന്നെ നടന്നു.

ശ്രീ കൃഷ്ണദാസിന്റെ വീട്ടിലെത്തിയപ്പോള്‍  സന്ധ്യയാവാറായിരുന്നു.  ഭാഗ്യം.  അദ്ദേഹം വീട്ടുമുറ്റത്തു തന്നെയുണ്ട്. കൈകൂപ്പിയാണ് നില്‍പ്പ്.  ഒരുവേള അതും ഫ്‌ളെക്‌സാണോ എന്ന് എനിയ്ക്ക് ഒരു സ്ഥലജലഭ്രമമുണ്ടായി.  പരിഭ്രമം കൊണ്ട് നാലുപാടും നോക്കിയപ്പോള്‍ ശ്രീ കൃഷ്ണദാസ് തന്നെ എന്റെ അരികിലെത്തി.  ഞാന്‍ സ്വയം പരിചയപ്പെടുത്തി.

''എന്നും പുതിയ പുതിയ ആരാധകര്‍ വരുന്നു,'' അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.  ''ഇപ്പോള്‍ അതിന് ഒരു കണക്കുമില്ലാതായിട്ടുണ്ട്.    ഇതാ, എന്റെ മുറ്റത്ത് നിറഞ്ഞുനില്‍ക്കുകയായിരുന്നു ഈ നിമിഷം വരെ.  സമയം വൈകി, ഇനി എല്ലാവരും വീട്ടില്‍പ്പോവൂ എന്ന് എല്ലാവരോടും കെഞ്ചുകയായിരുന്നു ഞാന്‍.''

നേതാവ് കെഞ്ചിയതു നന്നായി എന്നു തോന്നി.  എനിയ്ക്ക് സൗകര്യംപോലെ സംസാരിയ്ക്കാറായല്ലോ. ഞാന്‍ ചുറ്റും നിരീക്ഷിച്ചു.  ആരാധകരില്ലെങ്കിലും മുറ്റത്ത് ഒരിഞ്ചു സ്ഥലം പോലും ബാക്കിയില്ല.  നിറയെ ഫ്‌ളെക്‌സുകളാണ്.  താല്‍ക്കാലികമായി ഉണ്ടാക്കിയതെന്നു തോന്നിപ്പിയ്ക്കുന്ന തകരഷെഡ്ഡില്‍ അവ അട്ടിയട്ടിയായി ഇട്ടിരിയ്ക്കുന്നു.  ഫ്രെയിമുകള്‍ക്കു വേണ്ടിയുള്ള ട്രില്ലീസുകള്‍  അടുക്കിയടുക്കി വെച്ചിട്ടുണ്ട്.  അരികില്‍ത്തന്നെ ഒരു പീഞ്ഞപ്പെട്ടി നിറയെ മുള്ളാണികള്‍.  ചുറ്റിക, ഉളി, അറക്കവാള്‍ തുടങ്ങി പലതരം ആയുധങ്ങള്‍  നിലത്തു കിടക്കുന്നുണ്ട്.

''ഇന്നത്തെ പണി തീര്‍ന്നു,'' ഞാന്‍ പണിപ്പുരയിലേയ്ക്കു നോക്കുന്നതു കണ്ട്  ശ്രീ കൃഷ്ണദാസ് പറഞ്ഞു.  ''ഞാന്‍ പറഞ്ഞില്ലേ ആരാധകര്‍ ഇപ്പോള്‍ പോയതേയുള്ളു.  അവര്‍ക്കും കുഞ്ഞുകുട്ടി പ്രാരബ്ധങ്ങളൊക്കെ ഉള്ളതല്ലേ.  പോരാത്തതിന് വൈകുന്നേരം ആറുമണിയ്ക്കു ശേഷം പണിയരുത് എന്ന് ഞാന്‍ കണിശമായി പറഞ്ഞിട്ടുണ്ട് അവരോട്.  അദ്ധ്വാനത്തിനും ഒരതിരു വേണ്ടേ?  തൊഴിലാളികളുടെ ക്ഷേമത്തില്‍ എനിയ്ക്ക് അല്ലെങ്കിലും അങ്ങേയറ്റം ശ്രദ്ധയുണ്ട്.''

ശ്രീ കൃഷ്ണദാസ് എന്റെ കൈപിടിച്ചു.  ''നമുക്ക് അകത്തേയ്ക്കു പോവാം. ആരാധകരെ ഞാന്‍ പുറത്തുനിര്‍ത്തി സംസാരിയ്ക്കാറില്ല.  വരൂ.''

അദ്ദേഹം എന്നെ അകത്തേയ്ക്ക് ആനയിച്ചു.  അകത്തും ശ്രീ കൃഷ്ണദാസിന്റെ ഫ്‌ളെക്‌സുകള്‍ കുത്തിയും ചാരിയും വെച്ചിട്ടുണ്ട്.  ചുമരില്‍ പൂര്‍ണകായചിത്രം.

''ഒന്നും വേണ്ടെന്നു പറഞ്ഞതാണ്,'' ഞാന്‍ ചുറ്റും നോക്കുന്നതു കണ്ട് ശ്രീ കൃഷ്ണദാസ് പറഞ്ഞു.  ''പക്ഷേ ആരാധകര്‍ സമ്മതിയ്ക്കുന്നില്ല.  എന്തു ചെയ്യാം! എല്ലാം സഹിയ്ക്കുക തന്നെ.''

''അങ്ങയുടെ ചിത്രം ഇല്ലാത്ത ഒരു തെരുവു പോലുമില്ല ഇന്ന് കേരളത്തില്‍,'' ഞാന്‍ പറഞ്ഞു.  ''ഈ ആരാധനയുടെ രഹസ്യം അറിയാനാണ് ഞാന്‍ വന്നത്.''

''തീര്‍ച്ചയായും,'' കൃഷ്ണദാസ് മുറിയുടെ മൂലയില്‍ ചുരുട്ടിവെച്ചിരുന്ന ഫ്‌ളെക്‌സ് എടുത്തു നിവര്‍ത്തി.  ''എനിയ്ക്കതു മനസ്സിലാവുന്നുണ്ട്.  ഒരു തരത്തില്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.  അത്തരത്തിലാണ് ഞാന്‍ അവരെ സേവിയ്ക്കുന്നത്.  സേവനം, അതുമാത്രമാണ് എന്റെ ലക്ഷ്യം.''

''ഒരു രാഷ്ട്രീയനേതാവിന് സ്വന്തം ജീവിതവും ജീവനുമൊക്കെ ജനങ്ങള്‍ കഴിഞ്ഞേയുള്ളു.''

''നിങ്ങള്‍ പറഞ്ഞതു ശരിയാണ്,'' വലിയ ഒരു ഫ്രെയിം നിലത്ത് പരത്തിവെച്ച് കൃഷ്ണദാസ് പറഞ്ഞു.  ''പക്ഷേ എല്ലാ നേതാക്കന്മാരും എന്നേപ്പോലെയാവണമെന്നില്ല.  ഉദാഹരണത്തിന് ശ്രീ ദേവദേവന്‍.  അദ്ദേഹത്തിന്റെ പ്രവര്‍ത്തനം എന്തൊക്കെയോ ഗൂഢലക്ഷ്യം വെച്ചുള്ളതാണെന്ന് ഞാന്‍ പറയാതെത്തന്നെ നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടാവുമല്ലോ.''

''അതു ശരിയാവാം,'' ഞാന്‍ പറഞ്ഞു.  ''പക്ഷേ ശ്രീ ദേവദേവന്റെ ചിത്രങ്ങളുമുണ്ടല്ലോ നാട്ടില്‍ നിറയെ.''

''ഉവ്വുവ്വ്,'' ചെറിയ ഒരു പെട്ടിയില്‍നിന്ന് കുറച്ച് മുള്ളാണി കയ്യിലെടുത്ത് ശ്രീ  കൃഷ്ണദാസ് പറഞ്ഞു.  ''എല്ലാം ശ്രീ ദേവദേവന്‍ സ്വയം സ്ഥാപിയ്ക്കുന്നതല്ലേ.  കേട്ടിടത്തോളം മൂന്നു ലക്ഷം ചെലവാക്കിക്കഴിഞ്ഞിരിയ്ക്കുന്നു.''

''സ്വയം പണമിറക്കി സ്വന്തം ചിത്രം സ്ഥാപിയ്ക്കുകയോ!''

''നിങ്ങള്‍ക്ക് വിശ്വസിയ്ക്കാനാവുന്നില്ല അല്ലേ,'' മുള്ളാണി സശ്രദ്ധം പട്ടികയിലേയ്ക്ക് അടിച്ചു കയറ്റിക്കൊണ്ട് അദ്ദേഹം തുടര്‍ന്നു.  ''നൂറ്റമ്പത്തിരണ്ട് സെക്രട്ടറിമാരെയാണല്ലോ നിയമിച്ചിരിയ്ക്കുന്നത്.  അതിലൊരാള്‍ ഞാനാവുമെന്ന്  ശ്രീ ദേവദേവന്‍ പ്രതീക്ഷിച്ചിരുന്നില്ല.''

''അതെന്താണങ്ങനെ? അര്‍ഹതയ്ക്കുള്ള അംഗീകാരമായിരുന്നില്ലേ അത്? അത് അങ്ങയുടെ പോസ്റ്ററില്‍ വ്യക്തമായി എഴുതിയിട്ടുണ്ടല്ലോ.''

''ഉവ്വ്.  പക്ഷേ ശ്രീ ദേവദേവന് അതു മനസ്സിലാവണ്ടേ? എന്റെ ആരാധകര്‍ സ്ഥാപിയ്ക്കുന്ന ഫ്‌ളെക്‌സുകള്‍ കണ്ട് അദ്ദേഹം അസ്വസ്ഥനായി.  ഇങ്ങനെ പോയാല്‍ തന്റെ സ്ഥിതി പരുങ്ങലിലാവുമെന്ന് അദ്ദേഹത്തിനു തോന്നിയിരിയ്ക്കണം.''

''പക്ഷേ അങ്ങേയ്ക്ക് അങ്ങനെ പ്രത്യേകിച്ച് ഉദ്ദേശ്യലക്ഷ്യങ്ങളൊന്നുമില്ല എന്ന കാര്യം അദ്ദേഹം മനസ്സിലാക്കേണ്ടതല്ലേ?''

''നിങ്ങളെങ്കിലും അതു മനസ്സിലാക്കിയതില്‍ എനിയ്ക്കു സന്തോഷമുണ്ട്,'' ചിത്രം ഉറപ്പിച്ചു കഴിഞ്ഞ ഫ്രെയിം എടുത്ത് അവലോകനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.  ''അടുത്ത തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവുക, എമ്മല്ലേയാവുക, തുടര്‍ന്ന് മന്ത്രിയാവുക ഇത്തരം ലക്ഷ്യങ്ങളൊന്നും എനിയ്ക്കില്ല.  ജനങ്ങളെ സേവിയ്ക്കാന്‍ ഇതിന്റെയൊന്നും ആവശ്യമില്ലല്ലോ.''

''അങ്ങ് ഫ്‌ളെക്‌സ് ആണോ ഉദ്ദേശിച്ചത്?''

''അല്ല.  അത് എന്റെ ആരാധകര്‍ ചെയ്യുന്നതാണല്ലോ.  എനിയ്ക്ക് അവരുടെ മേല്‍ ഒരു നിയന്ത്രണവുമില്ല.  അത് അവരുടെ ആവശ്യമാണ്, വാശിയാണ്.  കോസ്റ്റല്‍ ഏരിയ മുഴുവന്‍ കവര്‍ ചെയ്തു കഴിഞ്ഞു എന്നാണ് ഇന്നു രാവിലെ അവര്‍ എന്നെ അറിയിച്ചത്.''

''ശ്രീ ദേവദേവന്‍ കോസ്റ്റല്‍ ഏരിയ കവര്‍ ചെയ്തിട്ടില്ലെന്നുണ്ടോ?''

''ഇല്ല,''  ബാക്കി വന്ന ഫ്‌ളെക്‌സുകള്‍ ചുരുട്ടുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു.  ''നിങ്ങള്‍ ഒരു പക്ഷേ വിശ്വസിച്ചുവെന്നു വരില്ല.  മിനിയാന്നു രാത്രി ഞാന്‍ കോസ്റ്റല്‍ ഏരിയയിലൂടെ പോവുമ്പോള്‍ ഒരു എലക്ട്രിക് പോസ്റ്റില്‍നിന്ന് എന്തോ ശബ്ദം കേട്ട് തല ഉയര്‍ത്തിനോക്കി.  കണ്ടതെന്താണെന്നോ?  ശ്രീ ദേവദേവന്‍ തന്റെ ഫ്‌ളെക്‌സ് സ്വയം കെട്ടാനുള്ള ശ്രമത്തിലാണ്.  നിങ്ങള്‍ പറയൂ.  ഒരു രാഷ്ട്രീയനേതാവ് ഇത്രത്തോളം അധഃപതിയ്ക്കാമോ?''

''തീര്‍ച്ചയായും പാടില്ല.''  ഞാന്‍ പറഞ്ഞു.  ''പക്ഷേ എന്തുകൊണ്ടാണ് അദ്ദേഹത്തിന് ഇങ്ങനെ ഒരു ഗതികേടുണ്ടായത്?''

''കൂലി കൊടുക്കില്ല ശരിയ്ക്ക്,''  പണി തീര്‍ന്ന ഫ്‌ളെക്‌സ് ബോര്‍ഡുകളുടെ എണ്ണമെടുത്തുകൊണ്ട് കൃഷ്ണദാസ് തുടര്‍ന്നു.  ''അദ്ധ്വാനിയ്ക്കുന്നവര്‍ക്ക് കൃത്യമായ വേതനം കൊടുക്കണം.  അവരുടെ വിയര്‍പ്പിന്റെ വില കുറച്ചു കാണരുത്.  അദ്ധ്വാനിയ്ക്കുന്ന ജനവിഭാഗത്തിന്റെ കയ്യിലാണ് ഭാരതത്തിന്റെ ഭാവി.  ഞാനൊന്നു ചോദിയ്ക്കട്ടെ-''

''വേണ്ട.  അങ്ങ് അദ്ധ്വാനിയ്ക്കുന്ന ജനവിഭാഗത്തിന്റെ പക്ഷത്താണെന്ന് മുമ്പേ പറഞ്ഞുവല്ലോ. ഒരു സംശയം കൂടിയുണ്ട്.  പോരാട്ടം നിലയ്ക്കുന്നില്ല എന്ന ഒരു വാചകം അങ്ങയുടെ ഫ്‌ളെക്‌സുകളിലുണ്ടല്ലോ.  അതുകൊണ്ട് എന്താണ് അങ്ങ് ഉദ്ദേശിയ്ക്കുന്നത്?''

''അതില്‍ സംശയിയ്ക്കാനെന്താണുള്ളത്?'' ഫ്‌ളെക്‌സുകള്‍ കയര്‍ കൊണ്ട് കെട്ടുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു.  ''അദ്ധ്വാനിയ്ക്കുന്ന ജനവിഭാഗത്തിനു വേണ്ടിയുള്ള സമരം തന്നെ.  അതിന് അധികാരം വേണമെന്നില്ല.  അധികാരം എനിയ്‌ക്കൊരു പ്രശ്‌നവുമല്ല.''

''അധികാരരാഷ്ട്രീയത്തിലേയ്ക്കില്ല എന്ന അങ്ങയുടെ തീരുമാനം വളരെ സങ്കടകരമാണ്,'' തൊണ്ട ഇടറാതിരിയ്ക്കാന്‍ ശ്രമിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.  ''അങ്ങയേപ്പോലുള്ളവരാണ് അധികാരസ്ഥാനങ്ങളില്‍ എത്തേണ്ടത്.''

''നേരം വൈകി,'' ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സിറ്റൗട്ടിലേയ്ക്ക് കൊണ്ടു വെയ്ക്കുന്നതിനിടയില്‍ അദ്ദേഹം തുടര്‍ന്നു.  ''നമുക്ക് ഈ സംഭാഷണം അവസാനിപ്പിയ്ക്കാം.  എനിയ്ക്ക് ഒന്നു പുറത്തുപോവേണ്ടതുണ്ട്.''
.............................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ