2012, ഡിസംബർ 19, ബുധനാഴ്‌ച


                                                ചെരിപ്പുകടയിലെ ജോസുമാര്‍ 

തൃശ്ശൂരില്‍ തെക്കേ റൗണ്ടില്‍ ഒരു ചെരിപ്പു കടയുണ്ട്.  'സി. ആര്‍. ജോസഫ്് ലെതര്‍ മെര്‍ച്ചന്റ്‌സ്'.  കഴിഞ്ഞ ഇരുപത്താറു കൊല്ലമായി ചെരിപ്പു വാങ്ങാന്‍ ഞാന്‍ ആ കടയിലേയ്ക്കാണ് ചെല്ലാറുള്ളത്.  അവിടത്തെ ഒരു സെയില്‍സ്മാനാണ് എന്നെ ആ കടയിലേയ്ക്കു പിടിച്ചു വലിയ്ക്കുന്നത്.  കയറിച്ചെല്ലുമ്പോഴേയ്ക്കും അടുത്തേയ്ക്കു വരുന്നതു കണ്ടാല്‍ അയാള്‍ നമ്മളെ കാത്തിരിയ്ക്കുകയാണെന്നു തോന്നും.  ചെന്ന ഉടനെ സ്റ്റൂളില്‍ ഇരുത്തും.  ചെരിപ്പുകള്‍ നിരത്തും.  എത്ര തിരയേണ്ടി വന്നാലും ഒരു മടുപ്പും കാണിയ്ക്കില്ല.  നമുക്കു വേണ്ടതു തന്നു കഴിഞ്ഞ് കൗണ്ടറിലേയ്ക്കു വന്ന് ബില്‍ എഴുതിയ്ക്കുന്നതു വരെ ഒപ്പം നില്‍ക്കും.

ഇന്ന് അവിടെ കയറിച്ചെന്നപ്പോള്‍ ആളെ കാണാനില്ല.  പകരം ഇരുപതു വയസ്സു പോലും തികഞ്ഞിട്ടില്ലാത്ത രണ്ടു ചെക്കന്മാര്‍.  ഒരുവിധം ഉദ്ദേശിച്ച പോലുള്ള ചെരിപ്പു കിട്ടിയെങ്കിലും എനിയ്‌ക്കെന്തോ ഒരു തൃപ്തി വന്നില്ല.  പണം കൊടുക്കുമ്പോള്‍ കൗണ്ടറില്‍ ഇരിയ്ക്കുന്ന ആളോട് ഞാന്‍ അന്വേഷിച്ചു പഴയ സെയില്‍സ്മാനേപ്പറ്റി.  അയാള്‍ക്ക് ഞാന്‍ ആരെയാണ് ഉദ്ദേശിയ്ക്കുന്നതെന്ന് കൃത്യമായി മനസ്സിലായില്ല.  എനിയ്ക്കാണെങ്കില്‍ അയാളുടെ പേരുമറിയില്ല.  കണ്ണട വെച്ച ആള്‍, അല്‍പം ഉയരം കുറഞ്ഞ ആള്‍, കുറച്ചു വയസ്സായ ആള്‍ എന്നൊക്കെ ഞാന്‍ ലക്ഷണം പറഞ്ഞു.

''നിങ്ങള് ജോസിനേപ്പറ്റിയാവും ചോദിച്ചത് അല്ലേ,'' കൗണ്ടറിലിരിയ്ക്കുന്ന ആള്‍ ചിരിച്ചു.  ''അവനും ജോസ്, ഞാനും ജോസ്.  ഞങ്ങള് അയലക്കക്കാരാ.  അരണാട്ടുകരേലാ വീട്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒപ്പാ വയസ്സ്.  എഴുപത്തേഴ്.  അവന്‍ പാവം കാര്യായിട്ട് പടിച്ചിട്ട്‌ല്യ.  കുടുമ്മത്ത് പാകണ്ടാര്‍ന്ന്‌ല്യ.  എന്റെ അപ്പനായി ഇവിടെ കൊണ്ട് നിര്‍ത്തീതാ.  ഇപ്പോ അറുപത്തിരണ്ട് കൊല്ലം കഴിഞ്ഞു അവന്‍ ഇവടെ നിക്കാന്‍ തൊടങ്ങീട്ട്.  രാവിലെ ഒമ്പദ് മണ്യാവുമ്പൊ എത്തും.  ഞങ്ങള് രണ്ടുപേരും എന്റെ വണ്ടീലാ വര്ാ.  അവന്‍ ഒരൂസം പോലും മൊടങ്ങ്‌ല്യ. നീരെളക്കം, പനി ഇതൊന്നും അവന്‍ കാര്യാക്കാറ്‌ല്യ. കട കട എന്ന് ഒരൊറ്റ ജ്വരാ.  പറഞ്ഞാ വിശ്വസിയ്ക്ക്‌ല്യ, സ്വന്തം കല്യാണത്തിന്റെ പിറ്റേന്നും കടേല് വന്നു.  കല്യാണം ഞായറാഴ്ചയല്ലാര്‍ന്നൂച്ചാ അവന്‍ അന്നും ജോലിയ്ക്കു വന്നേനെ. അങ്ങനത്തെ പാര്‍ട്ട്യാ.''

അതൊക്കെ ശരി.  പക്ഷേ ആ പാര്‍ട്ടി ഇപ്പോള്‍ എവിടെപ്പോയി?

''അവന്‍ ദാ, ഒര് ചായ കുടിയ്ക്കാന്‍ പൊറത്ത് പോയീതാ.  നമ്മള് ഇരിയ്‌ക്ക്വോ.  അവന്‍ ഇപ്പൊ വരും.'' ജോസ് അടുത്തുള്ള ഒരു സ്റ്റൂള്‍ പുറത്തേയ്‌ക്കെടുത്ത്  എനിയ്ക്ക് ഇട്ടുതന്നു.

''വിശ്വസ്തനാ.  അപ്പന് വല്യെ കാര്യാര്‍ന്നു അവനെ.  എന്നേങ്കുടീം ഇത്ര വിശ്വാസംണ്ടാര്‍ന്ന്‌ല്യ.  അവന് തിരിച്ചും അങ്ങനെത്തന്ന്ാര്‍ന്നൂ.  അപ്പന്‍ കടേല് വരാത്ത ദിവസം കട പൂട്ടണേന് മുമ്പ് അന്നത്തെ വരവും ചെലവും ഒക്കെ കൈപ്പുസ്തകം നോക്കി കാണാപ്പാടാക്കീട്ടാ വീട്ടിലേയ്ക്ക് ചെല്ല്ാ. അവന്റെ റിപ്പോര്‍ട്ട് കേട്ട്‌ട്ടേ അപ്പന്‍ ഒറങ്ങുള്ളൊ.  അവര് തമ്മ്‌ല് ഒരു പ്രത്യേക ബന്താ.  ജോസിന്റെ രണ്ട് പെങ്കുട്ട്യോള്‍ടേം കല്യാണം നടത്തിക്കൊട്ത്തത് അപ്പനാ.''

കടയില്‍ നില്‍ക്കുന്ന പുതിയ പയ്യന്മാര്‍ തമ്മില്‍ത്തമ്മിലെന്തോ പറഞ്ഞ് ഉറക്കെ ചിരിച്ചു.  ജോസ് അവരെ ഒന്നു നോക്കി.

''എനിയ്ക്ക് വല്യെ തൃപ്തിയൊന്നും ഇണ്ടായിട്ടല്ല,'' അയാള്‍ പറഞ്ഞു.  ''ജോസിന്റെ നിര്‍ബ്ബന്താ.  രണ്ടു മാസം മുമ്പ് അവന്‍ പറയേ, ജോസേ, നമ്മളൊക്കെ ഇനി എത്ര കാലംണ്ടാവുംച്ച്ട്ടാ?  നമ്മടെ കുട്ട്യോളൊന്നും ഇവടെ ഇല്യലോ നമ്മളെ സകായിയ്ക്കാന്‍.  അപ്പൊ മേലാക്കം ആലോചിയ്ക്കണ്ടെ നമ്ക്ക്?  രണ്ട് ചെക്കമ്മാരെ ഒന്ന് പരിശീലിപ്പിച്ച് എട്ത്താലോ?''

ഞാന്‍ പയ്യന്മാരെ ശ്രദ്ധിച്ചു.  രണ്ടു പേരും സുമുഖന്മാരാണ്.  തികച്ചും ആധുനികമായ വേഷം.  സ്മാര്‍ട്ട് എന്ന് ഒറ്റനോട്ടത്തില്‍ ആരും പറയും.  ഇതു പോലൊരു കടയിലേയ്ക്ക് പറ്റിയ സെയില്‍സ്മാന്‍മാര്‍ തന്നെ.

''ഒരെണ്ണത്തിനും ഒരാത്മാര്‍ത്തത ഇല്യാ സുഹൃത്തേ,'' ജോസ് തുടര്‍ന്നു.  ''പത്തൂസേ ആയിട്ട്ള്ളു രണ്ടും വരാന്‍ തൊടങ്ങീട്ട്.  ബൈക്കും പറപ്പിച്ച് എത്തുമ്പൊ ഒമ്പതര കഴീം.  ഞങ്ങള് നേര്‍ത്തെ വന്ന് കട തൊറന്ന്ട്ട്ണ്ടാവും.  കൃത്യം ഒമ്പദ് മണിയ്ക്ക് വരണം എന്ന് എത്ര വട്ടം പറഞ്ഞതാ.  ങൂഹും. അദ് പോലെന്ന്ാ പോക്കും.  ആറ് മണ്യാവുമ്പളയ്ക്കും തെരക്കാവും. ജോസ്‌ല്‌യ്‌ക്കോ രാഗത്ത്‌ല്‌യ്‌ക്കോ ഒക്കെ ആവും. ആരക്കാ അറിയ്ാ? ഏഴരയ്ക്ക് കട പൂട്ടാന്‍ നേരത്ത് ഞങ്ങള് രണ്ട് ജോസുമാരും മാത്രേണ്ടാവ്ള്ളൂ ഇപ്പളൂം.''

കടയിലേയ്ക്ക് ഒരാള്‍ കയറി വന്നു.  പയ്യന്മാര്‍ ചിരിച്ചുകൊണ്ട് അയാളെ എതിരേറ്റു.

''ചിറീം കളീം ഒന്നും ഒര് കൊഴപ്പോല്യ,'' ജോസ് തുടര്‍ന്നു.  ''എത്ര കാലംണ്ടാവും ന്ന് കര്‍ത്താവ്‌ന് മാത്രം അറ്യാം.  അറിയ്വോ, ഇദ് മൂന്നാമത്തെ സെറ്റാ.  ഇതിനിടയ്ക്ക് രണ്ട് സെറ്റ് വരവും പോക്കും കഴിഞ്ഞു.  പോണേന് കൊഴപ്പല്യ.  ഇഷ്ടല്യാച്ചാ പുവ്വന്ന്ാണ് നല്ലത്.  പക്ഷേ ഒരു മര്യാദ വേണ്ടേ സുഹൃത്തേ.  ഒന്ന് പറഞ്ഞൂടേ പാര്‍ട്ട്യോള്‍ക്ക് പോണേന് മുമ്പേ?  നാളെത്തൊട്ട് നമ്മള് വര്‌ല്യാ. വേറെ ആളെ നോക്കിക്കോ. എത്ര രസണ്ട്?  ഇദ് രാവിലെ നമ്മള് കടേം തൊറന്ന് അവരേം കാത്തിരിയ്ക്ക്ാ.  ആള്വോളെ വട്യാക്കണ ഏര്‍പ്പാടല്ലേ? നമ്മള്ദ് ഇന്നും ഇന്നലേം തൊടങ്ങീതല്ലലോ.''

അപ്പന്റെ അപ്പനായി 1919-ല്‍ തുടങ്ങിയതാണ് കട.  ബാറ്റയൊന്നും അന്ന് വന്നിട്ടില്ല.  തൃശ്ശൂരിലെ ആദ്യത്തെ ചെരിപ്പുകടയാണ്.  അഞ്ചു വയസ്സായപ്പോള്‍ അപ്പന്റെ ഒപ്പം താനും കടയിലേയ്ക്കു വരാന്‍ തുടങ്ങി.  സെന്റ് തോമസ്സില്‍ പഠിയ്ക്കുമ്പോഴും ഉച്ചയ്ക്ക് ഇവിടെ വന്ന് ഇരിയ്ക്കും.  പത്തെഴുപതു കൊല്ലമായി തൃശ്ശൂര്‍ പട്ടണം കാണാന്‍ തുടങ്ങിയിട്ട്.  അന്നത്തെ തൃശ്ശൂരും ഇന്നത്തെ തൃശ്ശൂരും തമ്മില്‍ ഒരു ബന്ധവുമില്ല.  ആളുകളും വല്ലാതെ മാറിപ്പോയി.

''ഏഴ് കൊല്ലം കഴിഞ്ഞാ സെന്റീനറി ആയില്യേ?'' ഞാന്‍ ചോദിച്ചു.  ''കാര്യായിട്ട് ഇണ്ടാവ്‌ല്യേ ആഘോഷം?''

''എന്ത് ആഘോഷം!'' ജോസ് ചിരിച്ചു.  ''നൂറായിരം ചെരിപ്പ് കടയല്ലേ ഇപ്പൊ തൃശ്ശൂരില്? എന്നാലും വേണ്ടാന്ന് വെച്ച്ട്ട്‌ല്യ.  സമയാവട്ടെ.''

കടയിലേയ്ക്ക് വീണ്ടും ആരോ കയറി വരുന്നതു കണ്ട് ഞാന്‍ അങ്ങോട്ടു നോക്കി.  അത് ജോസ് ആയിരുന്നു.  ചായ കുടിച്ചുള്ള വരവ്.  എത്തിയ ഉടനെ തിടുക്കത്തില്‍ കസ്റ്റമറുടെ അടുത്തെത്തി.

''ദാ, നിന്നെ കാണാന്‍ ഒരാള് വന്നിരിയ്ക്ക്ണൂ ജോസേ,'' മറ്റേ ജോസിനെ നോക്കി കൗണ്ടര്‍ ജോസ് പറഞ്ഞു.

സെയില്‍സ്മാന്‍ ജോസ്  അതു കേട്ടില്ല.  പയ്യന്മാരെ മാറ്റി നിര്‍ത്തി കസ്റ്റമര്‍ക്കുള്ള ചെരിപ്പുകള്‍ നിരത്തുകയാണ് അയാള്‍.

''ജോസേ നീയിങ്ങട് പോരേ, ഈ പാര്‍ട്ടി കൊര്‍ച്ച് നേരായി നിന്നെ കാത്തിരിയ്ക്ക്ണൂ.''  കൗണ്ടര്‍ ജോസ് പറഞ്ഞു.  എന്നിട്ട് എന്റെ നേരെ തിരിഞ്ഞു.  ''പറഞ്ഞിട്ടൊന്നും ഒര് കാര്യോല്യ.  ഒക്കെ അവന് നേരിട്ട് ചെയ്യണം.  ചെക്കമ്മാരക്ക് പരിജാവണ്ടെ? അതിന് അവന്‍ സമ്മതിയ്ക്ക്‌ല്യ.''

കസ്റ്റമര്‍ തിരഞ്ഞെടുത്ത ചെരിപ്പുമായി ജോസ് കൗണ്ടറിലെത്തി. ചെരിപ്പിന്റെ ബ്രാന്റും ബില്ലെഴുതാനുള്ള സംഖ്യയും പറഞ്ഞു.

''ഇയാളെ പരിജണ്ടാ നെണക്ക്?'' ബില്ലെഴുതി പണം വാങ്ങുന്നതിനിടയില്‍ കൗണ്ടര്‍ ജോസ് എന്നെ ചൂണ്ടിക്കാണിച്ച് ചോദിച്ചു.  ''കൊറേ കാലായി ഇവടന്നാത്രേ ചെരിപ്പ് വാങ്ങാറ്.  നീയ്ള്ളതോണ്ടാ ഇവടെ വരണേന്ന് പറേണൂ.  ഓര്‍മ്മെണ്ടാ?''

അപ്പോഴാണ് ജോസ് എന്നെ ശ്രദ്ധിയ്ക്കുന്നത്.

''അറിയ്വോന്നോ!'' എന്റെ പുറത്തു തട്ടി സെയില്‍സ്മാന്‍ ജോസ് ചിരിച്ചു.  ''ഇവടെ എപ്ലും വരാറ്ള്ളതല്ലേ. ചെരിപ്പ് എട്ത്താ?''

''വാങ്ങി,'' ഞാന്‍ പറഞ്ഞു.  ''ഇവടെ കാണാഞ്ഞപ്പൊ അന്വേഷിച്ചതാ.  എന്നും കാണണ ആളെ പെട്ടെന്ന് കാണാണ്ടാവ്‌മ്പോ, അത് ശര്യല്ലലോ.''

''അതൊന്നും പേടിയ്ക്കണ്ട,''  അപ്പോള്‍ കടയിലേയ്ക്കു വന്നു കയറിയ ഭാര്യയും ഭര്‍ത്താവുമെന്നു തോന്നിപ്പിയ്ക്കുന്ന രണ്ടുപേരുടെ മുഖത്തു നോക്കി ചിരിച്ചുകൊണ്ട് ജോസ് പറഞ്ഞു.  ''ഞങ്ങള് രണ്ട് പേരും മരിയ്ക്കണ വരെണ്ടാവും ഇവടെ.''

അയാള്‍ അപ്പോഴേയ്ക്കും എന്നെ മറന്നിരുന്നു.  കടയിലേയ്ക്ക് വന്നു കയറിയ ദമ്പതിമാരുടെ അടുത്തേയ്ക്കു ചെന്ന് അയാള്‍ ചോദിച്ചു:  ''എങ്ങനത്തെ ചെര്പ്പാ വേണ്ടെ? ലേഡീസാ?  പുത്യേ മോഡല്കളൊക്കെ വന്ന്ട്ട്ണ്ട്.''

കൗണ്ടര്‍ ജോസിനോട് യാത്ര പറഞ്ഞ് ഞാന്‍ പുറത്തിറങ്ങി.

(അഷ്ടമൂര്‍ത്തി)


2012, ഡിസംബർ 9, ഞായറാഴ്‌ച


                           ഡേവിസ്സിന്റെ തുണിക്കട

തൃശ്ശൂര്‍ പട്ടണത്തിന് കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടയ്ക്ക് എത്രയോ മാറ്റങ്ങള്‍ വന്നിരിയ്ക്കുന്നു.  പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നതിന്റെ ഭാഗമായി പലേ കടകളും അപ്രത്യക്ഷമാവുകയോ പുതിയ കെട്ടിടത്തിലേയ്ക്കു മാറുകയോ ചെയ്തിട്ടുണ്ട്.  പോസ്റ്റോഫീസ് റോഡിലെ നാഷണല്‍ ബുക് സ്റ്റാള്‍ വളരെക്കാലം തൃശ്ശൂരിലെ സാംസ്‌കാരികനായകന്മാര്‍ ഒത്തുചേരുന്ന സ്ഥലമായിരുന്നു.  അഞ്ചെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് കടയുടെ അവകാശം നഷ്ടപ്പെട്ട് എന്‍ ബി എസ് മാറിപ്പോയി. പക്ഷേ അതിനു മുമ്പേത്തന്നെ തൃശ്ശൂരിലെ സാംസ്‌കാരികനായകന്മാര്‍  നടുവിലാലിലെ കറന്റ് ബുക്‌സിന്റെ മുന്നിലേയ്ക്കു നീങ്ങിയിരുന്നു.  ആ കെട്ടിടവും ഈയിടെ പൊളിച്ചുമാറ്റിയതോടെ അവര്‍ അനാഥരായി.  എഴുത്തുകാര്‍ക്ക് ഒത്തുചേരാനും പരദൂഷണം പറയാനും പുസ്തകക്കടകളോളം പറ്റിയ സ്ഥലം വേറെയുണ്ടോ?

കാലത്തിന്റെ തിരിച്ചിലില്‍പ്പെട്ട് മാറിപ്പോവാത്ത അപൂര്‍വ്വം ചില കടകളുമുണ്ട്.  അതിലൊന്നാണ് കുറ്റിച്ചാക്കു ലോന അന്തോണി ആന്‍ഡ് സണ്‍സ് എന്ന തുണിക്കട.  തൃശ്ശൂര്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് ഹൈറോഡിലേയ്ക്കുള്ള വഴിയില്‍ ഇടത്തുവശത്തായി രണ്ടാമത്തെ കടയാണ് അത്.  മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍നിന്ന് ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡിയ്‌ലേയ്ക്ക് നടക്കുമ്പോള്‍, പട്ടാളം റോഡിലേയ്ക്ക് പ്രവേശിച്ച ഉടനെ ഞാനൊന്നു നോക്കും.  റൗണ്ടില്‍നിന്നേ ബസ്സില്‍ കേറിയിരുന്നിട്ടുണ്ടെങ്കില്‍ ബസ്സ് അവിടെയെത്തുമ്പോഴും എന്റെ കണ്ണ് അറിയാതെ ആ കടയിലേയ്ക്ക് ഒന്നു പാളിപ്പോവും.

കട ഇപ്പോഴും അവിടെത്തന്നെയില്ലേ എന്നു പരിശോധിയ്ക്കാന്‍ വേണ്ടി മാത്രമല്ല കണ്ണ് അവിടേയ്ക്ക് ഞാനറിയാതെ തിരിയുന്നത്.  കടയുടെ കാഷ് കൗണ്ടറിലിരിയ്ക്കുന്ന ആളെ കാണുന്നതിനു വേണ്ടിയാണ് അത്.  അത് ഡേവിസ് തന്നെയല്ലേ എന്ന് ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.  ഡേവിസ് എന്റെ ഒപ്പം ബീക്കോമിന് കേരളവര്‍മ്മ കോളേജില്‍ പഠിച്ചിട്ടുണ്ട്.  കോളേജ് വിട്ടതില്‍പ്പിന്നെ കണ്ടിട്ടില്ല എന്ന സ്ഥിരം വാചകമൊന്നും ഇവിടെ ശോഭിയ്ക്കില്ല.  പക്ഷേ കോളേജ് വിട്ടതില്‍പ്പിന്നെ ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടില്ല എന്നതു സത്യം.  സഹജമായ ലജ്ജാലുത്വത്തിനു പുറമേ അത് ഡേവിസ് തന്നെയാണോ എന്ന ഉറപ്പില്ലായ്മയും കാരണമാണ്.  മാത്രമല്ല അതു ഡേവിസാണെങ്കില്‍ത്തന്നെ അയാള്‍ എന്നെ ഓര്‍മ്മിയ്ക്കുന്നുണ്ട് എന്നതിന് ഒരുറപ്പുമില്ലല്ലോ.  അതുകൊണ്ട് കഴിഞ്ഞ ഇരുപത്താറുകൊല്ലമായി അതിനു മുന്നിലൂടെ കടന്നു പോവുമ്പോഴും കയറിച്ചെന്ന് അയാളോടു സംസാരിയ്ക്കാന്‍ ഞാന്‍ മടിച്ചുപോന്നു.

പക്ഷേ അതിലൂടെ കടന്നു പോവുമ്പോഴൊക്കെ ഡേവിസിന്റെ ജീവിതത്തേക്കുറിച്ച് ഞാന്‍ ആലോചിയ്ക്കാറുണ്ട്.  ഒരു ദിവസം പോലും ആ കൗണ്ടറില്‍ അയാളെ കാണാതിരുന്നിട്ടില്ല.  രാവിലെ ഒമ്പത്-ഒമ്പതരയോടെ കട തുറക്കുന്നുണ്ടാവണം.  രാത്രി എഴര-എട്ടുമണിവരെ അത് തുറന്നിരിയ്ക്കും.  ആ സമയം മുഴുവന്‍ ഡേവിസ് ആ കാഷ് കൗണ്ടറില്‍ ചടഞ്ഞിരിയ്ക്കും.  ഒരേ നോട്ടം, ഒരേ ഇരിപ്പ്.  ചായ കുടിയ്ക്കാനോ ഊണു കഴിയ്ക്കാനോ പോലും അയാള്‍ എഴുന്നേല്‍ക്കാറില്ലെന്നു തോന്നും ആ ഇരിപ്പു കണ്ടാല്‍.

അപ്പോഴൊക്കെ ഞാന്‍ വിചാരിയ്ക്കാറുണ്ട്.  എത്ര വിരസമാവണം ഡേവിസ്സിന്റെ ദിവസങ്ങള്‍?  രാവിലെ മുതല്‍ രാത്രി വരെ ഒരേയിരിപ്പ്. മേശവലിപ്പിലെ കള്ളികളില്‍ നോട്ടുകളും ചില്ലറകളും തരം തിരിച്ചുവെച്ചിരിയ്ക്കുന്നു.  ബില്ലു പരിശോധിച്ച് പണം എണ്ണി തിട്ടപ്പെടുത്തുന്നു.  ബില്ലില്‍ റെസീവ്ഡ് എന്ന സീലു വെച്ച് തിരിച്ചുകൊടുക്കുന്നു. ഒരു മുറി മാത്രമുള്ള കട. പുറത്തേയ്ക്കു നോക്കിയാല്‍ പോസ്റ്റോഫീസ് റോഡില്‍നിന്നു വരുന്ന വാഹനങ്ങള്‍ കാണാം.  മുനിസിപ്പല്‍ സ്റ്റാന്‍ഡു വിട്ട് ശക്തനിലേയ്ക്കു പോവുന്ന ബസ്സുകള്‍ കാണാം.  ഹൈറോഡ് കടന്നു വരുന്ന ആളുകള്‍, പട്ടാളം റോഡ്, എതിരെ ഇ. എം. എസ്.  (ഏലംകുളത്തെ നമ്പൂതിരിപ്പാടല്ല, സ്പീഡ് പോസ്റ്റിന്റെ കെട്ടിടം.)

ഈ കാഴ്ചകള്‍ തന്നെ ഡേവിസ് കാണുന്നുണ്ടോ എന്ന് ആര്‍ക്കറിയാം!  അയാളുടെ ഇരിപ്പും നോട്ടവും കണ്ടാല്‍ പരിസരത്തെ ഒരനക്കവും അയാള്‍ അറിയുന്നില്ലെന്നു തോന്നും.  സോഡാ ഗ്ലാസ്സു കണ്ണടയ്ക്കു പിന്നില്‍ അയാളുടെ ഭാവം എന്താണെന്ന് കൃത്യമായി വിവേചിച്ചെടുക്കാന്‍ വയ്യ.  വെളുത്ത് സുന്ദരനായ ഡേവിസ് അവിടെ ഇരിപ്പു തുടങ്ങിയിട്ട് എത്ര കാലമായി എന്ന് കൃത്യമായി അറിയില്ല.  കോളേജ് പഠിപ്പു കഴിഞ്ഞ് അധികം വൈകിയിട്ടില്ല എന്നു തീര്‍ച്ച.

കോളേജില്‍ പഠിപ്പിയ്ക്കുന്ന പ്രകാശന്‍ മാഷ് (പ്രൊഫസര്‍ പി. എന്‍. പ്രകാശ്) പറയാറുണ്ട്:  ''നിങ്ങളൊക്കെ എങ്ങനെയാണ് ഒരേ ജോലി തന്നെ ചെയ്തുകൊണ്ടിരിയ്ക്കുന്നത് എന്ന് മനസ്സിലാവുന്നില്ല.  എനിയ്ക്കത് ആലോചിയ്ക്കാന്‍ പോലും വയ്യ.  ഞങ്ങളുടെ കാര്യം അങ്ങനെയല്ല.  ഗവണ്മെന്റ് കോളേജിലായതുകൊണ്ട് ഇടയ്ക്കിടെ മാറ്റം കിട്ടും.  അല്ലെങ്കില്‍ത്തന്നെ പഠിയ്ക്കാനുള്ളവര്‍ കൊല്ലം തോറും മാറിവരുമല്ലോ.''

അച്ഛന്‍ മുപ്പത്തിരണ്ടു കൊല്ലം ഒരേ സ്‌കൂളിലാണ് പഠിപ്പിച്ചത്.  ബസ്സുകളില്ലാത്ത കാലമായതുകൊണ്ട് എന്നും മൂന്നു നാഴിക അങ്ങോട്ടും ഇങ്ങോട്ടും നടക്കും.  രാവിലെ അച്ഛന്‍ ഓരോ പോയന്റ് കടക്കുന്നതു നോക്കി നാട്ടിലുള്ള പലരും സമയം ഗണിച്ചിരുന്നു.  ജോലിയില്‍നിന്നു വിരമിച്ച ശേഷം നടത്തം നിലച്ചുവെങ്കിലും ഒരു ടൈം ടേബ്ള്‍ അച്ഛനെ നയിച്ചിരുന്നു.  വൈകുന്നേരം നാലുമണിയോടെ മുറ്റത്തെ പുല്ലു പറിയ്ക്കാനിരിയ്ക്കുന്നത് അതിലൊന്നായിരുന്നു.  ''കുറ്റബോധമില്ലാതെ ഊണു കഴിയ്ക്കാന്‍ വേണ്ടിയാണ് പുല്ലു പറിയ്ക്കാനിരിയ്ക്കുന്നത്,'' എന്ന് അച്ഛന്‍ ഇടയ്ക്കിടെ പറയും.

സമൃദ്ധമായ ദാരിദ്ര്യത്തിന്റെ കാലമായിരുന്നു.  ഇന്നത്തേപ്പോലെ വൈവിധ്യമുള്ള ഊണിന്റെ വട്ടങ്ങളൊന്നുമില്ല.  പറമ്പിലുള്ള വിഭവങ്ങള്‍ തന്നെ ഊണിന്.  കൊപ്പക്കായ കൊണ്ട് ഒരു പുളിങ്കറി, ചേനയോ കായയോ കൊണ്ട് ഒരു മെഴുക്കുപുരട്ടി.  ഒരിയ്ക്കല്‍ ഊണു കഴിയ്ക്കാനിരിയ്ക്കുമ്പോള്‍ അച്ഛന്‍ പറഞ്ഞു:  ''ഇന്നലെയാണോ ഉണ്ണാനിരിയ്ക്കുന്നതെന്ന് എനിയ്ക്കു സംശയം തോന്നുന്നു!''

ഇതുകൊണ്ടൊക്കെയാണല്ലോ പണ്ട് ഡയറിയെഴുതാന്‍ തുടങ്ങിയ ഒരു നമ്പൂതിരി രണ്ടു പേജ് കഴിഞ്ഞപ്പോള്‍  do do എന്ന് ഡിസംബര്‍ 31 വരെ എഴുതിവെച്ചത്!

പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെയിരിയ്ക്കുന്നവരുണ്ട്.  അവരുടെ ദിനചര്യ ക്ലോക്കിന്റെ സൂചികളല്ല നിയന്ത്രിയ്ക്കുന്നത്.  ഇന്നത്തേപ്പോലെയല്ല നാളെ എന്നത് അവരുടെ ജീവതത്തെ എന്നും പുതുമയുള്ളതാക്കുന്നു.  കലാകാരന്മാര്‍ക്കാവട്ടെ അതില്‍ എന്നും പുതിയ അനുഭവങ്ങളുണ്ടുവുകയും ചെയ്യും. സൃഷ്ടിയുടെ നിമിഷങ്ങള്‍ അവരുടെ ദിവസങ്ങളെ സാര്‍ത്ഥകമാക്കുന്നു. റബ്ബര്‍ ബോഡില്‍നിന്ന് സ്വമേധയാ പിരിഞ്ഞ് സ്വതന്ത്രജീവിതം നയിച്ച അരവിന്ദന്‍ അത് നല്ലവണ്ണം ആസ്വദിച്ചിട്ടുണ്ടാവണം. രണ്ടും അറിഞ്ഞ ആളാണല്ലോ. എനിയ്ക്ക് അരവിന്ദനോട് അസൂയ തോന്നിയിട്ടുണ്ട്.

ഇത്രയും എഴുതാന്‍ കാരണമുണ്ട്.  ഇന്നലെ വൈകുന്നേരം മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍നിന്ന് ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡിലേയ്ക്കു നടക്കുമ്പോള്‍ പതിവുപോലെത്തന്നെ തുണിക്കടയിലേയ്ക്ക്  ഒന്നു പാളിനോക്കി.  അവിടെ ഡേവിസ് ഇരിപ്പില്ല എന്നു കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു.  ഒരു നിമിഷം അവിടെത്തന്നെ നിന്നുപോയി.  എന്തുപറ്റി ഡേവിസിന് എന്ന് അമ്പരക്കുമ്പോള്‍ പട്ടാളം റോഡിലുള്ള ഒരു ഹോട്ടലില്‍നിന്ന് ഇറങ്ങിവരുന്നു അയാള്‍.  (അപ്പോള്‍ അയാള്‍ ചായയൊക്കെ കുടിയ്ക്കുന്നുണ്ട്!)

എതിരെയെത്തിയപ്പോള്‍ ഞാന്‍ അയാളുടെ മുഖത്തു നോക്കി ചിരിച്ചു.  അയാള്‍ക്കെന്നെ മനസ്സിലായില്ല.  ഡേവിസ്സല്ലേ എന്നു ഞാന്‍ ചോദിച്ചു.  സഹപാഠിയാണെന്നു പറഞ്ഞപ്പോഴും അയാള്‍ക്കെന്നെ ഓര്‍മ്മിച്ചെടുക്കാനായില്ല.  ഏതായാലും കടയിലേയ്ക്കു വരാന്‍ അയാളെന്നെ ക്ഷണിച്ചു.

കാഷ് കൗണ്ടറില്‍ ഡേവിസ്സിനെതിരെ ഇരിയ്ക്കുമ്പോള്‍ ഞാന്‍ അയാളെ സൂക്ഷിച്ചുനോക്കി.  ഡേവിസ് ഇപ്പോഴും സുന്ദരനാണ്. പ്രായം അയാളില്‍ വലിയ മാറ്റമൊന്നും ഉണ്ടാക്കിയിട്ടില്ല.  എന്നോളം വാര്‍ദ്ധക്യം ബാധിച്ചിട്ടില്ല.  മുഖത്ത് യൗവ്വനം ബാക്കിനില്‍ക്കുന്നുണ്ട്.

ഞങ്ങള്‍ വീട്ടുവിവരങ്ങള്‍ പരസ്പരം കൈമാറി. ഡേവിസ്സിനു ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.  ഭാര്യ ഡെയ്‌സി.  മകള്‍ വിവാഹം കഴിഞ്ഞ് നാട്ടില്‍ത്തന്നെയുണ്ട്.  മകന്‍ അമേരിക്കയിലാണ്. ''വീട്ടിലെ കാര്യങ്ങളെല്ലാം ഡെയ്‌സി നോക്കും,'' ഡേവിസ് പറഞ്ഞു.  ''ഞാന്‍ രാവിലെത്തൊട്ട് രാത്രി വരെ ഇവിടെത്തന്നെ.''  

അപ്പോള്‍ കുറച്ച് സ്വാതന്ത്ര്യമെടുക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

''ഇതിലേ പോവുമ്പോള്‍ എന്നും ഞാന്‍ ഇവിടേയ്ക്കു നോക്കാറുണ്ട്. ഇതേ കസേരയില്‍ നിങ്ങള്‍ ഇല്ലേ എന്ന് ഉറപ്പു വരുത്താന്‍.  ഡേവിസ്, നിങ്ങള്‍ക്ക് മടുപ്പു തോന്നുന്നില്ലേ?  എന്നും രാവിലെ ഈ കടയില്‍ത്തന്നെ വന്നിരിയ്ക്കുക.  ഒരേ ഇടപാടുകള്‍, ഒരേ കാഴ്ചകള്‍.  എന്നെങ്കിലും ഇതിനൊരു മാറ്റം വേണമെന്ന് നിങ്ങള്‍ക്കു തോന്നിയിട്ടില്ലേ?''

ഡേവിസ് ചിരിയ്ക്കുമെന്നാണ് ഞാന്‍ വിചാരിച്ചത്.  അയാളുടെ മുഖത്ത് പ്രത്യേകിച്ച് ഒരു ഭാവവും തെളിഞ്ഞില്ല.  കുറച്ചു നേരം തന്റെ കട്ടിക്കണ്ണടയിലൂടെ പുറത്തേയ്ക്കു നോക്കിയിരുന്നു.  പിന്നെ എന്റെ നേരെ തിരിഞ്ഞു.

''ഞാന്‍ ഇങ്ങനെയൊന്നും ഇതുവരെ ചിന്തിച്ചിട്ടില്ല,'' ഡേവിസ് പറഞ്ഞു.  ''അതൊക്കെ വലിയ വലിയ കാര്യങ്ങളല്ലേ?  അപ്പന്‍ നാല്‍പ്പത്തേഴാം വയസ്സില്‍ പെട്ടെന്നു മരിച്ചപ്പോള്‍ അന്ന് കട പൂട്ടിയിട്ടു.  പിറ്റേന്നു രാവിലെയായപ്പോഴാണ് ആരെങ്കിലും കടയില്‍ വേണ്ടേ എന്ന് അമ്മച്ചി ചോദിച്ചത്.  അതു ശരിയാണല്ലോ എന്നു തോന്നി.  വേറെ ആരും ഇല്ല കടയിലിരിയ്ക്കാന്‍.  ഞാന്‍ ഒറ്റ മകനാണല്ലോ.  നേരെ ഇങ്ങോട്ടു പോന്നു.  മുപ്പത്തെട്ടു കൊല്ലം മുമ്പുള്ള സംഭവം.''

ഡേവിസ്സിന്റെ തലയ്ക്കു മുകളില്‍ ഒരു ഫോട്ടോ തൂക്കിയിട്ടുണ്ട്.  കണ്ടാല്‍ ഡേവിസ്സിന്റെ തന്നെയാണെന്നു തോന്നും.  മരിച്ചുപോയ അപ്പന്റെ ചിത്രമാവണം.  അതിന്റെ അടുത്തു തന്നെ കുറച്ചുകൂടി വയസ്സു തോന്നിയ്ക്കുന്ന  മറ്റൊരാളുടെ ചിത്രം.  അത് ഡേവിസ്സിന്റെ അപ്പൂപ്പനായിരിയ്ക്കുമോ?

''എനിയ്ക്കു നിങ്ങളുടെ ചോദ്യം തന്നെ ശരിയ്ക്കു മനസ്സിലായില്ല,'' എന്റെ ചിന്തയെ തടഞ്ഞുകൊണ്ട് ഡേവിസ് പറഞ്ഞു.  ''ഇതിലെന്താണ് മടുപ്പിന്റെ പ്രശ്‌നം?  ഞാന്‍ എന്റെ ജോലി ചെയ്യുന്നു, നിങ്ങള്‍ നിങ്ങളുടേയും.  ഇതൊന്നും നമ്മളായിട്ട് നിശ്ചയിയ്ക്കുന്നതല്ലല്ലോ.  അല്ലെങ്കില്‍ അപ്പന് നാല്‍പ്പത്തേഴു വയസ്സില്‍ മരിയ്‌ക്കേണ്ട കാര്യമുണ്ടോ?''

കുറച്ചു നേരം ചിന്തിച്ചിരുന്ന് ഡേവിസ് തുടര്‍ന്നു: ''ഇന്ന് അമ്മച്ചിയും കൂടെയില്ല.  ഏതെങ്കിലും സമയത്ത് നമുക്കൊക്കെ ഇവിടന്നു പോണ്ടതല്ലേ.  അതുവരെ നമ്മള്‍ ഏറ്റെടുത്ത ജോലി ചെയ്തുകൊണ്ടിരിയ്ക്കും.  അത്ര തന്നെ.''

അപ്പോഴാണ് എന്റെ ജോലിയേപ്പറ്റി ഞാന്‍ ആലോചിച്ചത്.  രാവിലെ നേര്‍ത്തെയുള്ള യാത്ര.  എന്നും കൃത്യസമയത്തു തന്നെ ജോലിയ്‌ക്കെത്തും.  ഇന്നലെ ചെയ്ത പണിയുടെ തുടര്‍ച്ച.  അല്ലെങ്കില്‍ ആവര്‍ത്തനം.  കൃത്യസമയത്തുള്ള മടക്കം.  എന്നും ഒരേ പോലെത്തന്നെ.  അച്ഛന്‍ പറഞ്ഞതുപോലെ ഇന്നലെയോ ഇന്നോ എന്ന് വേര്‍തിരിച്ചെടുക്കാനാവാത്ത ദിവസങ്ങള്‍.

ബോംബെയിലായിരുന്നു കുറച്ചു കാലം.  നഗരങ്ങളില്‍ മെക്കാനിക്കല്‍ ലൈഫ് ആണെന്നു പറയാറുണ്ട്.  നാട്ടിന്‍പുറത്ത് എന്താണ്  വ്യത്യാസം?  അസൗകര്യങ്ങളുള്ളതുകൊണ്ട് അത് കൂടുതല്‍ മെക്കാനിക്കല്‍ ആവുന്നു എന്നതല്ലേ ശരി?  രാവിലെ ഏഴുമണിയ്ക്കു ശേഷം ഒമ്പതരയ്‌ക്കേ ബസ്സുള്ളു എന്നതുകൊണ്ട് മിനിട്ടുകള്‍ പോലും കണക്കാക്കിയല്ലേ എന്റെ ദിനചര്യകള്‍ ചിട്ടപ്പെടുത്തിയിരിയ്ക്കുന്നത്?

കടയില്‍ വലിയ തിരക്കൊന്നുമില്ല.  വലിയ വലിയ തുണിക്കടകള്‍ തുടങ്ങിയപ്പോള്‍ ഇങ്ങനെയുള്ള ഒറ്റമുറിക്കടകളില്‍ അധികമാരും കയറാതായി.  അതിനിടെ വഴി തെറ്റിയിട്ടെന്ന പോലെ ഒരാള്‍ കയറി വന്നു.  തുണി വാങ്ങി അയാള്‍  കൗണ്ടറില്‍ എത്തിയപ്പോള്‍ അതൊരവസരമായി എടുത്ത് ഞാന്‍ ഡേവിസ്സിനോടു യാത്ര പറഞ്ഞു.

ബസ് സ്റ്റാന്‍ഡിലെത്തിയപ്പോള്‍ പതിവിലും വൈകിയിരുന്നു.  ഊരകത്തിറങ്ങിയപ്പോഴാവട്ടെ പതിവു ബസ്സ് പോയിക്കഴിഞ്ഞിരുന്നു.  അടുത്ത ബസ്സ് അര മണിക്കൂര്‍ കഴിഞ്ഞേയുള്ളു.  അല്ലെങ്കില്‍ വീട്ടിലേയ്ക്കുള്ള  മൂന്നു കിലോമീറ്റര്‍ നടക്കേണ്ടി വരും.

കാത്തുനില്‍പ്പ് മുഷിപ്പനാണ്.  ഞാന്‍ വീട്ടിലേയ്ക്കു വലിഞ്ഞുനടന്നു.

...................................................................






2012, ഡിസംബർ 5, ബുധനാഴ്‌ച


'കളിമണ്ണ്' കളിപ്പിയ്ക്കരുത്

ഈ വെളിപാടിന് എന്താണിത്ര താമസമുണ്ടായത് എന്നു മനസ്സിലായില്ല.  കേരളത്തിനെ എന്തിന് ഭാരതത്തെത്തന്നെ വലയം ചെയ്തു നില്‍ക്കുന്ന വലിയൊരു വിപത്തിനേപ്പറ്റിയായിരുന്നല്ലോ അത്.  അതും ആലപ്പുഴയില്‍ ഏതോ സമ്മേളനത്തിനിടയില്‍ വളരെ സാന്ദര്‍ഭികമായിട്ടായിരുന്നു പരാമര്‍ശം. ബഹുമാനപ്പെട്ട സ്പീക്കര്‍ ഇത്ര കാലവിളംബം വരുത്താമോ?

ബ്ലെസ്സിയുടെ 'കളിമണ്ണ്' തന്നെയാണ് വിഷയം.  ഇതുപോലൊരു നീചസംരംഭത്തെ മഹിളാസംഘടനകള്‍ അടക്കം ആരും എന്തുകൊണ്ട് എതിര്‍ത്തില്ല എന്നായിരുന്നു സ്പീക്കറുടെ ചോദ്യം. പേറ് ഒരു പെണ്ണിന്റെ ഏറ്റവും പവിത്രമായ കര്‍മ്മമാണെന്നും അത് വാണിജ്യപരമായി ചൂഷണം ചെയ്യപ്പെടേണ്ടതല്ലെന്നും കാര്‍ത്തികേയന്‍ പ്രഖ്യാപിച്ചു.  കൂട്ടത്തില്‍ ഈ ചിത്രം വേണോ എന്ന് സമൂഹമാണ് തീരുമാനിയ്‌ക്കേണ്ടതെന്നും സ്പീക്കര്‍ റൂളിങ്ങ് നല്‍കി.  

നിയമസഭയില്‍  എന്തെല്ലാമാണ് നടക്കാറുള്ളത് എന്ന് ഏകദേശം എല്ലാവര്‍ക്കും ബോദ്ധ്യമുള്ളതാണല്ലോ.  ചില സംസ്ഥാനങ്ങളിലെ  നിയമസഭകളില്‍ സ്വല്‍പം നീലനിറമുള്ള ചിത്രങ്ങളൊക്കെ കണ്ടുകൊണ്ടാണ് സഭാനടപടികള്‍ പുരോഗമിയ്ക്കാറുള്ളത്.  കേരള നിയമഭയില്‍ നിര്‍ഭാഗ്യവശാല്‍ അതിനുള്ള സൗകര്യങ്ങളൊന്നും ഇതുവരെ ആയിട്ടില്ല.  അങ്ങനെയിരിയ്ക്കുമ്പോഴാണ് നിയമസഭയ്ക്കു പുറത്ത് വെറും അലവലാതി  വോട്ടര്‍മാര്‍ക്ക് ഒരു നടിയുടെ പ്രസവം കാണാനുള്ള അവസരം കൈവന്നിരിയ്ക്കുന്നത്.  നിയമസഭാംഗങ്ങള്‍ക്കുള്ള പ്രിവിലേജ് മറികടക്കുകയോ!  അസ്സലായി.  ഇത് വെച്ചുപൊറുപ്പിയ്ക്കാമോ?  സ്പീക്കര്‍ രോഷാകുലനായതില്‍ അത്ഭുതപ്പെടാനില്ല.

സാധാരണയായി ഭരണപക്ഷത്തുള്ള സ്പീക്കറെ അനുസരിയ്ക്കാനോ അംഗീകരിയ്ക്കാനോ പ്രതിപക്ഷസഭാംഗങ്ങള്‍ക്ക് കുറച്ചു മടിയാണ്.  പക്ഷേ ഈ വിഷയത്തില്‍, അത്ഭുതം, പ്രതിപക്ഷത്തുള്ളവരായ ഡോ. സെബാസ്റ്റ്യന്‍ പോള്‍, ശ്രീ: ജി. സുധാകരന്‍, ശ്രീമതി ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സ്പീക്കറുടെ പ്രസ്താവനയെ അനുകൂലിയ്ക്കുകയാണുണ്ടായത്.  ശോഭാ സുരേന്ദ്രന്‍ ഒരു പടി കൂടി മുന്നോട്ടു പോയി 'കളിമണ്ണ്' കളിയ്ക്കുന്ന തീയറ്ററുകള്‍ മഹിളാമോര്‍ച്ച ഉപരോധിയ്ക്കുമെന്ന് അറിയിയ്ക്കുക കൂടി ചെയ്തു.

ബ്ലെസ്സി പടം പൂര്‍ത്തിയാക്കുകയും അത് കണ്ണും കാതുമില്ലാത്ത സെന്‍സര്‍ ബോഡ് പാസ്സാക്കുകയും പടം തീയറ്ററുകളില്‍ എത്തുകയും ചെയ്താലോ?  നമ്മള്‍ ഈ നിമിഷം വരെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ച സദാചാര്യമൂല്യം ഇടിഞ്ഞുപൊളിഞ്ഞു വീഴില്ലേ?  ശോഭാ സുരേന്ദ്രന്റെ ഉറപ്പു കിട്ടിയപ്പോഴേ ആശ്വാസമായുള്ളു.  എന്നിട്ടും ശങ്ക ബാക്കിയായി:  ശോഭാ സുരേന്ദ്രനും കൂട്ടര്‍ക്കും എത്ര കാലം തടയാനാവും ഒരു ചലച്ചിത്രം?  ഇത്രയും ഹരം കൊള്ളിയ്ക്കുന്നതാണെങ്കില്‍ ജനം കാണാതിരിയ്ക്കുമോ?  ആ ജനക്കൂട്ടത്തെ തടുക്കാന്‍ മാത്രം ആള്‍ബലമുണ്ടോ കേരളത്തിലെ മഹിളാ മോര്‍ച്ചയ്ക്ക്?

ആ ആശങ്കയും താമസിയാതെത്തന്നെ തുടച്ചുനീക്കപ്പെട്ടു.  സെന്‍സര്‍ ബോര്‍ഡ് അനുവദിച്ചാല്‍ത്തന്നെ  ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ഈ ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശിപ്പിയ്ക്കാന്‍ അനുവദിയ്ക്കില്ല എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചു.  അതിനുള്ള ലിബര്‍ട്ടി ബഷീറിനുണ്ട്.  ആ പ്രഖ്യാപനം കേട്ടപ്പോഴേ ശ്വാസം നേരെ വീണുള്ളു.  പരശുരാമന്‍ മഴുവെറിഞ്ഞ് ഉയര്‍ത്തിയ കേരളം ഒന്നോടെ ധര്‍മ്മച്യുതിയുടെ പുടുകുഴിയില്‍ വീണ് നശിയ്ക്കാറായിട്ടില്ല.

അപ്പോഴേയ്ക്കും വന്നു പതിവു പോലെ ആവിഷ്‌ക്കാരസ്വാതന്ത്ര്യക്കാര്‍.  ആറു മാസം മുമ്പാണത്രേ ബ്ലെസ്സി ഈ ആശയം പുറത്തു വിട്ടത്.  ശ്വേതാ മേനോന്‍ പ്രസവിച്ചിട്ട് മൂന്നു മാസത്തിലധികമാവുകയും ചെയ്തു.  അപ്പോഴൊന്നും ഇല്ലാതിരുന്ന എതിര്‍പ്പ് ഇപ്പോഴെന്തേ തോന്നാന്‍ എന്നായിരുന്നു അവരുടെ ആദ്യത്തെ ചോദ്യം.  പിന്നെ എല്ലായ്‌പ്പോഴും പ്രതികരിയ്ക്കാന്‍ നില്‍ക്കാന്‍ നിങ്ങളേപ്പോലെ അവരൊന്നും സാംസ്‌കാരികനായകര്‍ അല്ലല്ലോ.  ധര്‍മ്മത്തിന് ഗ്ലാനി സംഭവിയ്ക്കും എന്ന് ഉറപ്പായപ്പോള്‍ അവര്‍ അവതരിച്ചു.  അത്ര തന്നെ.  എല്ലായ്‌പ്പോഴും അവതാരം എടുക്കാന്‍ സമയമുണ്ടാവുമോ വലിയ വലിയ ആളുകള്‍ക്ക്? വേറെ പണികളുള്ളവരല്ലേ?  അല്ലെങ്കില്‍ത്തന്നെ അതിനൊക്കെ സമയവും സന്ദര്‍ഭവുമുള്ളതല്ലേ.

ഇത് കേരളത്തില്‍ മാത്രം സംഭവിയ്ക്കുന്നതാണ് എന്നാണ് ബുദ്ധിജീവികളുടെ വാദം.  1976-ല്‍ ഹംഗറിയില്‍ ഒരു സിനിമ നിര്‍മ്മിയ്ക്കപ്പെട്ടിട്ടുണ്ടത്രേ.   'നയന്‍ മന്ത്‌സ'് എന്നാണത്രേ അതിന്റെ പേര്. മാര്‍ത്താ മെസാരോ എന്നായിരുന്നു സംവിധായികയുടെ പേര്. അതിലെ നായിക കാമറയ്ക്കു മുമ്പില്‍ പ്രസവിയ്ക്കുന്നുണ്ടത്രേ. അതു കാണാന്‍ ജനങ്ങള്‍ തള്ളിക്കയറിയിട്ടില്ലത്രേ. അതിലെ നായിക നടിയായ ലില്ലി മനോറിയ്ക്ക് നല്ല നടിയ്ക്കുള്ള നിരവധി പുരസ്‌ക്കാരങ്ങള്‍ കിട്ടിയിട്ടുണ്ടത്രേ.  നമ്മളിതൊക്കെ കേട്ടാല്‍ വിരണ്ടു പോവുമെന്നാണോ വിചാരിച്ചത്?  അതു ഹംഗറി, ഇതു കേരളം. അതല്ലേ കാര്‍ത്തികേയന്‍ പറഞ്ഞത് ഏറെ പാശ്ചാത്യവല്‍ക്കരണം വേണ്ടാ എന്ന്.  നമ്മളൊന്നും അത്ര എത്തിയിട്ടില്ല.  ഹംഗറിയില്‍ അതിന്റെ പേരില്‍ ഒരു കോലാഹലവും നടന്നിട്ടില്ല എന്ന വാദവുമുണ്ട്.  അവിടെ ജി. കാര്‍ത്തികേയനും ജി. സുധാകരനും സെബാസ്റ്റ്യന്‍ പോളും ശോഭാ സുരേന്ദ്രനുമില്ലാത്തത് നമ്മുടെ കുറ്റമാണോ?  

ഇപ്പോള്‍ എതിര്‍ക്കുന്നവര്‍ എന്തുകൊണ്ട് ജസ്‌ലോക് ആശുപത്രിയില്‍ ഇരച്ചെത്തി ശ്വേതാമേനോന്റെ പ്രസവം ചിത്രീകരിയ്ക്കുന്നതു തടഞ്ഞില്ല എന്നാണ് അവരുടെ മൂന്നാമത്തെ ചോദ്യം.  ഇത്തരം നെറികെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ പ്രയാസമാണ്.  എന്തുകൊണ്ട് അവര്‍ ശ്വേതാമേനോന്റെ പ്രസവം തടഞ്ഞില്ല എന്നു ചോദിയ്ക്കുകയായിരുന്നു ഇതിലും ഭേദം.  അല്ലെങ്കില്‍ നിങ്ങള്‍ തന്നെ പറയിന്‍!  അന്ന് കയ്യോടെ ബ്ലെസ്സിയെ തടഞ്ഞെങ്കില്‍ എന്തു വാര്‍ത്താമൂല്യമാണ് ഉണ്ടാവുക?  പടം പകുതിയായി, വൈകാതെ തീയറ്ററുകളില്‍ എത്തുന്നു എന്ന് ഉറപ്പാവുമ്പോഴല്ലേ തടയേണ്ടത്.  അതല്ലേ അതിന്റെ  സമയം? അതല്ലേ അതിന്റെ രസം?  കഷ്ടം, ഇതൊന്നും ആവിഷ്‌ക്കാരക്കാര്‍ക്കു പറഞ്ഞാല്‍ മനസ്സിലാവില്ല.  ബുദ്ധിജീവികള്‍ക്ക് ആ സംജ്ഞയില്‍ മാത്രമല്ലേ ബുദ്ധി ഉള്ളൂ?

ബ്ലെസ്സിയുടെ ഇതഃപര്യന്തമുള്ള ചിത്രങ്ങള്‍ കണ്ടാല്‍ അദ്ദേഹം അശ്ലീലമുള്ള പടം എടുക്കില്ല എന്ന് ഉറപ്പു വരുമത്രേ.  അതു തീരുമാനിയ്ക്കാന്‍ ബ്ലെസ്സി ഉണ്ടാക്കിയ പടങ്ങള്‍ മുഴുവന്‍ കാണണമത്രേ.  അതു കുറച്ചു ക്രൂരമായിപ്പോയി.  അവരെല്ലാം തിരക്കുള്ള ആളുകളല്ലേ?  ഭരണചക്രം തിരിയ്ക്കുന്നതിനിടയില്‍ പടം കാണാനൊക്കെ അവര്‍ക്കെവിടെയാണ് നേരം?   പോരാത്തതിന് പടം കണ്ട് അഭിപ്രായം പറയാന്‍ അവരെന്താ നമ്മുടെ ആപ്പ-ഊപ്പ നിരൂപകരാണോ?

സിനിമാക്കാര്യത്തില്‍ രാഷ്ടീയക്കാര്‍ ഇടപെടുന്നത് ഇതാദ്യമായിട്ടാണത്രേ.  അതു ശരിയാണ്.  ഇതിനു മുമ്പ് സാമുദായികസംഘടനകളായിരുന്നു. സത്യന്‍ അന്തിക്കാട് 'പൊന്മുട്ടയിടുന്ന തട്ടാന്‍' എന്ന് ഒരു പടത്തിനു പേരിട്ടു.  അത് ആ പ്രത്യേകസമുദായത്തെയാകെ അവഹേളിയ്ക്കുന്നതാണെന്നും പേരു മാറ്റണമെന്നും വിധിയുണ്ടായപ്പോള്‍ തട്ടാന്‍ പെട്ടെന്ന് താറാവായി.  അപ്പോഴും വന്നു ആവിഷ്‌ക്കാരക്കാര്‍.  അത് അനുവദിയ്ക്കരുതെന്നും എന്തു പേരും ഇടാനുള്ള സ്വാതന്ത്ര്യം സംവിധായകനുണ്ടെന്നും ഈ പേരു മാറ്റം കൊണ്ട് എത്ര മനോവേദന കലാകാരന്മാര്‍ക്കുണ്ടായെന്നും മറ്റുമായിരുന്നു അവരുടെ വാദം.  അതിന് ചുട്ട മറുപടിയായിരുന്നു കേരളത്തിലെ ഒരു പ്രശസ്ത കവയിത്രിയുടേത്.  'നായര് പിടിച്ച പുലിവാല്' എന്ന സിനിമയുടെ പേര് അങ്ങനെയായതുകൊണ്ട് നായരായ താന്‍ എത്രയോ അവമതി സഹിച്ചാണ് ഇത്രയും കാലം ജീവിച്ചതെന്നും ഇപ്പോഴാണ് തനിയ്ക്കു സമാധാനമായത് എന്നുമായിരുന്നു അവര്‍ ഒരു കത്തിലൂടെ വ്യക്തമാക്കിയത്. കലാകാരന്മാര്‍ സിനിമാക്കാര്‍ മാത്രമല്ലല്ലോ.  കവികള്‍ക്കുമുണ്ടാവില്ലേ വികാരങ്ങള്‍?  അവര്‍ക്കുമില്ലേ മാനാഭിമാനങ്ങള്‍?

സൂക്ഷിച്ചു നോക്കൂ.  ഈ 'കളിമണ്ണ്' എന്ന പേരില്‍ത്തന്നെയില്ലേ  ദുസ്സൂചനകള്‍?  കളിമണ്ണുപയോഗിച്ച് ഉപജീവനം നടത്തുന്ന വലിയൊരു ജനവിഭാഗത്തെ അവഹേളിയ്ക്കുന്നതല്ലേ അത്?  അതെന്തേ ത്രികാലജ്ഞാനിയായ സ്പീക്കര്‍ പോലും കാണാതെ പോയത്?

വിവാദങ്ങള്‍ക്കു വേണ്ടിയല്ല ജനം സിനിമ കാണാന്‍ പോവുന്നത്.  പകലന്തി വേല ചെയ്ത് തളര്‍ന്നാല്‍ അല്‍പം ആശ്വാസത്തിനു വേണ്ടി നൂറു മില്ലി പൂശും.  പിന്നെ ഒരു സിനിമയ്ക്കു കേറും.  അപ്പോള്‍  അവിടെ പോലീസും പട്ടാളവുമായാല്‍ ശരിയാവില്ല.  മോര്‍ച്ചയും മാര്‍ച്ചുമൊന്നും പടം കാണാന്‍ തടസ്സമാവരുത്.

കൊട്ടകകളില്‍ സമാധാനം പുലരാന്‍ എന്താണ് വഴി എന്ന് അതിഗാഢമായി ചിന്തിച്ചപ്പോള്‍ കിട്ടിയ ചില പോംവഴികളാണ് താഴെപ്പറയുന്നത്.  സര്‍ക്കാരിന് പരിഗണിയ്ക്കാവുന്നതാണെന്ന് തോന്നുന്നു.

1. ഇപ്പോഴത്തെ സെന്‍സര്‍ ബോഡ് പിരിച്ചുവിടുക.  പകരം എല്ലാ രാഷ്ട്രീയകക്ഷികളില്‍നിന്നും ഒരാളെ വീതം തിരഞ്ഞെടുത്ത് അംഗങ്ങളാക്കുക. എല്ലാ ഗ്രൂപ്പുകള്‍ക്കും പ്രാതിനിധ്യം ഉറപ്പു വരുത്തണം. ഇപ്പോഴത്തെ സ്പീക്കറെ വ്യക്തിപരമായിത്തന്നെ സ്ഥിരം ചെയര്‍മാനാക്കാവുന്നതാണ്. ഡോ. സെബാസ്റ്റ്യന്‍ പോള്‍, ജി. സുധാകരന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരെ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം.  ഇപ്പോഴത്തെ വനിതാക്കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ റോസക്കുട്ടിയ്ക്കും അംഗത്വം വേണം. നല്ല നല്ല അശ്ലീലപദങ്ങള്‍ ഫലപ്രദമായി ഉപയോഗിയ്ക്കുന്നതിനു വേണ്ടി ഇപ്പോഴത്തെ ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജിനെ വിശിഷ്ടാംഗമാക്കുന്ന കാര്യം പരിഗണിയ്ക്കണം.

2. പേരിടുന്നതിന്റെ ഇപ്പോഴത്തെ രീതി മാറ്റുക.  പകരം അത് നമ്പറുകളാക്കുക.  ഉദാഹരണത്തിന് 2013 ജനുവരി മാസം ഒന്നാം തീയതി  സെന്‍സറിങ്ങിനു വരുന്ന പടത്തിന് 1/1/2013 എന്ന് പേര്‍ കൊടുക്കുക.  അതിന് തരം തിരിച്ച് കുട്ടികള്‍ക്കുള്ളതാണെങ്കില്‍ C എന്നും മുതിര്‍ന്നവര്‍ക്കുള്ളതാണെങ്കില്‍ A എന്നും എല്ലാവര്‍ക്കും കാണാവുന്നതാണെങ്കില്‍ U എന്നും കൊടുക്കാം. കുറച്ച് പ്രശ്‌നമുള്ളതാണെങ്കില്‍ UA  കൊടുക്കാം. 13 അശുഭസംഖ്യയായതിനാല്‍ 13-ാമത്തെ പടത്തിന് 12A എന്നു പേരു കൊടുക്കുന്നതിനും വിരോധമില്ല.  റീമെയ്ക്കുകള്‍ ഇപ്പോള്‍ സര്‍വ്വസാധാരണമായതുകൊണ്ട് അവയ്ക്ക് (R) എന്നു കൊടുത്താല്‍ മതി.  അപ്പോള്‍ 2013 ജനുവരിയില്‍ പതിമൂന്നാമത്തെ ചിത്രം രജിസ്റ്റര്‍ ചെയ്യപ്പെടുകയും അത് റീമെയ്ക്ക് ആണെന്നു വരികയും ചെയ്താല്‍ അതിന്റെ പേര്  12A/1/2013/ U/(R) എന്നായിരിയ്ക്കും.  ഒറ്റനോട്ടത്തില്‍ അത് ഒരു വാഹനത്തിന്റെ രജിസ്റ്റ്രേഷന്‍ നമ്പര്‍ ആണെന്നു തോന്നാമെങ്കിലും പെട്ടെന്ന് പടത്തിന്റെ സ്വഭാവം നമുക്കു മനസ്സിലാവും എന്നതാണ് അതിന്റെ മേന്മ.  അതോടെ ഏതെങ്കിലും മതവിഭാഗത്തെ വ്രണപ്പെടുത്തുന്നു എന്ന അപകടം തീരെയില്ലാതാവും.  ഇപ്പോള്‍ത്തന്നെ സിനിമാപ്പേരുകള്‍ക്ക് ക്ഷാമമനുഭവപ്പെടുന്നതുകൊണ്ട് നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും ഈ രീതി വലിയ ആശ്വാസമാകും.

3. നിലവിളക്ക്, ഓട്ടുകിണ്ടി, അള്‍ത്താര, മരക്കുരിശ്, മിനാരം, പച്ചബ്ലൗസ് എന്നിവ രംഗങ്ങളില്‍നിന്ന് തീരെ വര്‍ജ്ജിയ്ക്കുക. അവയെല്ലാം ചില പ്രത്യേകമതവിഭാഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നവയാണ്.  ആ വാക്കുകള്‍ തിരക്കഥയിലും കടന്നു വരാതെ നോക്കേണ്ടതാണ്.  പാട്ടുകളില്‍ നിന്ന് അവ ഒഴിവാക്കണമെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. കഥാപാത്രങ്ങള്‍ക്ക് പേരിടുമ്പോഴും ശ്രദ്ധിയ്ക്കണം.  കൃഷ്ണന്‍, രാമന്‍, യേശു, മറിയമ്മ, നബി, മുഹമ്മദ് തുടങ്ങിയവ വര്‍ജ്ജിയ്ക്കണം.  പടത്തിന് മേല്‍പ്പറഞ്ഞ രീതിയില്‍ പേരിടുകയും തിരക്കഥയും പാട്ടുകളും തയ്യാറായാവുകയും ചെയ്തുകഴിഞ്ഞാല്‍ അവ സെന്‍സര്‍ ബോഡിനു സമര്‍പ്പിയ്‌ക്കേണ്ടതാണ്.  അവര്‍ വെട്ടിമാറ്റുകയും തിരുത്തുകയും ചെയ്ത പാഠം വേണം ഒടുക്കത്തെ ചിത്രീകരണത്തിനുള്ള അസംസ്‌കൃതവിഭവമാവേണ്ടത്.  എങ്കില്‍ ഇപ്പോള്‍ ബ്ലെസ്സി അകപ്പെട്ടിരിയ്ക്കുന്നതു പോലുള്ള അപകടത്തിനുള്ള സാദ്ധ്യതകള്‍ തനിയെ ഇല്ലാതാവുന്നതാണ്.

4.  ഇത്രയൊക്കെ വെട്ടിമാറ്റിയിട്ടും പടത്തില്‍ മേല്‍പ്പറഞ്ഞവയിലേതെങ്കിലും ഘടകം ഉള്‍പ്പെട്ടാല്‍ ഒന്നേ വഴിയുള്ളു.  സംവിധായകന്റെ കയ്യോ കാലോ വെട്ടിമാറ്റുക. അതിനുതകുന്ന നിയമനിര്‍മ്മാണം നടത്താന്‍ സെന്‍സര്‍ ബോഡ് അംഗങ്ങള്‍ തന്നെ മുന്‍കയ്യെടുക്കണം.  ഏതോ വാക്ക് ഒരു പരീക്ഷക്കടലാസ്സില്‍ ചേര്‍ത്തതുകൊണ്ട് അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയവരുടെ സാങ്കേതികോപദേശം ഇക്കാര്യത്തില്‍ തേടാവുന്നതാണ്.

പ്രതിസന്ധി നേരിടുന്ന ചലച്ചിത്രവ്യവസായം അഭിവൃദ്ധിപ്പെടുന്നതിനു വേണ്ടി ചില എളിയ നിര്‍ദ്ദേശങ്ങളാണ് മേല്‍ക്കൊടുത്തത്.  ഇനിയും ഉചിതമായ നിര്‍ദ്ദേശങ്ങളുണ്ടാവാം.  അവ പടിപടിയായി നടപ്പാക്കണം.  'കളിമണ്ണ്' നിരോധിച്ചുകൊണ്ടാവട്ടെ അതിന്റെ തുടക്കം. എന്തും ഐശ്വര്യമായി തുടങ്ങണമല്ലോ.

       (അഷ്ടമൂര്‍ത്തി)



2012, ഓഗസ്റ്റ് 15, ബുധനാഴ്‌ച

സ്‌നേഹം പ്രകടിപ്പിയ്ക്കാനുള്ള വഴികള്‍

                            

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് 'മംഗള'ത്തില്‍ ഒരു വാര്‍ത്തയുണ്ടായിരുന്നു. ഹസ്തദാനം കാലഹരണപ്പെട്ടതായി ബ്രിട്ടനിലെ പുതുതലമുറ വിശ്വസിയ്ക്കുന്നുവത്രേ.  സ്‌നേഹപ്രകടനത്തിന് പുതിയ വഴികള്‍ തേടിക്കൊണ്ടിരിയ്ക്കുകയാണ് അവര്‍ എന്ന് വാര്‍ത്ത തുടരുന്നു.

വാര്‍ത്ത വായിച്ച ഉടനെ ഓര്‍ത്തുപോയത് പ്രതാപക്കുറുപ്പിനെയാണ്.  നിങ്ങളറിയില്ലല്ലോ ശ്രീമാന്‍ കുറുപ്പിനെ?  ഹസ്തദാനം അങ്ങേര്‍ക്ക് ഒരു ഹരമാണ്.  കൈപ്പിടുത്തം  വിട്ടൊരു കളിയില്ല.  ഒരാളെ ഒരു മണിക്കൂറിനുള്ളില്‍ വീണ്ടും കണ്ടാല്‍ അപ്പോഴും പിടിയ്ക്കും. അതും സഹിയ്ക്കാമെന്നു വെയ്ക്കുക.  പ്രശ്‌നം അതല്ല.  ഒരിയ്ക്കല്‍ പിടിച്ചാല്‍പ്പിന്നെ അത്ര എളുപ്പം നമ്മുടെ കൈ വിട്ടുതരില്ല മൂപ്പര്‍.  കൈ പിന്‍വലിയ്ക്കുന്നത് സൗഹൃദലംഘനമാവുമോ എന്നു പേടിച്ച് ഞാന്‍ കുറച്ചു നേരം വലത്തെ കയ്യിനേക്കുറിച്ച് മറക്കുകയാണ് പതിവ്. ഒരിയ്ക്കല്‍ ചെറിയ ഒരു സൂത്രം പ്രയോഗിച്ചു നോക്കി.  ചൊറിയാനാണെന്ന ഭാവത്തില്‍  പതുക്കെ പ്രതാപക്കുറുപ്പിന്റെ കൈ വിടുവിച്ച് മൂക്കില്‍ ഒന്നു മാന്തി.  പക്ഷേ കാര്യമുണ്ടായില്ല.  മൂക്കില്‍നിന്നു വിട്ട ഉടനെ ആ ദ്രോഹി വീണ്ടും എന്റെ കൈയില്‍ കേറിപ്പിടിച്ചു.  അതോടെയാണ് ഒരടവും പ്രതാപക്കുറുപ്പിനോടു ഫലിയ്ക്കില്ലെന്ന് എനിയ്ക്കുറപ്പായത്.

അതിനെന്താ, അയാള്‍ കുറച്ചുനേരം കൈപിടിച്ചോട്ടെ എന്നാവും നിങ്ങള്‍ പറയുന്നത്.  എന്താ, ഈ ഹസ്തദാനം അത്ര നിരുപദ്രവമാണെന്നു കരുതുന്നുണ്ടോ?  എങ്കില്‍ പത്രവാര്‍ത്തയുടെ ഈ ഭാഗം കൂടി വായിയ്ക്കുക:   ''ഹസ്തദാനത്തിനെതിരായ നീക്കത്തിന് ശാസ്ത്രജ്ഞരുടെ പിന്തുണയുമുണ്ട്.  മനുഷ്യകരങ്ങളില്‍ നൂറ്റമ്പതില്‍പ്പരം ബാക്റ്റീരിയകളാണുള്ളത്.  കൈകൊടുക്കുമ്പോള്‍ ഇവ പകരും.  ബ്രിട്ടീഷ് ജനതയില്‍ 42 ശതമാനം ഹസ്തദാനത്തെ വെറുക്കുന്നവരാണെന്നാണ് സര്‍വേ ഫലം.''  

ഇതു വായിച്ചതോടെ ഞാന്‍ അസ്തപ്രജ്ഞനായി.  ഈ നൂറ്റമ്പതു ബാക്റ്റീരിയകളെ എന്റെ കൈകളിലേയ്ക്കു പകര്‍ത്താന്‍ വേണ്ടിയാണോ കുറുപ്പിത്ര നേരം കൈവിടാതെ പിടിയ്ക്കുന്നത്? നൂറ്റമ്പതെണ്ണത്തിനും പകരാന്‍ കുറച്ചു സമയം വേണ്ടിവരുമല്ലോ.  മുഴുവന്‍ പകര്‍ന്നു കഴിഞ്ഞിട്ടില്ലെന്നറിഞ്ഞതുകൊണ്ടാവും മൂക്കു മാന്തിക്കഴിഞ്ഞ ഉടനെ അയാള്‍  എന്റെ കൈയില്‍ വീണ്ടും പിടികൂടിയത്.  ഒരു വിറയല്‍ എന്റെ ഉടലിലൂടെ കടന്നുപോയി.

എന്തിനാണ് ശ്രീമാന്‍ കുറുപ്പ് സ്വന്തം കീടാണുക്കളെ എന്നിലേയ്ക്കു പകര്‍ത്താന്‍ ശ്രമിയ്ക്കുന്നത്?  എനിയ്ക്കു മനസ്സിലാവുന്നില്ല.  കീടാണുക്കളെ അല്ലെങ്കിലേ എനിയ്ക്കു പേടിയാണ്. നിങ്ങളും കണ്ടിട്ടുണ്ടാവുമല്ലോ ടെലിവിഷനില്‍ ആനയോളം വലിപ്പമുള്ള കീടാണുക്കളെ.  അവയെ കണ്ടതിനു ശേഷമാണ് ഞാന്‍ കോള്‍ഗേറ്റ് ടൂത്ത് പേസ്റ്റും ബ്രഷും ഉപയോഗിയ്ക്കാന്‍ തുടങ്ങിയത്.  രണ്ടു നേരവും വിസ്തരിച്ച് പല്ലുതേയ്ക്കും.  പക്ഷേ ഇനി അതുകൊണ്ടു വല്ല ഫലവുമുണ്ടോ?  പല്ലിന്നിടയില്‍ ഇല്ലെങ്കിലും എന്റെ കൈനിറയെ  ഉണ്ടാവില്ലേ പ്രതാപക്കുറുപ്പിന്റെ കീടാണുക്കള്‍?

പത്രവാര്‍ത്ത വായിച്ചതോടെ ഹസ്തദാനത്തെയും പ്രതാപക്കുറുപ്പിനേയും ഒരുപോലെ വെറുത്തു തുടങ്ങി ഞാന്‍.  മാത്രമല്ല കുറുപ്പിനെ കാണുന്ന ദിവസമൊക്കെ വീട്ടില്‍ മടങ്ങിയെത്തിയാല്‍ ഉടനെ വിസ്തരിച്ച് കൈ ഡെറ്റോള്‍ സോപ്പിട്ടു കഴുകാനും തുടങ്ങി.  ഡെറ്റോള്‍ മതിയാവുമെന്നു വെച്ചിട്ടല്ല.  അതിലും വിശേഷപ്പെട്ട വല്ല സോപ്പുമുണ്ടോ എന്ന് അറിയാത്തതിനാലാണ്.  മുമ്പൊരിയ്ക്കല്‍ ഏ. കെ. ആന്റണി മുഖ്യമന്ത്രിയായിരിയ്ക്കുമ്പോള്‍  വിശേഷപ്പെട്ട ഒരു സോപ്പിനേപ്പറ്റി കേട്ടിരുന്നു.  അക്കാലത്ത് ദിവസം പന്ത്രണ്ടു പ്രാവശ്യം കൈകള്‍ സോപ്പിട്ടു കഴുകണം എന്ന് ആരോഗ്യവകുപ്പ് ഒരു തിട്ടൂരമിറക്കി. 48 കോടി ഉറുപ്പികയുടെ ബൃഹത്പദ്ധതിയായിരുന്നു അത്. കൈകഴുകല്‍ പദ്ധതി എന്നായിരുന്നു പേര്. പ്രൊക്റ്റര്‍ ആന്‍ഡ് ഗാംബ്ള്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ഹിന്ദുസ്താന്‍ ലിവര്‍ എന്നീ കമ്പനികളുടെ പിന്തുണയോടെയാണ് പദ്ധതി രൂപപ്പെടുത്തിയത്.  അവരുണ്ടാക്കുന്ന സോപ്പുകള്‍ കൊണ്ടു  വേണം കൈകഴുകാന്‍.  സോപ്പ് ഇറങ്ങുന്നതും കാത്തിരിയ്ക്കുകയായിരുന്നു ഞാന്‍.  അപ്പോഴാണ് ആ വൃത്തികെട്ട പുരോഗമനക്കാര്‍ ചാടിവീണത്.  പദ്ധതിയില്‍ ആരോഗ്യമന്ത്രിയ്ക്ക് കമ്മീഷനുണ്ടു പോലും.  പിന്നെ എന്തുണ്ടായി? പദ്ധതി അലസിപ്പോയി, അത്രതന്നെ. അല്ലെങ്കിലും ഇവിടെ ഒരു നല്ല കാര്യവും നടപ്പാക്കാന്‍ സമ്മതിയ്ക്കുകയില്ലല്ലോ പുരോഗമനക്കാര്‍. എന്തെങ്കിലും പുതിയതൊന്നു കണ്ടാല്‍ ഉടനെ തുടങ്ങുകയായി എതിര്‍വാദങ്ങള്‍.  അമേരിക്കന്‍ സാമ്രാജ്യത്വം, ബഹുരാഷ്ട്രക്കുത്തക, ലോകബാങ്ക്, ഏഡീബി തുടങ്ങിയ സ്ഥിരം മുദ്രാവാക്യങ്ങള്‍ തന്നെ. ശകുനം മുടക്കികള്‍! നേരെ പ്രതാപക്കുറുപ്പിന്റെ മുന്നിലേയ്ക്കിട്ടു കൊടുക്കുകയാണ് വേണ്ടിയിരുന്നത്.  എങ്കില്‍ അറിഞ്ഞേനെ വിവരം.

അല്ലെങ്കില്‍ കൈ തന്നെ കൊടുക്കണമെന്ന് ആര്‍ക്കാണിത്ര നിര്‍ബ്ബന്ധം?  സ്‌നേഹം പ്രകടിപ്പിയ്ക്കാന്‍ വേറെ എന്തൊക്കെയുണ്ട് വഴികള്‍? അഭിവാദ്യം ചെയ്യുന്ന പോലെ മുഷ്ടി ചുരുട്ടിക്കാട്ടാം. പല്ലു മുഴുവന്‍ പുറത്തുകാണിച്ച് ചിരിയ്ക്കാം.  നെറ്റിയിലേയ്ക്ക് വലതു കൈ ഉയര്‍ത്തി സലാം വെയ്ക്കാം. നേര്‍ക്കുനേര്‍ നിന്ന് കൈകൂപ്പാം.  ഇതിലൊന്നും ബാക്റ്റീരിയയുടെ പ്രശ്‌നമേ വരുന്നില്ലല്ലോ. മാത്രമല്ല കൈകൂപ്പല്‍ തികച്ചും ഭാരതീയവുമാണ്.  ആര്‍ഷഭാരതസംസ്‌കാരത്തിന്റെ ഉത്തമപ്രതീകം! വെറുതെ ഒന്നോര്‍ത്തപ്പോള്‍ത്തന്നെ ദേഹമാസകലം ഒരു കോരിത്തരിപ്പുണ്ടായി.   ടി സംസ്‌ക്കാരം പ്രചരിപ്പിയ്ക്കാന്‍ ഉത്സാഹം കാണിയ്ക്കുന്ന ഭാജപ ഭരിയ്ക്കുമ്പോഴെങ്കിലും അത് നിര്‍ബ്ബന്ധമാക്കേണ്ടതായിരുന്നു. കഷ്ടമായിപ്പോയി.

കൈകൂപ്പല്‍ കൊണ്ട് എന്തെല്ലാം ഗുണങ്ങളുണ്ടെന്ന് വല്ല അറിവുമുണ്ടോ നിങ്ങള്‍ക്ക്? ഇല്ലെങ്കില്‍ പറഞ്ഞുതരാം.  സ്‌നേഹം പ്രകടിപ്പിയ്ക്കുന്നവര്‍ക്ക് പരസ്പരം തൊടേണ്ട കാര്യമില്ല.  ബാക്റ്റീരിയ പകരില്ല എന്നതു മാത്രമല്ല അതിന് ഒരു ശാസ്ത്രീയവശവുമുണ്ട്.  കൈപിടിയ്ക്കുമ്പോള്‍ പരസ്പരം എനര്‍ജിയും പകരുമത്രേ.  എതിരെയുള്ളവന്‍  എത്രതന്നെ നെഗറ്റീവ് എനര്‍ജിക്കാരനാണെങ്കിലും അതത്രയും നള്ളിഫൈ ചെയ്യാനുതകുമത്രേ നമ്മുടെ കൈകൂപ്പല്‍.  അതൊക്കെ വിട്ടാണ് നമ്മള്‍ ഹസ്തദാനം പഠിച്ചത്.  അതും ബ്രിട്ടീഷുകാരുടെ കയ്യില്‍നിന്ന്.  

സര്‍ വാള്‍ട്ടര്‍ റലേഗ് എന്ന ബ്രിട്ടീഷുകാരന്‍ ആണത്രേ ഇംഗ്ലണ്ടില്‍ ഹസ്തദാനത്തിനു പ്രചാരം നല്‍കിയത്. പതിനാറാം നൂറ്റാണ്ടില്‍ ആണത്. ബ്രിട്ടീഷുകാര്‍ വന്ന് ഭരണം തുടങ്ങിയതോടെ  നമ്മളും അതേറ്റെടുത്തു. കൈകൂപ്പുന്ന പതിവു നിര്‍ത്തി.  അതുകൊണ്ട് വലിയ   തരക്കേടൊന്നുമുണ്ടായിട്ടല്ല.  പ്രതാപക്കുറുപ്പിനേപ്പോലുള്ള ഹസ്തദാനക്കാരുള്ളതുകൊണ്ടാണ് ഇതിത്ര അപകടമായത്. സായിപ്പന്മാര്‍ ചെയ്താല്‍ എന്തും  കേമം എന്നാണല്ലോ നമുക്ക്.  എന്നാല്‍ സായിപ്പിന്റെ വല്ല ഗുണങ്ങളും പകര്‍ത്തിയോ?  അതൊട്ടുണ്ടായതുമില്ല.  ഹസ്തദാനം കയ്യോടെ സ്വീകരിച്ചു.

അപ്പോഴാണ് ഹസ്തദാനം ബ്രിട്ടനില്‍ അണ്‍പോപ്പുലര്‍ ആവുന്നത്. ഇനി ബ്രിട്ടീഷുകാര്‍ നടപ്പിലാക്കാന്‍ പോവുന്നത് ആലിംഗനമാണത്രേ.  സര്‍വ്വമാനകെട്ടിപ്പിടുത്തം.  ഇതു ഭാരതീയമല്ല; നമുക്കിതു വേണ്ട എന്നു പറയുന്നവര്‍ മഹാഭാരതം വായിച്ചുനോക്കണം.  നമ്മുടെ ധൃതരാഷ്ട്രര്‍ ഭീമസേനനെ കെട്ടിപ്പിടിച്ച വിധം ആര്‍ക്കാണറിയാത്തത്! ആലിംഗനത്തിനു തയ്യാറായി കൈകള്‍ നീട്ടിനില്‍ക്കുകയായിരുന്നു കൗരവപിതാവ്. ആളെ നല്ലവണ്ണം അറിയാവുന്ന ഭഗവാന്‍ കൃഷ്ണന്‍ പകരം ഒരു ഉരുക്കുപ്രതിമയെ മുന്നിലേയ്ക്കു നീക്കി വെച്ചുകൊടുത്തതുകൊണ്ടു മാത്രമാണ് എം. ടി.യ്ക്കു 'രണ്ടാമൂഴ'മെഴുതാന്‍ ഭീമസേനന്‍ ബാക്കിയായത്.  അല്ലെങ്കില്‍ നോവല്‍ പകുതിയാവുമ്പോഴേയ്ക്കും തീര്‍ന്നുപോയേനെ.  

ധൃതരാഷ്ട്രാലിംഗനം എന്ന് പുകള്‍പെറ്റ ഈ രീതി നയതന്ത്രബന്ധങ്ങളില്‍ നമുക്കും പരീക്ഷിച്ചു നോക്കാവുന്നതാണ്.  അത് ബിട്ടീഷുകാരോടു തന്നെയാവാം ആദ്യം.  ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് ആലിംഗനമാണ്  പത്ഥ്യമെന്നു കേള്‍ക്കുന്നുണ്ട്.  അതു നന്നായി.  ഇനി  ഡേവിഡ്  കാമറൂണ്‍  ചിരിച്ചുകൊണ്ട് ഇന്ത്യയില്‍ വരുമ്പോള്‍  നമുക്ക് നമ്മുടെ പ്രധാനമന്ത്രിയെ മുന്നിലേയ്ക്കു നീക്കിനിര്‍ത്താം.  ഒരു ബലാബലം.  ആര്‍ക്കാണ് ആരോഗ്യമെന്നു നോക്കാമല്ലോ.    

എന്തൊക്കെയായാലും ബ്രിട്ടനില്‍ ഇത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിയ്ക്കുകയാണ്.  ഹസ്തദാനാലിംഗനചിന്തകളില്‍പ്പെട്ട് അവര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിരിയ്ക്കുന്നു പോല്‍.   അവരില്‍ 52 ശതമാനവും ഹസ്തദാനത്തിന് ബദല്‍ കണ്ടെത്താന്‍ ശ്രമിയ്ക്കുകയാണത്രേ.  ആലിംഗനപദ്ധതിക്കാരെ ആകര്‍ഷിച്ചത് ടെലിവിഷന്‍ പരിപാടികളാണെന്നാണ് പ്രശസ്ത സൈക്കോളജിസ്റ്റ് ഡോ. ജാനേ മകാര്‍ട്ണിയുടെ അഭിപ്രായം.  അതു ശരിയാവാന്‍ വഴിയുണ്ട്.  അത് ആലിംഗനത്തിലൊന്നും നിന്നെന്നു വരില്ല.  ഈയിടെ നമ്മുടെ ഒരു പ്രശസ്തഗായികയെ ഒരു ഹിന്ദി നടന്‍ എടുത്തുപൊക്കി നൃത്തം ചെയ്തതും കേരളത്തിലെ സൂപ്പര്‍ താരങ്ങള്‍ അത് അസൂയയോടെ നോക്കിനിന്നതും നാം കണ്ടതാണല്ലോ.  പാവങ്ങള്‍, അവര്‍ക്കും മോഹമില്ലാഞ്ഞിട്ടല്ലല്ലോ.  പിന്നെയാണോ സാധാരണക്കാരായ നമ്മുടെ കാര്യം.  നടികളെയൊക്കെ ആലിംഗനത്തിനു കിട്ടുന്നത് ചില്ലറക്കാര്യമാണോ?  

ബ്രിട്ടനിലെ കാര്യം പക്ഷേ അങ്ങനെയല്ല.  ആലിംഗനം തന്നെ വേണമെന്ന് എല്ലാവര്‍ക്കും നിര്‍ബ്ബന്ധമില്ലത്രേ.  മാത്രമല്ല വാണിജ്യലോകത്തെ 87% ആളുകളും ഹസ്തദാനം തുടരണമെന്ന അഭിപ്രായക്കാരാണത്രേ.  അതില്‍ ബഹുരാഷ്ട്രഭീമന്‍  കോള്‍ഗേറ്റിന്റെ കൈയുണ്ടോ എന്ന് പുരോഗമനക്കാര്‍ തന്നെ അന്വേഷിയ്ക്കട്ടെ.

എന്തൊക്കെയായാലും ഇക്കാര്യത്തില്‍ അഭിപ്രായസമന്വയം അത്യാവശ്യമാണ്.  എന്തെങ്കിലും ഒന്നില്ലെങ്കില്‍ സായിപ്പന്മാര്‍  എങ്ങനെയാണ്  സ്‌നേഹം പ്രകടിപ്പിയ്ക്കുക?  ഒന്നുകില്‍ ഹസ്തദാനം.  അല്ലങ്കില്‍ ആലിംഗനം.  ചിലര്‍ക്ക് രണ്ടും നിഷിദ്ധമാണെങ്കിലോ?  മൂന്നാമതൊരു വഴി വേണ്ടേ?

അപ്പോഴാണ് ചുംബനവാദികള്‍ വരുന്നത്.  അതിനും കണക്കുണ്ട് സര്‍വ്വേക്കാര്‍ക്ക്.  ചുംബനം പത്ഥ്യമായവര്‍  പതിനാറു ശതമാനമാണത്രേ.  കൈകള്‍ വഴി തന്നെ 150 എങ്കില്‍ കവിളും ചുണ്ടും വഴി എത്ര കീടാണുക്കളാണാവോ പകരുക.  അതിന് ഏതായാലും ശാസ്ത്രീയമായ വിശദീകരണങ്ങള്‍ ഒന്നും തന്നെ കണ്ടില്ല. ആനയോളം വലിപ്പമുള്ള കീടാണുക്കളെ കാണിച്ചു പേടിപ്പിയ്ക്കുന്നവര്‍ക്ക് അതിനും വലിയ വിരോധമുണ്ടാവാന്‍ വഴിയില്ല.  നേരെ വായിലേയ്ക്കാണല്ലോ കീടാണുപ്രവേശം.  രണ്ടെങ്കില്‍ രണ്ടു ട്യൂബ് ടൂത്ത്‌പേസ്റ്റ് കൂടുതല്‍ ചെലവായാല്‍ കോള്‍ഗേറ്റ് കമ്പനിയ്ക്ക് കൈയ്ക്കില്ലല്ലോ.  പക്ഷേ ഇന്ത്യയില്‍ ചുംബനം അത്ര വ്യാപകമായി പ്രചരിയ്ക്കാന്‍ സാദ്ധ്യത കുറവാണ്.  അല്ലെങ്കില്‍ത്തന്നെ പീഡനവാര്‍ത്തകള്‍ കൊണ്ട് പത്രത്തില്‍ സ്ഥലമില്ലാതായിട്ടുണ്ട്.  പോലീസുകാര്‍ക്കും ഈയിടെയായി ഇരിക്കപ്പൊറുതി ഇല്ല. പോരാത്തതിന് രാമായണത്തിലും മഹാഭാരതത്തിലുമൊന്നും ചുംബനത്തേക്കുറിച്ച് ഒരു പരാമര്‍ശവുമില്ല താനും. ബ്രിട്ടീഷുകാരോളം പുരോഗമിച്ചിട്ടുമില്ലല്ലോ ഇന്ത്യക്കാര്‍.  

ബ്രിട്ടീഷുകാരുടെ കാര്യം രസമാണ്.  അവര്‍ വെറുതെയിരിയ്ക്കില്ല.  എല്ലാത്തിനുമുണ്ട് കണക്കുകള്‍.  അവിടെ  ഏറ്റവും കൂടുതല്‍ ഹസ്തദാനം ചെയ്തിട്ടുള്ളത് എലിസബത്ത് രാജ്ഞിയാണത്രേ.  ഇക്കാലത്തിനിടയ്ക്ക് അവര്‍ അമ്പതു ലക്ഷം ഹസ്തദാനങ്ങള്‍ നടത്തിയിട്ടുണ്ടു പോല്‍.  കണക്കു കേട്ട് കിടുങ്ങിപ്പോയി. ഈ ഹസ്തദാനങ്ങള്‍ കഴിഞ്ഞിട്ട് അവര്‍ക്ക് മറ്റു വല്ലതിനും സമയം കിട്ടിയിരിയ്ക്കുമോ?  അതു പോട്ടെ.  ഒരു കൈയില്‍നിന്ന് 150 വെച്ച് എത്ര ബാക്റ്റീരിയകള്‍ അവര്‍ ഏറ്റുവാങ്ങിയിട്ടുണ്ടാവും? അത് ആരോഗ്യത്തിന് ഹാനികരമാണെങ്കില്‍ അവര്‍ എന്നേ സിദ്ധികൂടിയിരിയ്ക്കണം. എണ്‍പത്താറു വയസ്സായല്ലോ അവര്‍ക്കിപ്പോള്‍.   അഥവാ ഇനി അതാണോ അവരുടെ ആരോഗ്യത്തിന്റെ രഹസ്യം?  ബ്രിട്ടനിലെ സര്‍വ്വേക്കാര്‍ അക്കാര്യവും കണ്ടെത്തുമെന്ന് നമുക്ക് ആശിയ്ക്കാം.

ഇത്ഥമോരോന്നു ചിന്തിച്ചുചിന്തിച്ചു നടക്കുമ്പോള്‍, അതാ എതിരെ വരുന്നു പ്രതാപക്കുറുപ്പ്.  മുഖത്തെ ചിരി കണ്ടാല്‍ മനസ്സിലാക്കാം, മൂപ്പര്‍ എന്നെ കണ്ടുകഴിഞ്ഞിരിയ്ക്കുന്നു. ഇപ്പൊഴേ വലതു കൈ നീട്ടിപ്പിടിച്ചിരിയ്ക്കുകയാണ്. ഇനി ഏതെങ്കിലും ഊടുവഴിയിലേയ്ക്ക് മാറിപ്പോവാനുള്ള സാവകാശം പോലുമില്ല.  

മുഖത്ത് ഒരു ചിരി ഫിറ്റു ചെയ്ത് മുന്നോട്ടു നടക്കുമ്പോള്‍ ഞാന്‍ ഗാഢമായി ചിന്തിച്ചു:  എങ്ങനെയാണ് മൂപ്പരെ കൈകാര്യം ചെയ്യേണ്ടത്? കൈ നീട്ടാതെ നിന്ന് ഹസ്തദാനത്തിന്റെ ദൂഷ്യഫലങ്ങളേക്കുറിച്ചുള്ള 'മംഗള'വാര്‍ത്തയേപ്പറ്റി പറയണോ?  അപ്പോള്‍ ബദല്‍ ഇനമായ ആലിംഗനം മൂപ്പര്‍ എന്നില്‍ പ്രയോഗിച്ചേയ്ക്കും.  വെറും കൈപ്പടത്തില്‍ത്തന്നെ 150 രോഗബീജാണുക്കളുണ്ടെങ്കില്‍ ആ മുഴുവന്‍ദേഹത്തിലോ?  അതു വേണ്ട തീര്‍ച്ച.  അപ്പോള്‍ രണ്ടാമത്തെ ബദലായ ചുംബനം .... ശിവശിവ! അതു വയ്യേവയ്യ.

കുറുപ്പ് അടുത്തെത്തിയതും ഹസ്തദാനത്തിനായി ഞാന്‍ കൈനീട്ടി.

*******************************************************************************

2012, ജൂലൈ 31, ചൊവ്വാഴ്ച

വിനോദന്റെ വിചാരങ്ങള്‍




ജൂണ്‍ മാസത്തിലെ വഴി ആളിക്കത്തുകയായിരുന്നു. ഇടവം കഴിഞ്ഞിട്ടും മഴ പിടിയ്ക്കാത്തതിനേക്കുറിച്ച് പരാതിപ്പെട്ടുകൊണ്ടാണ് വിനോദന്‍ വണ്ടി ഓടിച്ചുകൊണ്ടിരുന്നത്.  കുറച്ചു ചെന്നപ്പോള്‍ വല്ലാതെ ദാഹിയ്ക്കുന്നു എന്നു പറഞ്ഞ് അയാള്‍ വണ്ടി വഴിയരികിലേയ്ക്കു നീക്കി നിര്‍ത്തി.  മുന്നിലെ സോഡ-സര്‍ബ്ബത്ത് വില്‍ക്കുന്ന പെട്ടിക്കട അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്.  ഒരു സര്‍ബ്ബത്ത് കുടിയ്ക്കുന്നത് നല്ലതാണെന്ന് എനിയ്ക്കും തോന്നി.

''നിങ്ങളിപ്പൊ ഒന്നും എഴുതാറില്ലേ മാഷേ?'' സര്‍ബ്ബത്തിന്റെ ഗ്ലാസ്സ് കയ്യിലെടുത്ത് മരത്തണലിലേയ്ക്കു നീങ്ങിനിന്ന് വിനോദന്‍ എന്നോടു ചോദിച്ചു.  ഉണ്ട് എന്നോ ഇല്ല എന്നോ പറയേണ്ടതെന്ന് സംശയിച്ചപ്പോള്‍ വിനോദന്‍ തന്നെ സഹായത്തിനെത്തി.  ''അല്ല ഇനി മാഷ് എന്തെങ്കിലും എഴുതുന്നുണ്ടെങ്കില്‍ത്തന്നെ അതൊന്നും ഞാന്‍ കാണാത്തതാവും.  പത്രം വായിയ്ക്കാന്‍ പോലും ഇപ്പോള്‍ സമയം കിട്ടാറില്ല.''

വണ്ടി മുന്നോട്ടെടുത്തപ്പോള്‍ ചുടുകാറ്റ് വീണ്ടും മുഖത്തേയ്ക്കടിച്ചു.  വിനോദന്‍ തിരിഞ്ഞ് എന്നെ ഒന്നു നോക്കി.  അയാളുടെ മുഖത്ത് ഒരു ചെറുചിരിയുണ്ടായിരുന്നു.

''മാഷക്ക് അറിയില്ല എന്നെനിയ്ക്കറിയാം.  ഞാനും ഒരു കാലത്ത് കുറേ എഴുതിയിരുന്നു.  കലാപ്രവാഹിനി എന്ന പേരില്‍ ഒരു ക്ലബ്ബുണ്ടായിരുന്നു നാട്ടില്‍.  ക്ലബ്ബിന് ഒരു കയ്യെഴുത്തുമാസികയുണ്ടായിരുന്നു  അതേ പേരില്‍ത്തന്നെ. അതില്‍ ഞാന്‍ ഒരുപാടു കഥകളെഴുതിയിട്ടുണ്ട്.  എന്നു വെച്ചാല്‍ പല പേരിലും കഥകള്‍ എഴുതിയിരുന്നത് ഞാന്‍ തന്നെയാണ്.  അന്ന് കഥയെഴുത്തുകാര്‍ കുറവായിരുന്നു നമ്മുടെ നാട്ടില്‍. അപ്പോള്‍ പേജ് നിറയ്‌ക്കേണ്ടത് എന്റെ പണിയായിരുന്നു.''

'കലാപ്രവാഹിനി'യെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്.  ഉത്സാഹികളായ കുറേ ചെറുപ്പക്കാര്‍ അതിലുണ്ടായിരുന്നു എന്നും കേട്ടിട്ടുണ്ട്.  പക്ഷേ അതില്‍ വിനോദനുണ്ടായിരുന്നു എന്ന് ധരിച്ചിട്ടില്ല.  പലവട്ടം വിനോദന്റെ ഓട്ടോറിക്ഷയില്‍ കയറിയിട്ടുണ്ടെങ്കിലും ഇക്കാര്യങ്ങളൊന്നും സംസാരവിഷയമായിട്ടില്ല.  ഇത് കുറച്ചു നീണ്ട യാത്രയായതുകൊണ്ട് അയാള്‍ ഓര്‍മ്മിച്ചെടുക്കുന്നതാവാം.

''അത് ഒരു കാലമായിരുന്നു മാഷേ,'' വിനോദന്‍ പറഞ്ഞു.  ''വൈകുന്നേരം നാലുമണിയാവുമ്പോഴേയ്ക്കും ഞങ്ങള്‍ ആല്‍ത്തറയ്ക്കല്‍ ഒത്തുകൂടും.  കളരിയ്ക്കലെ ബാബു, വൈലിപ്പറമ്പത്തെ ജയന്‍, വെള്ളേത്തെ രാജു, പിന്നെ ഞാനും.  മറ്റ് മൂന്നുപേരും പത്താം ക്ലാസ്സ് പാസ്സായിട്ടുണ്ട്.  ഞാന്‍ എട്ടില്‍ തോറ്റതോടെ പഠിപ്പു നിര്‍ത്തിയിരുന്നു.  ആര്‍ക്കും പ്രത്യേകിച്ച് ജോലിയൊന്നുമില്ല.  ബാബുവാണ് കയ്യെഴുത്തുമാസിക തുടങ്ങുന്ന കാര്യം പറഞ്ഞത്.  അവന് കുറേശ്ശെ വായനയുണ്ടായിരുന്നു.  ഞാനും അല്‍പസ്വല്‍പമൊക്കെ വായിയ്ക്കാറുണ്ട്. എന്നും രാവിലെ വായനശാലയില്‍ ചെല്ലും.  നമ്മുടെ നാട്ടിലും ഒരെഴുത്തുകാരനുണ്ടല്ലോ. മാധവേട്ടന്‍.  മൂപ്പുരുടെ നോവലുകള്‍ മുഴുവന്‍ ലൈബ്രറിയില്‍ ഉണ്ടായിരുന്നു.  അതെല്ലാം തപ്പിയെടുത്തു വായിച്ചിട്ടുണ്ട്.''

വല്ലച്ചിറ മാധവനെ ആണ് ഉദ്ദേശിയ്ക്കുന്നതെന്ന് എനിയ്ക്കു മനസ്സിലായി.  അമ്പതിലധികം നോവലുകള്‍ എഴുതിയിട്ടുണ്ട്.  വാരികകള്‍ അദ്ദേഹത്തിന്റെ നോവലുകള്‍ക്ക് കാത്തിരിയ്ക്കാറുള്ള ഒരു കാലമുണ്ടായിരുന്നു.

''കയ്യെഴുത്തുമാസിക തുടങ്ങാന്‍ ഉദ്ദേശിച്ചപ്പോള്‍ ഞങ്ങള്‍ മാധവേട്ടനെ ചെന്നു കണ്ടു.  ആളപ്പോള്‍ നോവലെഴുതുന്ന തിരക്കിലാണ്.  ആശീര്‍വ്വാദം തന്ന് തിരിച്ചയച്ചു.  അതു കൈക്കൊണ്ട് മുന്നോട്ടു പോവാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.  രാജു നന്നായിട്ട് വരയ്ക്കും.  നല്ല കയ്യക്ഷരവുമായിരുന്നു അവന്റെ.  എഴുത്തും വരയും അവന്‍ ഏറ്റെടുത്തു.  പക്ഷേ എന്തെങ്കിലും എഴുതിക്കിട്ടണ്ടേ? ബാബുവിന് വായനയുണ്ടെങ്കിലും എഴുത്തില്ല.  ജയന് പിന്നെ ഒരു ഗന്ധവുമില്ല. അപ്പോഴാണ് ഞാന്‍ ഒരു കൈ നോക്കാമെന്നു വെച്ചത്.  എഴുതിത്തുടങ്ങിയപ്പോള്‍ വലിയ കുഴപ്പമൊന്നുമില്ല.  രാജു നന്നായി വരച്ചു.  സാധനം ഇറങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് ഒരു സംതൃപ്തിയൊക്കെ തോന്നി.  വായനശാലയിലെ മേശപ്പുറത്ത് ഇട്ടപ്പോള്‍ വായനക്കാര്‍ തമ്മില്‍ പിടിവലിയായി.''

കയ്യെഴുത്തു മാസികകള്‍ക്ക് അക്കാലത്ത് വലിയ പ്രിയമാണ്. ഞാന്‍ പഠിച്ചിരുന്ന ടൈപ്പ് റൈറ്റിങ്ങ് ഇന്‍സ്റ്റിറ്റിയൂട്ടിലും ഒരു കയ്യെഴുത്തുമാസിക ഉണ്ടായിരുന്നു.  'പൂമൊട്ടുകള്‍' എന്നായിരുന്നു പേര്. പഠിയ്ക്കാന്‍ വരുന്നവര്‍ പലരും എഴുതിയിരുന്നു.

''വായിച്ച ഉടനെ അഭിപ്രായങ്ങളും വന്നു.  ആദ്യത്തെ ലക്കത്തില്‍ ഞാനെഴുതിയ കഥകളും ബാബുവിന്റെ ഒരു ലേഖനവും രാജുവിന്റെ ചിത്രങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളു. കവിത മരുന്നിനെങ്കിലും വേണം എന്ന് അഭിപ്രായം വന്നു.  അപ്പോഴാണ് ആരോ ലീലയുടെ കാര്യം പറഞ്ഞത്. നമ്മുടെ നാട്ടിലേയ്ക്ക് കല്യാണം കഴിച്ചുകൊണ്ടുവന്ന സാവിത്രിട്ടീച്ചറുടെ അനിയത്തി. രണ്ടാമത്തെ ലക്കത്തില്‍ ലീലയുടെ കവിതകള്‍ ചേര്‍ത്തു.''

ലീലയെപ്പറ്റി കേട്ടിട്ടുണ്ട്.  കാലിന് സ്വാധീനമില്ലാത്ത കുട്ടിയായിരുന്നു.  സ്‌കൂളിലൊന്നും പോയിട്ടില്ല. പക്ഷേ ഭാഷ നല്ലവണ്ണം വഴങ്ങിയിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു സമാഹാരം ഇറങ്ങിയിരുന്നു.  അപ്പോഴാണ് അവരുടെ കവിതകള്‍ വായിയ്ക്കുന്നത്.  സുഗതകുമാരിയുടെ സ്വാധീനമുള്ള കവിതകള്‍.

''ലീലയ്ക്ക് കവിതകള്‍ പ്രവഹിയ്ക്കുകയായിരുന്നു. എഴുതിയെഴുതി എനിയ്ക്കും കഥകള്‍ വന്നു തുടങ്ങി.  പഞ്ചായത്തിലെ ഓണാഘോഷമത്സരങ്ങള്‍ക്ക് ഞങ്ങള്‍ പരസ്പരം മത്സരിച്ചു.  അതായത് ഞാന്‍ കഥയ്ക്കു പുറമേ കവിതയും ലീല കവിതയ്ക്കു പുറമേ കഥയും.  കഥയ്ക്ക് എനിയ്ക്കും കവിതയ്ക്ക് ലീലയ്ക്കും മൂന്നുകൊല്ലം തുടര്‍ച്ചയായി ഒന്നാം സമ്മാനം കിട്ടി.   അതോടെ ഞങ്ങള്‍ തമ്മില്‍ ഒത്തുതീര്‍പ്പായി.  ലീലയുടെ കവിതകളും എന്റെ കഥകളുമായി  നാലു ലക്കം മാസിക ഇറങ്ങി.  അപ്പോള്‍ വായനക്കാര്‍ പറഞ്ഞു നിങ്ങള്‍ രണ്ടുപേര്‍ക്കും മാത്രം എഴുതാനാണെങ്കില്‍ മാസിക എന്തിനാണ്, നിങ്ങള്‍ തമ്മില്‍ പരസ്പരം എഴുതിയാല്‍പ്പോരേ എന്ന്. അത് ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു മാഷേ.''

വിനോദന്‍ വീണ്ടും വണ്ടി നിര്‍ത്തി.  അയാള്‍ തികച്ചും സംസാരിയ്ക്കാനുള്ള മൂഡിലാണെന്ന് മനസ്സിലായി.

''കയ്യെഴുത്തു മാസിക മാത്രം പോരാ എന്ന് അഭിപ്രായമുണ്ടായി ജയനും ബാബുവിനും.  ജയന് അഭിനയിയ്ക്കാന്‍ മോഹമുണ്ടായിരുന്നു.  സി. എല്‍. ജോസിന്റെ 'വിഷക്കാറ്റ്' അവതരിപ്പിച്ചാലോ എന്നായി ആലോചന.  അതിലെ ഡോക്ടറായി ജയന്‍ തന്നെ അഭിനയിച്ചു.  പെണ്ണുങ്ങള്‍ കുട്ടികളേയും ഒക്കത്തെടുത്തുകൊണ്ടാണ് നാടകം കാണാന്‍ വന്നത്.   ജയന്‍ കസറി.  അവനെ നാട്ടിലെ പെണ്‍കുട്ടികളൊക്കെ പ്രേമിയ്ക്കാന്‍ തുടങ്ങി.''

സി. എല്‍. ജോസിന്റെ നാടകങ്ങള്‍ അക്കാലത്ത് ജനപ്രിയമായിരുന്നു. നായികയ്‌ക്കെതിരെ ആദര്‍ശവാദിയും സുന്ദരനുമായ യുവനായകന്‍.  അയാള്‍ നാട്ടിന്‍പുറങ്ങളില്‍ നിരവധി ആരാധികമാരെ സൃഷ്ടിച്ചു.  ആ വേഷമെടുക്കാന്‍ ചെറുപ്പക്കാര്‍ തമ്മില്‍ മത്സരമായിരുന്നു.  
 
''നമ്മുടെ പഞ്ചായത്ത് ഓണാഘോഷപരിപാടികള്‍ തുടങ്ങിയിട്ട് അപ്പോഴേയ്ക്കും രണ്ടു കൊല്ലമായിരുന്നു.  അക്കൊല്ലം ഞങ്ങളുടെ ക്ലബ്ബും പങ്കെടുക്കാന്‍ തീരുമാനിച്ചു.  എവിടെനിന്നാണ് ഇത്രയധികം കുട്ടികളും ചെറുപ്പക്കാരും വന്നത് എന്ന് ഇപ്പോള്‍ ആലോചിയ്ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു.  കലാപരിപാടികള്‍ക്കു മാത്രമല്ല സ്‌പോട്‌സില്‍ പങ്കെടുക്കാനും ധാരാളം ആളുകള്‍ വന്നു.  ദേശമാകെ ഇളകി മറിഞ്ഞു. രാവും പകലും പരിശീലനങ്ങള്‍.  സംഘം വളര്‍ന്നു വലുതായി ആല്‍ത്തറയില്‍ ഇരിയ്ക്കാന്‍ തന്നെ സ്ഥലമില്ലാതായി.''

ആല്‍ത്തറ അമ്പതാം വര്‍ഷം ആഘോഷിച്ചത് ഈയിടെയാണ്. ഞാനും പോയിരുന്നു.  പഴയ ആളുകള്‍ അധികമുണ്ടായിരുന്നില്ല.  പലരും മരിച്ചുപോയിരുന്നു.  ചിലര്‍ നാട്ടിലുണ്ടായിരുന്നില്ല.  രണ്ടു തലമുറയോളം അവിടെ ഒത്തുകൂടിയിരുന്നതാണല്ലോ.  ഇപ്പോള്‍ അതിലെ പോവുമ്പോള്‍ ആല്‍ത്തറയിലെ വിജനത പഴയ ആളുകളുടെ മനസ്സില്‍ വിങ്ങലുണ്ടാക്കും.

''ആദ്യത്തെ കൊല്ലം ഞങ്ങള്‍ക്കായിരുന്നു കപ്പ്. പിന്നെ തുടര്‍ച്ചയായി മൂന്നു കൊല്ലവും ഞങ്ങള്‍ക്കു തന്നെ.  അഞ്ചു വര്‍ഷം തുടര്‍ച്ചയായി ഒന്നാമതായാല്‍ കപ്പ് സ്ഥിരമാവും.  അഞ്ചാമത്തെ വര്‍ഷം ഞങ്ങള്‍ രണ്ടാം സ്ഥാനത്തായി.  അത് കരുതിക്കൂട്ടിയുള്ള ഒരു കളിയായിരുന്നു.  കപ്പ് സ്ഥിരമായി കൊടുക്കാതിരിയ്ക്കാന്‍ ഭാരവാഹികള്‍ നടത്തിയ ഒരു കുത്തിത്തിരിപ്പ്.  പ്രവര്‍ത്തകര്‍ക്കൊക്കെ നിരാശയായി. ക്ലബ്ബ് നിന്നു. അതോടെ കയ്യെഴുത്തു മാസികയും നിന്നു.''

വിനോദന്‍ എന്തൊക്കെയോ ഓര്‍മ്മിച്ചെടുക്കാന്‍ ശ്രമിയ്ക്കുന്നതു പോലെ കുറച്ചുനേരം നിശ്ശബ്ദനായി.  പിന്നെ തുടര്‍ന്നു.

''ബാബുവിന് സര്‍ക്കാര്‍ ജോലി കിട്ടി. ജയനും രാജുവും ജോലി തേടി ബോംബെയ്ക്കു പോയി. മാസിക നിന്നതോടെ ഞങ്ങളുടെ കഥയും കവിതയും ഒക്കെ നിന്നു.  ലീലയെ കാണാനുള്ള അവസരവും നിന്നു.  രണ്ടു നാഴിക നടന്നാല്‍ അവരുടെ വീട്ടിലെത്തും.  പക്ഷേ ഒരു കാരണവും ഇല്ലാതെ ചെല്ലാന്‍ വയ്യല്ലോ.  കുറച്ചു വിഷമം തോന്നി.  അപ്പോഴാണ് ലീലയുടെ ഒരു കത്ത് പോസ്റ്റുമാന്‍ തരുന്നത്. അന്നു തന്നെ ഞാന്‍ മറുപടിയെഴുതി. പിന്നെ കത്തുകളുടെ ഒരു പ്രവാഹമായിരുന്നു.  എട്ടും പത്തും പന്ത്രണ്ടും പേജുകളുള്ള എഴുത്തുകള്‍.  പരസ്പരം കാണലൊന്നുമില്ല.  എഴുത്തോടെഴുത്തു തന്നെ.  അതിന്റെ ലഹരിയിലിരിയ്‌ക്കെ ഒരു ദിവസം സാവിത്രിട്ടീച്ചര്‍ എന്റെ വീട്ടില്‍ വന്നു.  ലീലയ്ക്ക് കല്യാണാലോചനയുണ്ടെന്നും ഇനി കത്തുകള്‍  വേണ്ടെന്നും പറഞ്ഞു.  കത്തെഴുത്ത് അതോടെ നിര്‍ത്തി.''

വിനോദന്‍ വണ്ടി വീണ്ടും മുന്നോട്ടെടുത്തു.

''പക്ഷേ ലീലയുടെ കല്യാണം നടന്നില്ല.  കാലിന് സ്വാധീമില്ലാത്ത കുട്ടിയായതുകൊണ്ടാവാം നടക്കാതെ പോയത്. ഞാന്‍ അതിനിടയ്ക്ക് കല്യാണം കഴിച്ചു.  രണ്ടു കുട്ടികളും ആയി.  ക്ലാസ്സും ട്യൂഷനും കഴിഞ്ഞാല്‍ പിന്നെ ഒന്നിനും സമയമില്ല അവര്‍ക്കൊക്കെ. നമ്മളോ പഠിച്ചില്ല.  അവരെങ്കിലും നന്നായിക്കോട്ടെ എന്നു പറയും ഭാര്യ.  അതും ശരിയാവാം. പക്ഷേ പഠിപ്പു മാത്രം മതിയോ മാഷേ?''

എനിയ്ക്ക് ഉത്തരം പറയാന്‍ തോന്നിയില്ല.

''നാടകം കളി, വായനശാല, കയ്യെഴുത്തു മാസിക.  പലപ്പോഴും വീട്ടിലെത്തുക അര്‍ദ്ധരാത്രിയിലാണ്.  എല്ലാവരും ഉറങ്ങിയിട്ടുണ്ടാവും.  അമ്മ അടച്ചുവെച്ച ചോറെടുത്ത് കഴിയ്ക്കും. രാവിലെ ഇറങ്ങുമ്പോള്‍ അച്ഛനും ഒന്നും ചോദിയ്ക്കാറില്ല. ചോദിച്ചിട്ടും പറഞ്ഞിട്ടും ഒന്നും ഒരു കാര്യവുമില്ല എന്നു വെച്ചിട്ടാവും. പക്ഷേ നാട്ടുകാര്‍ക്കൊക്കെ വേണമായിരുന്നു ഞങ്ങളെ.  എനിയ്ക്കാണെങ്കില്‍ എഴുത്തുകാരന്‍ എന്ന പേരുമുണ്ടായിരുന്നു.''

''ഇപ്പോള്‍ എഴുത്തൊക്കെ നിര്‍ത്തിയോ വിനോദന്‍?''  ഞാന്‍ ചോദിച്ചു.

''കുറച്ചൊക്കെ എഴുതിയിരുന്നു അഞ്ചു കൊല്ലം മുമ്പു വരെ.  അതൊക്കെ സെക്‌സുള്ള കഥകളാണ്.  അതിന് വായനക്കാര്‍ ധാരാളമുണ്ട് ഇപ്പോഴും.  ഒരു മാസികയില്‍ എന്റെ ചെറിയ നോവലുകള്‍ വന്നിരുന്നു.  ഇടയ്ക്കിടെ ആ മാസിക റെയ്ഡില്‍ പിടിയ്ക്കും.  ഇപ്പോള്‍ പൂട്ടിപ്പോയി.  അതോടെ എന്റെ നോവലെഴുത്തും നിന്നു.''  എന്തോ ഓര്‍മ്മിച്ച് വിനോദന്‍ ചിരിച്ചു.  ''പണ്ട് ഓണാഘോഷമത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ഞങ്ങള്‍ പറയാറുണ്ട്, മാധവേട്ടനാണ് കഥ നോക്കണതെങ്കില്‍ ആദ്യത്തെ പേരഗ്രാഫില്‍ത്തന്നെ സാരി അഴിയ്ക്കാന്‍ തുടങ്ങണമെന്ന്. തമാശ പറഞ്ഞുപറഞ്ഞ് എന്റെ ഗതിയും അതുതന്നെയായി.''

ഓട്ടോറിക്ഷ കൊക്കാലെയില്‍ എത്തിയപ്പോള്‍ ട്രാഫിക് ജാമില്‍ നിരങ്ങാന്‍ തുടങ്ങി.  ഞാന്‍ സമയം നോക്കി.  വണ്ടിയ്ക്ക് ഇനിയും അര മണിക്കൂര്‍ ഉണ്ട്.

''മാഷ് എഴുതിയതൊന്നും ഞാന്‍ വായിച്ചിട്ടില്ല,'' വിനോദന്‍ തുടര്‍ന്നു.  ''ഞാന്‍ പറഞ്ഞില്ലേ, ഇപ്പോള്‍ ആ ലോകത്തുനിന്നൊക്കെ അകന്നുപോയി.  ഞങ്ങള്‍ തമ്മിലുള്ള അടുപ്പം ഇപ്പോള്‍ പഴങ്കഥയാണെങ്കിലും ലീലയുടെ മരണം എന്നെ വല്ലാതെ കുഴക്കിക്കളഞ്ഞു.  ഒന്നിനും ഒരര്‍ത്ഥവുമില്ലാത്തതുപോലെ.''

പുസ്തകം പ്രസിദ്ധീകരിച്ച് രണ്ടാം മാസത്തിലാണ് ലീല മരിച്ചത്.  പ്രകാശനം ചെറിയ തോതിലൊക്കെ നടന്നിരുന്നു.  പത്രത്തിന്റെ അനുബന്ധങ്ങളില്‍ വാര്‍ത്തയും ചിത്രങ്ങളും വന്നിരുന്നു.  'കാലില്ലാത്ത കവയിത്രി', 'നാട്ടിന്‍പുറത്തെ സുഗതകുമാരി' എന്നൊക്കെ അല്‍പം അതിശയോക്തി കലര്‍ന്ന ലേഖനങ്ങളായിരുന്നു അവ.  മരിച്ചപ്പോള്‍ വാര്‍ത്ത ചരമപ്പേജിലെ ഒറ്റക്കോളത്തില്‍ ഒതുങ്ങി.

''ലീല എഴുതിയ നാല്‍പ്പത്തെട്ടു കത്തുകള്‍ ഇപ്പോഴും എന്റെ കയ്യിലുണ്ട്,'' വിനോദന്‍ പറഞ്ഞു.  ''എന്റെ ഭാര്യ അതൊക്കെ വായിച്ചിട്ടുണ്ട്.  അത് ഞാന്‍ കത്തിച്ചു കളയാന്‍ പുറപ്പെട്ടപ്പോള്‍ അവള്‍ തന്നെയാണ് തടഞ്ഞത്. അതവിടെ ഇരുന്നോട്ടെ എന്ന് അവള്‍ പറഞ്ഞു.  അവള്‍ക്ക് എന്നെ നല്ലവണ്ണം മനസ്സിലായിട്ടുണ്ട് മാഷേ.''

ഓട്ടോറിക്ഷ റെയില്‍വേ സ്റ്റേഷനില്‍ എത്തി നിന്നു.

''ഞാന്‍ നില്‍ക്കുന്നില്ല,'' പെട്ടി ഇറക്കിക്കഴിഞ്ഞ് വിനോദന്‍ പറഞ്ഞു.  ''ചെക്കനെ ട്യൂഷന്‍ സെന്ററില്‍ കൊണ്ടാക്കണം.  പെണ്ണിനെ ഡാന്‍സ് ക്ലാസ്സില്‍നിന്ന് തിരിച്ചുകൊണ്ടുവരികയും വേണം.''

        ***************************************************

2012, ജൂലൈ 24, ചൊവ്വാഴ്ച

കമ്പിറാന്തലിന്റെ വെളിച്ചം


കമ്പിറാന്തലിന്റെ വെളിച്ചം

അവര്‍ നാലു പേര്‍ വന്നിട്ടുണ്ട്.  കാക്കിയിട്ട മൂന്നു പേരും സിവില്‍ വേഷത്തില്‍ ഒരാളും.  ജീപ്പ് വഴിവക്കിലേയ്ക്ക് ഒതുക്കിയിട്ട് അവര്‍ പണി തുടങ്ങി.

മൂന്നാമത്തെ ദിവസമാണ്. മിനിയാന്നാണ് ട്രാന്‍സ്‌ഫോര്‍മര്‍ കേടു വന്നത്.  റോഡിന്റെ എതിര്‍വശത്തെ പറമ്പില്‍നിന്ന് തെങ്ങ് പൊട്ടി വീണതാണ്.  അതിരാവിലെയായതുകൊണ്ട് ആളപായവും മറ്റ് അനിഷ്ടസംഭവങ്ങളും ഒന്നുമുണ്ടായില്ല.  നാലരയ്ക്ക് ഫാന്‍ പെട്ടെന്ന് നിന്നതുകൊണ്ട് ഞങ്ങളുടെ ഉറക്കം തടസ്സപ്പെട്ടു എന്ന അസൗകര്യമൊഴിച്ചാല്‍.

അസൗകര്യങ്ങള്‍ ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലാവും.  ശീലങ്ങളാണ്.  പുറത്ത് മഴ കോരിച്ചൊരിയുമ്പോഴും അകത്ത് ഫാനിട്ട് ഇരിയ്ക്കണം.  പുറത്ത് സൂര്യന്‍ ജ്വലിച്ചു നില്‍ക്കുമ്പോഴും അകത്ത് ലൈറ്റിടണം.  കാറ്റും വെളിച്ചവും എത്രയായാലും  മതിയാവുന്നില്ല.  ഞാന്‍ പണി നടക്കുന്ന സ്ഥലത്തേയ്ക്കു ചെന്നു.

അവര്‍ കാലുകള്‍ നാട്ടിക്കഴിഞ്ഞിരുന്നു ആദ്യദിവസം തന്നെ. പക്ഷേ ട്രാന്‍സ്‌ഫോര്‍മര്‍ എത്തിയിട്ടില്ല.  സ്റ്റോക്കില്ലത്രേ.  അങ്കമാലിയില്‍ ഉണ്ടെന്നു പറയുന്നുണ്ട്.  ഉറപ്പില്ല.  എന്തായാലും അവിടെനിന്ന് എത്തണം.  ചുരുങ്ങിയത് രണ്ടു ദിവസമെങ്കിലും പിടിയ്ക്കും.

കാറ്റും വെളിച്ചവുമില്ലാതെ ആദ്യത്തെ ദിവസം കടന്നുപോയി.  അപ്പോഴൊക്കെ ടാങ്കില്‍ വെള്ളമുണ്ടായിരുന്നു.  രണ്ടാമത്തെ ദിവസം വൈകുന്നേരമായപ്പോഴേയ്ക്കും അതും നിന്നു.  

അടുക്കളക്കിണര്‍ ഇല്ലാഞ്ഞിട്ടല്ല.  വെള്ളവും ധാരാളമുണ്ട്.  കൊട്ടക്കോരികയുണ്ട്. കയറുമുണ്ട്.  പക്ഷേ കോരിയെടുക്കണമല്ലോ.    

ആട്ടുകല്ലില്‍ അരയ്ക്കാനും കടവില്‍ച്ചെന്ന് തുണിയലക്കാനും പുഴയില്‍ കുളിയ്ക്കാനും ഒരു മടിയും തോന്നിയിട്ടില്ല ഒരു കാലത്ത്.  ഫാനില്ലാതെ ഉറങ്ങാനും  വിഷമം തോന്നിയിരുന്നില്ല.      

ആലോചിയ്ക്കാന്‍ രസമുണ്ട്.  അക്കാലത്ത് രാത്രി വീട്ടില്‍ വെളിച്ചത്തേക്കാളേറെ നിഴലുകളായിരുന്നു.  മുറികളുടെ മൂലകളില്‍ ഭൂതപ്രേതപിശാചുക്കള്‍ പതുങ്ങിനിന്നിരുന്നു. അവയെപ്പേടിച്ച് ഒരു മുറിയില്‍നിന്നു മറ്റേതിലേയ്ക്ക് ഞങ്ങള്‍  ഒന്നിച്ചാണ് സഞ്ചരിയ്ക്കുക.

നേരം ഇരുട്ടിത്തുടങ്ങുന്നതിനു മുമ്പുതന്നെ മേശപ്പുറത്ത് പുസ്തകങ്ങള്‍ നിരത്തിവെച്ച്  ഞങ്ങള്‍  പഠിയ്ക്കാനിരിയ്ക്കും.  അടുക്കളയില്‍  അമ്മ അരി അടുപ്പത്തിടാന്‍ തുടങ്ങുകയാവും അപ്പോള്‍.  സന്ധ്യയാവുമ്പോള്‍ അടുപ്പിലെ വെളിച്ചം മാത്രമാവും അടുക്കളയില്‍.  അക്ഷരങ്ങള്‍ മങ്ങിത്തുടങ്ങുമ്പോള്‍ ഞങ്ങള്‍ പുസ്തകങ്ങള്‍ അടച്ചുവെയ്ക്കും.  അച്ഛന്‍ വിളക്കുമായി വരാനുള്ള കാത്തിരിപ്പാണ് പിന്നെ.

പൂമുഖത്ത് അച്ഛന്‍ തന്റെ പണി തുടങ്ങിയിട്ടുണ്ടാവും.  രണ്ടു കമ്പിറാന്തലുകള്‍, ഒരു മൂട്ടവിളക്ക്, ഒരു മേശവിളക്ക്  എന്നിവയാണ് തുടച്ചു വൃത്തിയാക്കാനുള്ളത്.  കമ്പിറാന്തലില്‍ത്തന്നെ ഒരെണ്ണം ജര്‍മ്മന്‍ നിര്‍മ്മിതമായിരുന്നു.  അതിന് പൊക്കം കുറവായിരുന്നു.  അതിന്റെ ചിമ്മിനിയ്ക്കും വ്യത്യാസമുണ്ട്.  നീളം കുറവും വ്യാസം കൂടുതലുമാണ്.    വക്കുകള്‍ വളരെ മിനുസമുള്ളതായിരുന്നു.  മറ്റു ചിമ്മിനികള്‍ തുടയ്ക്കുമ്പോഴുള്ളതുപോലെ കയ്യ് മുറിയുമെന്ന പേടി വേണ്ട.  തുടച്ചു കഴിഞ്ഞാല്‍ ഇത്രയും ഭംഗിയുള്ള ചിമ്മിനി വേറെയുണ്ടായിരുന്നില്ല.  ഒഗലേ എന്ന പേര് നേരിയ വെളുത്ത അക്ഷരത്തില്‍ എഴുതിവെച്ചത് ചിമ്മിനിയുടെ ചാരുതയ്ക്ക് മാറ്റുകൂട്ടി.

വിളക്കുകളും തുടയ്ക്കാനുള്ള തുണിയും കൊണ്ടാണ് അച്ഛന്‍ പൂമുഖത്തു വന്നിരിയ്ക്കുക.  കോര്‍ക്കിട്ടു മുറുക്കിയടച്ച നീണ്ട കുപ്പിയില്‍ മണ്ണെണ്ണയുമുണ്ടാവും. പഴയ മല്‍മുണ്ടിന്റെ കഷണങ്ങളാണ് വിളക്കു തുടയ്ക്കാനുള്ള തുണിയാവുക.  നാലായി മടക്കിയ തുണി ഓരോ വശങ്ങളായി കരി പുരളും.  നേരിയ മണ്ണെണ്ണമണവും പടരും.  അപ്പോള്‍ തുണി അലക്കു സോപ്പിട്ട് കഴുകുന്നതും അച്ഛന്‍ തന്നെയാണ്.  

എന്നും സ്‌കൂള്‍ വിട്ടുവന്ന് പറമ്പിലൊക്കെ നടന്നുവന്നതിനു ശേഷമാണ് അച്ഛന്‍ വിളക്കു തുടയ്ക്കാനിരിയ്ക്കുക.  നേരം സന്ധ്യയായിട്ടുണ്ടാവും. തലേന്ന് നാളത്തില്‍ അടിഞ്ഞു ചത്ത ചെറിയ പാറ്റകളും പ്രാണികളും വിളക്കില്‍ പറ്റിപ്പിടിച്ചിരിപ്പുണ്ടാവും. ചിമ്മിനി മാത്രമല്ല, വിളക്കുകളുടെ കമ്പികളടക്കം എല്ലാ ഭാഗങ്ങളും വൃത്തിയായി തുടയ്ക്കും. തിരിയിലെ കരി കൈ ഞെരടിക്കൊണ്ട് നീക്കം ചെയ്യും.  മണ്ണെണ്ണ കഷ്ടിയാണോ എന്നു പരിശോധിച്ച് വേണ്ട വിളക്കുകളില്‍ നിറയ്ക്കും. തുടച്ചുകഴിഞ്ഞാല്‍ വിളക്കുകള്‍ പൂമുഖത്തിന്റെ ഒരരികിലേയ്ക്കു നീക്കി വെച്ച് മണ്ണെണ്ണക്കുപ്പിയും തുണിയും അതാതു സ്ഥലത്തുതന്നെ തിരിച്ചുകൊണ്ടുവെയ്ക്കും. കമ്പിറാന്തലിലൊരെണ്ണം അടുക്കളയിലും മേശവിളക്ക് ഞങ്ങള്‍ പഠിയ്ക്കാനിരിയ്ക്കുന്ന മേശപ്പുറത്തും വെയ്ക്കും.  മൂട്ടവിളക്ക് മുത്തശ്ശിയമ്മ കിടക്കുന്ന മുറിയിലേയ്ക്കാണ്.  ജര്‍മ്മന്‍ നിര്‍മ്മിതമായ റാന്തല്‍ അച്ഛന്‍ തന്റെ മുറിയിലേയ്ക്കു കൊണ്ടുപോവും. ചാരുകസേരയുടെ പലകയില്‍ റാന്തല്‍ വെച്ച് അച്ഛന്‍ രാവിലത്തെ പത്രം നിവര്‍ത്തും.  ഏഴു മണിയോടെ വായന നിര്‍ത്തി റാന്തലിന്റെ തിരി താഴ്ത്തി മേശപ്പുറത്തു വെയ്ക്കും. മെല്ലെ എഴുന്നേറ്റ് രണ്ടു സെല്ലിന്റെ എവറെഡി ടോര്‍ച്ച് സ്റ്റാന്‍ഡില്‍നിന്നെടുത്ത് പുഴക്കടവിലേയ്ക്ക് നടക്കും.  

ആ സമയത്ത് ഞങ്ങള്‍ പതുങ്ങിപ്പതുങ്ങി അച്ഛന്റെ മുറിയിലെത്തും.  ജര്‍മ്മന്‍ കമ്പിറാന്തല്‍ ഞങ്ങള്‍ക്ക് വലിയ ഭ്രമമായിരുന്നു.  മേശവിളക്കിന്റെ വെളിച്ചം മൂന്നു പേര്‍ക്ക് പങ്കിട്ടെടുക്കാന്‍ മാത്രമുണ്ടായിരുന്നില്ല. പെട്ടെന്ന് പുകയുന്നതുകൊണ്ട് ചിമ്മിനിയില്‍ കരി പിടിയ്ക്കും.  അതോടെ ഉള്ള വെളിച്ചം തന്നെ പകുതിയാവും.  കരി പിടിച്ച ചിമ്മിനിയുടെ ഭാഗത്തിരിയ്ക്കുന്നവര്‍ക്ക് വെളിച്ചം കിട്ടില്ല.  വിളക്ക് ഓരോ ദിശകളില്‍ തിരിച്ചുവെച്ച് ഞങ്ങള്‍ തമ്മില്‍ത്തമ്മില്‍ പോരടിച്ചു.  ഈ ജര്‍മ്മന്‍ കമ്പിറാന്തലിന്റെ വെളിച്ചത്തിരുന്നു പഠിയ്ക്കാന്‍ തരമാവുക എന്നായിരുന്നു അക്കാലത്ത് ഞങ്ങള്‍ക്കുണ്ടായിരുന്ന ഏറ്റവും വലിയ സ്വപ്നം.

ജര്‍മ്മന്‍ റാന്തലിന്റെ വെളിച്ചത്തിലാണ് രാത്രിയൂണ്.  അടുക്കളയില്‍ പലകകള്‍ വട്ടത്തില്‍ ഇട്ട് നടുക്ക് ഒരു പീഠത്തില്‍ റാന്തല്‍ പ്രതിഷ്ഠിയ്ക്കും.  അതിഥികള്‍ ഉണ്ടെങ്കിലേ മേലടുക്കളയില്‍ ഊണു കഴിയ്ക്കൂ.  അവിടെ പതിന്നാലാം നമ്പര്‍ വിളക്കുണ്ട്.  കപ്പി താഴ്ത്തിയും ഉയര്‍ത്തിയും വിളക്കിന്റെ സ്ഥാനം ഉറപ്പിയ്ക്കും.  മേലടുക്കള മുഴുവന്‍ വെളിച്ചം പരത്താനുള്ളത്ര ത്രാണിയുണ്ടായിരുന്നു പതിന്നാലാം നമ്പറിന്.  വിളക്ക് തുടച്ചു വൃത്തിയാക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്.  വട്ടത്തിലുള്ള തിരി ഉയര്‍ത്തലും താഴ്ത്തലും എളുപ്പമായിരുന്നില്ല.  എന്നാലും ആ വിളക്ക് കൊളുത്തുന്ന ദിവസം ഞങ്ങള്‍ക്ക് ഉത്സവമായിരുന്നു.

അസമയത്തെത്തുന്ന അതിഥികളുണ്ടായിരുന്നു പലപ്പോഴും, അച്ഛന്റെ കൂട്ടുകാരായി.   അവിചാരിതമായാണ് അവര്‍ കയറി വരിക.  തൃശ്ശൂരില്‍നിന്ന് ബസ്സു പിടിച്ച് ഊരകത്തിറങ്ങി രണ്ടു നാഴിക നടന്നാണ് വരവ്.  നടത്തത്തിനിടെ ഏറെക്കുറെ മുഴുവന്‍ കത്തിത്തീര്‍ന്ന ചൂട്ടുമായാണ് ചിലരെങ്കിലും എത്തുക.  ഭൂരിഭാഗം പേരുടെ കയ്യിലും അതുമുണ്ടാവില്ല.  വഴിവിളക്കുകള്‍ പോലുമില്ലാത്ത ഇടവഴികളില്‍ അവരെ നാട്ടുവെളിച്ചം നയിയ്ക്കും.  വെളുത്ത പക്ഷത്തില്‍ നിറനിലാവ് ആ ധര്‍മ്മം ഏറ്റെടുക്കും.

നിലാവ് എന്താണെന്ന് അറിഞ്ഞിരുന്ന കാലമായിരുന്നു അത്.  രാത്രികളില്‍ അത് നിഴലുകള്‍ കൊണ്ട് നിരവധി ചലനചിത്രങ്ങള്‍ വരയ്ക്കുമായിരുന്നു. രാത്രി ഉറക്കമുണരുമ്പോള്‍ ജനാലയിലൂടെ അകത്തേയ്ക്കു കടക്കുന്ന നിലാവിന് സ്‌നേഹത്തിന്റെ രൂപമായിരുന്നു.  വെളുത്തപക്ഷത്തില്‍ ടോര്‍ച്ചു കൂടാതെയാണ് അച്ഛന്‍ കുളിയ്ക്കാന്‍ പോവുക.  ചില ദിവസങ്ങളില്‍ അച്ഛന്റെ ഒപ്പം ചെല്ലും. അച്ഛന്‍ കടവിലിറങ്ങുമ്പോള്‍ പുഴയിലെ ചന്ദ്രന്‍ പല കഷണങ്ങളായി മുറിഞ്ഞുമുറിഞ്ഞുപോവും.  അച്ഛന്റെ കുളി തീരുംവരെ നിലാവ് വെള്ളി വാരിവിതറിയ പുഴയിലേയ്ക്കു നോക്കിക്കൊണ്ട് ഞാന്‍ കടവിലിരിയ്ക്കും.

നല്ല നിലാവുള്ള രാത്രികളില്‍ ഞങ്ങള്‍ മതില്‍ക്കെട്ടിനുള്ളിലെ മുറ്റത്ത് ഉണ്ണാനിരിയ്ക്കുന്ന പതിവുണ്ട്.  നിരത്തി വെച്ച കിണ്ണങ്ങളില്‍ ചന്ദ്രന്‍ മുഖം നോക്കും.  പാത്രങ്ങള്‍ക്കും സവിശേഷമായ തിളക്കം തോന്നും. നിലാവിനു നേരിയ കുളിരുണ്ട്. ഊണു കഴിഞ്ഞാലും കുറച്ചു നേരം  ഞങ്ങള്‍ ആ ഇരിപ്പ് തുടരും.  ചുറ്റുമുള്ള മരങ്ങളില്‍ നിലാവു പെയ്യുന്ന കാഴ്ച എങ്ങനെയാണ് വാക്കുകളിലാക്കുക എന്ന്   പിന്നെയും കുറേക്കഴിഞ്ഞാണ് എനിയ്ക്കു മനസ്സിലായത്;  'കുടിയൊഴിയ്ക്ക'ലിലെ ''നീലവിണ്ണില്‍നിന്നായിരം മുല്ലമാല ഞാലുവോരാതിരരാവില്‍'' എന്ന വൈലോപ്പിള്ളിയുടെ വരികള്‍ വായിച്ചപ്പോള്‍.

ആയിരത്തിത്തൊള്ളായിരത്തി അറുപത്തെട്ടിലാണ് വീട് വൈദ്യുതീകരിയ്ക്കാന്‍ തീരുമാനിച്ചത്.  പുഴയിലേയ്ക്ക് ഒരു മോട്ടോര്‍ വെച്ച് നാട്ടുകാര്‍ക്കൊക്കെ വെള്ളമെത്തിയ്ക്കാന്‍ തറവാട്ടിലെ ഒരപ്ഫന്‍ തീരുമാനിച്ചു.  കൃഷിയ്ക്ക് അന്നും പ്രോത്സാഹനപദ്ധതികള്‍ ഉണ്ടായിരുന്നു.   നാഴികകള്‍ താണ്ടി ഞങ്ങളുടെ തൊടിയിലേയ്ക്ക് കമ്പികള്‍ വഹിച്ച് വൈദ്യുതിക്കാലുകള്‍ എത്തി.  വീട്ടില്‍ വയര്‍ ചെയ്യാന്‍  അപ്പു എത്തിയ ദിവസം ഞങ്ങള്‍ക്ക് ഉത്സവമായിരുന്നു. ചുമരില്‍ ക്ലിപ്പുകള്‍ പിടിപ്പിയ്ക്കുന്നത് ഞങ്ങള്‍ കണ്ണിമയ്ക്കാതെ നോക്കിനിന്നു. ചെലവു കുറയ്ക്കാന്‍ ആകെ ഒമ്പതു പോയന്റ് മതി എന്നു വെച്ചിരുന്നതുകൊണ്ട് അത്യാവശ്യമുള്ള മുറികളില്‍ മാത്രമേ വയര്‍ ചെയ്തുള്ളു. വയറിങ്ങ് പരിശോധിയ്ക്കാന്‍ വന്ന എന്‍ജിനീയര്‍ക്ക് എന്തെങ്കിലും കൊടുക്കണം എന്ന് അപ്പു അച്ഛനെ ശട്ടം കെട്ടിയിരുന്നു.  പരിശോധന കഴിഞ്ഞപ്പോള്‍ എത്ര എന്ന് അച്ഛന്‍ അപ്പുവിനോട് ആംഗ്യത്തില്‍ ചോദിച്ചു.  വലത്തുകയ്യിലെ തള്ളവിരലും ചൂണ്ടുവിരലുമൊഴിച്ചുള്ള മൂന്നു വിരലുകള്‍ അയാള്‍ ഉയര്‍ത്തിക്കാണിച്ചു.  ഞങ്ങളുടെ ഭാഷയില്‍ അത് 'എട്ട്' എന്നായിരുന്നു.  അച്ഛന്‍ വിയര്‍ത്തു.  എട്ടുറുപ്പിക കൈക്കൂലിയോ?  അപ്പുവിനെ സ്വകാര്യത്തില്‍ വിളിച്ചു ചോദിച്ചപ്പോഴാണ് അറിയുന്നത് അയാള്‍ ഉദ്ദേശിച്ചത് മൂന്ന് ആണെന്ന്.  മൂന്നുറുപ്പികയും കൊണ്ട് എന്‍ജിനീയര്‍ സന്തോഷത്തോടെ തിരിച്ചുപോയി.

വൈകാതെ വീട്ടില്‍ വൈദ്യുതവിളക്കുകള്‍ കത്തിത്തുടങ്ങി.  മുറികളുടെ മൂലകളില്‍ പതുങ്ങിനിന്നിരുന്ന ഭൂതപ്രേതപിശാചുക്കള്‍ ജനല്‍ വഴി പുറത്തു ചാടി മുറ്റത്തെ ചെടികള്‍ക്കിടയിലെ ഇരുട്ടില്‍ ഒളിച്ചു.  അവരെ തോല്‍പ്പിയ്ക്കാന്‍ ഞങ്ങള്‍ പുറത്തേയ്ക്കും വിളക്കുകള്‍ പിടിപ്പിച്ചു.  അതോടെ മുറ്റത്തുനിന്ന് ഇരുട്ടു മാത്രമല്ല നിലാവും പിന്‍വാങ്ങി.  പുതിയ ഒരു ജീവിതത്തിന്റെ തുടക്കമായിരുന്നു അത്.

അരവിന്ദന്റെ 'ഒരിടത്ത്' എന്ന ചിത്രം ഒരു ഗ്രാമത്തിലേയ്ക്ക് വൈദ്യുതി എത്തുന്നതിന്റെ കഥയാണ്.  വൈദ്യുതി ഒരു മിത്ത് പോലെയാണ് ആ ചിത്രത്തില്‍.  വായിച്ചറിഞ്ഞും പറഞ്ഞുകേട്ടും വൈദ്യുതി എന്ന അത്ഭുതത്തെ കാത്തിരിയ്ക്കുകയാണ് നാട്ടുകാര്‍.  പക്ഷേ  വൈദ്യുതി വെളിച്ചത്തോടൊപ്പം ഗ്രാമത്തിലേയ്ക്ക് അശുഭങ്ങളായ പലതും കൊണ്ടുവരുന്നുണ്ട്.  വൈദ്യുതിക്കമ്പികള്‍ വഴി സാംസ്‌കാരികമായ അപചയവും വരുന്നതായി അരവിന്ദന്‍ സൂചിപ്പിയ്ക്കുന്നുണ്ട്.  പഴയ കമ്പിറാന്തല്‍ക്കാലമായിരുന്നു നല്ലത് എന്ന പാഠമാണോ അരവിന്ദന്‍ തരുന്നത്?

കമ്പിറാന്തലുകളേക്കുറിച്ച് ആലോചിയ്ക്കുമ്പോഴൊക്കെ ഞങ്ങളുടെ ഗുരു ടി. എം. പി. നെടുങ്ങാടിയെ ഓര്‍മ്മ വരാറുണ്ട്.  റാന്തല്‍ എന്ന വാക്കിന്റെ ഭംഗിയില്‍ മുഗ്ധനായിരുന്നു മാഷ്.  ലാന്റേണില്‍ നിന്ന് ലാന്തര്‍.  ലാന്തറില്‍നിന്ന് റാന്തല്‍. റ-യും ല-യും മാറ്റിമറിച്ചിട്ട് ലാന്റേണിനെ ശുദ്ധമലയാളമാക്കിയ മാജിക്കിനേക്കുറിച്ച് എത്ര പറഞ്ഞാലും മാഷക്ക് മതിയാവാറില്ല.

എവിടെയാണിപ്പോള്‍ ആ പഴയ റാന്തലുകള്‍?  വിളക്കു തുടയ്ക്കുന്ന ജോലി ഞാന്‍ ഏറ്റെടുത്തതിനു ശേഷം ഒരു ദിവസം ജര്‍മ്മന്‍ റാന്തലിന്റെ ചിമ്മിനി കയ്യില്‍ നിന്നു വഴുതിവീണ് ഉടഞ്ഞുപോയി.  എത്ര അന്വേഷിച്ചിട്ടും ആ ചിമ്മിനിയ്ക്കു പകരം കിട്ടിയില്ല.  അതോടെ ജര്‍മ്മന്‍ റാന്തല്‍ ഉപയോഗശൂന്യമായി.  വൈദ്യുതവിളക്കുകള്‍ വന്നതോടെ റാന്തലും മൂട്ടവിളക്കും മേശവിളക്കുമൊക്കെ കൈപ്പുറത്തുനിന്ന് അകന്നുപോയി.  തട്ടിന്‍പുറത്തെവിടെയെങ്കിലും ഒരുപക്ഷേ അവ പൊടിപിടിച്ച് കിടപ്പുണ്ടാവും.

വൈകുന്നേരം പുതിയ ട്രാന്‍സ്‌ഫോര്‍മറുമായി ടിപ്പര്‍ ലോറി എത്തി.  കൂടെ കുറേക്കൂടി പണിക്കാരും.  കപ്പി ഉപയോഗിച്ച് ട്രാന്‍സ്‌ഫോര്‍മര്‍  ഉയര്‍ത്താന്‍ തുടങ്ങുകയാണ് അവര്‍.

പമ്പ് ഹൗസില്‍നിന്ന് വെള്ളം പുറത്തേയ്‌ക്കൊഴുകിയിട്ട് മൂന്നു ദിവസം കഴിഞ്ഞിരിയ്ക്കുന്നു.  പാറളത്തുനിന്നും അവിണിശ്ശേരിയില്‍നിന്നും വിളികള്‍ വന്നുകൊണ്ടിരിയ്ക്കുകയാണ്.  വര്‍ഷക്കാലമാണെന്നു പറഞ്ഞിട്ടു കാര്യമില്ല.   കുടിവെള്ളം തീര്‍ന്നിരിയ്ക്കുന്നു.  ഇന്നു രാത്രിയോടെ എങ്ങനെയും വെള്ളം എത്തിച്ചേ തീരൂ.   അതു മനസ്സിലാക്കി പണിക്കാര്‍ തിടുക്കം കൂട്ടിയിട്ടുണ്ട്.  

നേരം ഇരുട്ടിത്തുടങ്ങിയിരുന്നു.  ടോര്‍ച്ചെടുത്തിട്ടില്ല.  കറുത്ത പക്ഷമായതുകൊണ്ട്  നിലാവും തീരെയില്ല.  ഞാന്‍ തിരിച്ചു നടന്നു.



2012, ജൂലൈ 15, ഞായറാഴ്‌ച

മാലാഖമാരേ മറയൊല്ലേ! -- പുസ്തക പ്രകാശനം

പ്രിയപ്പെട്ടവരേ...............

 അടുത്ത ശനിയാഴ്ച തൃശ്ശൂരില്‍ വെച്ച് എന്‍െറ പുതിയ പുസ്തകം പ്രകാശനം ചെയ്യപ്പെടുന്നു. പേര്: മാലാഖമാരേ മറയൊല്ലേ. മാതൃഭൂമി ബുക്സ് ആണ് പ്രസാധകര്‍.

 സി ആര്‍ പരമേശ്വരന്‍ വി എം ഗിരിജയ്ക്കു നല്‍കി പ്രകാശനം ചെയ്യുന്നു. ആത്മവിദ്യാലയമേ, അവരുടെ കുട്ടികള്‍, ദൈവം ഏല്‍പ്പിച്ചു തന്ന കുട്ടികള്‍, ദാരിദ്ര്യരേഖാരഹസ്യങ്ങള്‍, ഈശ്വരന്‍ ബധിരനാണോ, ഏതാണ് സീതാ റോഡ്, ഇതു കുടക്കാലം, ജാലഹള്ളിയിലെ വാച്ച് ഫാക്ടറി, ഇതു നൊയമ്പുകാലം, മലയാളസിനിമ എന്നാണ് സാരിയുടുക്കുക, ഞാന്‍ മരിച്ചുപോയി കേട്ടോ, ഒരിയ്ക്കല്‍ നമ്മള്‍ കൂട്ടുകാരായിരുന്നു, പാവങ്ങള്‍ ഈ പന്തുകളിക്കാര്‍, പിരിവുകാരെ പിണക്കി അയയ്ക്കരുത്, പൂക്കളെവിടെ മക്കളേ, പൊഴുതനയിലെ എല്‍ദോ, പുകവലിവിരോധം, സാംസ്കാരികനായകരെ ആര്‍ക്കാണ് പേടി, ഉപഹാരങ്ങള്‍ എവിടെ സൂക്ഷിയ്ക്കും, വോട്ടു ചോദിയ്ക്കുന്ന ഗാന്ധിമാര്‍, കഥയല്ലിതു രേവതി, മാലാഖമാരേ മറയൊല്ലേ എന്നിങ്ങനെ 22 കുറിപ്പുകള്‍.

 തൃശ്ശൂര്‍ പാണ്ഡി സമൂഹമഠം ഹാളില്‍ വെച്ചാണ് ചടങ്ങ്. മാതൃഭൂമിയുടെ പുസ്കപ്രദര്‍ശനം നടക്കുന്നതിനിടയില്‍ ആണ് പരിപാടി. സൌകര്യമുള്ളവര്‍ പങ്കെടുത്താല്‍ സന്തോഷം.

 സ്നേഹത്തോടെ
അഷ്ടമൂര്‍ത്തി

2012, ഫെബ്രുവരി 16, വ്യാഴാഴ്‌ച

പാവം ഭാരതഹൃദയം


ലോകം സന്തോഷഭരിതം; സംതൃപ്തിയില്‍ മുന്നില്‍ ഇന്ത്യക്കാര്‍’  എന്ന തലക്കെട്ടില്‍ മംഗളം പത്രത്തില്‍ ഒരു വാര്‍ത്തയുണ്ട്.  വാര്‍ത്ത ഇങ്ങനെ തുടരുന്നു: “സാമ്പത്തികമാന്ദ്യവും പ്രകൃതിദുരന്തങ്ങളും യുദ്ധങ്ങളുമെല്ലാം അലട്ടുന്നുണ്ടെങ്കിലും സന്തോഷത്തിന്‍െറ ആഗോളഗ്രാഫ് ഉയര്‍ച്ചയിലേയ്ക്ക്.  2007നെ അപേക്ഷിച്ച് ലോകം കൂടുതല്‍ സന്തോഷഭരിതമാണെന്നാണ് റിപ്പോര്‍ട്ട്.  സന്തോഷിയ്ക്കാന്‍ നമുക്കുമുണ്ട് കാരണങ്ങള്‍.  സംതൃപ്തജീവിതം നയിയ്ക്കുന്നവരുടെ മുന്‍പന്തിയില്‍ ഇന്ത്യക്കാരുമുണ്ടത്രേ.”

തലക്കെട്ടു കണ്ടാല്‍ അങ്ങനെ തോന്നുമെങ്കിലും ഇന്ത്യ സന്തോഷക്കാരില്‍ ഒന്നാം സ്ഥാനത്തല്ല.  അമ്പത്തൊന്നു ശതമാനവും സംതൃപ്തരായ ഇന്തോനേഷ്യക്കാരാണ് അവരില്‍ മുമ്പന്‍.  തൊട്ടടുത്താണ് ഇന്ത്യയുടേയും മെക്സിക്കോയുടേയും സ്ഥാനം.  നാല്‍പ്പത്തിമൂന്ന് ശതമാനം.

എന്നാലും അത്ഭുതപ്പെടാതിരിയ്ക്കാനാവില്ല.  സമ്പന്നരായ അല്ലെങ്കില്‍ സാമ്പത്തികശക്തികളായ അമേരിക്ക, കാനഡ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളുടെ സ്ഥാനം നമ്മുടെ എത്രയോ താഴെയാണ്!  സന്തോഷം വില കൊടുത്ത് വാങ്ങാനാവുകയില്ല എന്ന് ഉറക്കെ വിളിച്ചു പറയുകയാണോ ഇപ്സോസ് ഗ്ലോബല്‍ എന്ന സംഘടന പുറത്തുവിട്ട ഈ കണക്കുകള്‍?  ഭൌതികവിഭവങ്ങളല്ല സന്തോഷത്തിനു കാരണം എന്നാണോ സ്ഥിരീകരിയ്ക്കപ്പെടുന്നത്?

ഇന്ത്യക്കാര്‍ക്ക് ഈ രാജ്യങ്ങള്‍ സ്വര്‍ഗ്ഗത്തിന്‍െറ പര്യായങ്ങളാണ്.  ഇന്ത്യ വിട്ടുപോയവര്‍ തിരിച്ചുവരാന്‍ മടിയ്ക്കുന്നത് പലപ്പോഴും പുറംരാജ്യത്തിന്‍െറ സൌകര്യങ്ങളും സുഖങ്ങളും സമ്പന്നതയും ശീലിച്ചുപോയതുകൊണ്ടാണ്.  ഇനിയും പുറത്തേയ്ക്കു പോവണമെന്ന് മാലയിട്ടിരിയ്ക്കുന്നവര്‍ അവിടത്തെ കഥകള്‍ കേട്ട് മോഹിതമനസ്കരായവരാണ്.  “സോവിയറ്റെന്നൊരു നാടുണ്ടത്രേ, പോകാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം” എന്ന് മനോരാജ്യം കണ്ട നാണി നമുക്കൊക്കെ ഒരു തമാശയായിരുന്നു.  പക്ഷേ ഇന്ന് എത്ര പേരുണ്ട് അങ്ങനെ ആശിയ്ക്കാതെ? പലരുടേയും ജീവിതത്തെ മുന്നോട്ടു തള്ളുന്നതു തന്നെ ഇത്തരം മനോരാജ്യങ്ങളല്ലേ?  അതൊന്നും സോവിയറ്റ് നാടിനേക്കുറിച്ചുള്ളതല്ല എന്ന് സമ്മതിച്ചു.   എങ്കിലും ആ മനോരാജ്യങ്ങളൊന്നും   സ്വന്തം രാജ്യത്തേക്കുറിച്ചുള്ളതുമല്ലല്ലോ.

ഇവിടെ ഒന്നും നേരെയാവില്ല എന്ന് മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചവരാണ് നമ്മള്‍.  ഈയിടെ ഒരു പാട്ടുകാരി ഇന്ത്യയില്‍ ജനിച്ചതു തന്നെ മുജ്ജന്മപാപം കൊണ്ടാണെന്ന് ഒരു പ്രശസ്തഗായകന്‍ പറയുകയുണ്ടായല്ലോ.  ഇനി ഈ പാട്ടുകാരിയ്ക്ക് നാശത്തിന്‍െറ വഴി മാത്രമേ ബാക്കിയുള്ളു എന്ന് അദ്ദേഹം ഇടനെഞ്ചുപൊട്ടി വിലപിച്ചു.  തന്നെ സ്നേഹിച്ചു വളര്‍ത്തി ലോകപ്രശസ്തനാക്കിയത് ഇന്ത്യാമഹാരാജ്യത്തിലെ കേരളം എന്ന നരകത്തില്‍പ്പിറന്ന കൊടുംപാപികളായ മലയാളികള്‍ എന്ന നികൃഷ്ടജീവികളാണെന്ന് അദ്ദേഹം മറന്നേപോയി.  അത് അദ്ദേഹത്തിന്‍െറ ചെട്ടിമിടുക്ക് എന്നു വെച്ചാല്‍ മതി.

പുറംരാജ്യത്തിരിയ്ക്കുമ്പോള്‍ എന്താ ഇന്ത്യയ്ക്ക് ഒരു കുറവ് എന്ന് ചിന്തിയ്ക്കാറുണ്ടത്രേ എന്‍െറ ഒരു കൂട്ടുകാരന്‍.  അല്ലെങ്കിലും അകന്നിരിയ്ക്കുമ്പോഴാണല്ലോ നമുക്ക് ഒരാളോട് എത്ര അടുപ്പമുണ്ടായിരുന്നു എന്ന് മനസ്സിലാവുക.  പക്ഷേ നെടുമ്പാശ്ശേരിയുടെ നിലം തൊടുന്നതോടെ അഭിപ്രായം മാറുമെന്ന് അയാള്‍ പറയാറുണ്ട്.  കസ്റ്റംസുകാരുടെ കെട്ടിപ്പിടുത്തം,  ടാക്സിക്കാരുടെ ശൃംഗാരപ്രകടനം, വീട്ടിലേയ്ക്കുള്ള നിരപ്പായ വഴി …. അത്രയ്ക്കൊക്കെയാവുമ്പോഴേയ്ക്കും മടക്കട്ടിക്കറ്റിനേക്കുറിച്ച് ഓര്‍ത്തു തുടങ്ങും എന്നാണ് ആ കൂട്ടുകാരന്‍ പറഞ്ഞത്.  എന്നിട്ട് ഇന്ത്യയില്‍ത്തന്നെ ഇപ്പോഴും ജീവിയ്ക്കുന്ന എന്നോട് ഒരു ചോദ്യവും: “എന്താ നമ്മുടെ നാട് ഇനിയും നന്നാവാതതത്?”  ‘നിങ്ങളൊക്കെ ഇവിടെയുണ്ടായിട്ടും’ എന്ന്  പറയാറില്ലെങ്കിലും  അതില്‍ ഒരു കുറ്റപ്പെടുത്തല്‍ എനിയ്ക്ക് അനുഭവപ്പെടും.  തെറ്റു ചെയ്തവനേപ്പോലെ ഞാന്‍ തലകുനിച്ചിരിയ്ക്കും.  അപ്പോള്‍ കൂട്ടുകാരന്‍ ദയാവായ്പയോടെ തുടരും: “മനസ്സിലാവാഞ്ഞിട്ടു ചോദിയ്ക്കുകയാണ്,  എങ്ങനെയാണ് നിങ്ങളൊക്കെ ഇവിടെ ഇങ്ങനെ ജീവിയ്ക്കുന്നത്?”

ശരിയാണ്.  പുറംരാജ്യത്തെ സംവിധാനങ്ങള്‍ വെച്ചു നോക്കുമ്പോള്‍ അസൌകര്യങ്ങളുടേയും അപ്രിയങ്ങളുടേയും നടുവിലാണ് നമ്മുടെയൊക്കെ ജീവിതം.  എത്ര രാജ്യസ്നേഹമുണ്ടെങ്കിലും അതു നമ്മള്‍ മറച്ചുവെച്ചിട്ട് കാര്യമില്ല.  കൂട്ടുകാരന് തൃപ്തിയാവില്ലെങ്കിലും “ഞങ്ങള്‍ക്ക് വേറെ ഗതിയൊന്നുമില്ലല്ലോ, അതുകൊണ്ട് ഇങ്ങനെയൊക്കെ ജീവിച്ചുപോവുന്നു” എന്നു പറഞ്ഞ്  അയാളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണ് പതിവ്.  അപ്പോള്‍ അയാള്‍ “നിങ്ങള്‍ക്കൊന്നും ഒരു പരാതിയുമില്ലാത്തത് അത്ഭുതം തന്നെ” എന്ന് നിരാശപ്പെടും.

ബോംബേ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഒരിയ്ക്കല്‍ പുതിയ ഒരു പദ്ധതി ആവിഷ്കരിച്ചു.  നിത്യജീവിതത്തില്‍ നമുക്കുള്ള ബുദ്ധിമുട്ടുകള്‍ എന്താണെന്നു വെച്ചാല്‍ അതിനേക്കുറിച്ച് കോര്‍പറേഷന് പരാതി കൊടുക്കുക.  വൈകാതെ നടപടിയുണ്ടാവും എന്നായിരുന്നു അറിയിപ്പ്.  അതിനെ പരാമര്‍ശിച്ച് ബിസി ബീയുടെ ‘റൌണ്ട് ആന്‍ഡ് എബൌട്ട്’ എന്ന കോളത്തില്‍ ഒരു ദിവസം ഇങ്ങനെ വന്നു.  ബിസി ബീയുടെ ഭാര്യ പറയുന്നു.  നമ്മള്‍ ഈ അവസരം ഉപയോഗപ്പെടുത്തണം.  നമ്മള്‍ക്ക് പരാതിയെഴുതിക്കൊടുക്കാം.  അപ്പോള്‍ ബിസി ബീ ചോദിയ്ക്കുന്നു:  എന്തിനേപ്പറ്റിയാണ് പ്രിയതമേ, നമ്മള്‍ പരാതി എഴുതിക്കൊടുക്കുക?  എന്നും അര്‍ദ്ധരാത്രി മൂന്നു മണിയ്ക്കും മൂന്നരയ്ക്കുമിടയ്ക്ക് നമുക്ക് വെള്ളം കിട്ടുന്നുണ്ടല്ലോ, ബെസ്റ്റ് ബസ്സുകള്‍ സ്റ്റോപ്പില്‍നിന്ന് അര ഫര്‍ലോങ്ങ് അകലെ കൃത്യമായി നിര്‍ത്തുന്നുണ്ടല്ലോ, കുറച്ചു വൈകിയാണെങ്കിലും ലോക്കല്‍ ട്രെയിനുകള്‍ എത്തുന്നുണ്ടല്ലോ, നല്ല തിരക്കുണ്ടെങ്കിലും നമ്മള്‍ക്ക് അതില്‍ കയറിപ്പറ്റാന്‍ കഴിയുന്നുണ്ടല്ലോ.... പിന്നെ എന്തിനേക്കുറിച്ചാണ് നമ്മള്‍ പരാതി കൊടുക്കുക?

ബിസി ബീയുടെ വാക്കുകളില്‍ അടങ്ങിയിരിയ്ക്കുന്ന കറുത്തഹാസ്യം കാണാതെ വയ്യെങ്കിലും ജീവിയ്ക്കുന്ന പരിസരങ്ങളോട് സന്ധിയാവാനുള്ള നമ്മുടെ ജന്മവാസനയും നമുക്കതില്‍ ദര്‍ശിയ്ക്കാനാവും.  എത്ര ദുരിതപൂര്‍ണ്ണമായ ചുറ്റുപാടുകളോടും വൈകാതെ നമ്മള്‍ പൊരുത്തപ്പെടുകയും ചിലപ്പോള്‍ അത് ആസ്വദിച്ചു തുടങ്ങുകപോലും ചെയ്യുന്നു.  ബിസി ബീയേപ്പോലെ അതില്‍ ചിരി കണ്ടെത്താനുള്ള സിദ്ധി കൂടിയുണ്ട് നമുക്ക്.

എന്‍. വി. കൃഷ്ണവാരിയരുടെ ഒരു കവിതയുണ്ട്: ‘മിഷണറി’.  അജ്ഞാനചെളിക്കുണ്ടിലാണ്ടു കിടക്കുന്ന ജനങ്ങള്‍ക്കു വിജ്ഞാനം നല്‍കാന്‍ ഒരു മിഷണറി ഇന്ത്യയിലെത്തി.  ഇന്ത്യയിലെ ജനങ്ങളോ?  “പ്രേതത്തെ,മരങ്ങളെ,ക്കല്ലിനെ,പ്പൂജിയ്‌ക്കുവോര്‍, പൂതനീശനെച്ചൊല്ലി ജന്തുഹിംസയെച്ചെയ് വോര്‍, സ്വന്തസോദരങ്ങളെയാട്ടിയോടിപ്പോര്‍, ചെറുപെണ്‍കിടാങ്ങളെബ്ബലാല്‍ക്കല്യാണം കഴിയ്ക്കുവോര്‍, ക്ഷുദ്രന്മാര്‍, നികൃഷ്ടരോഗാര്‍ത്തന്മാര,ബോധാന്ധ്യമഗ്ന”രായ ഹൈന്ദവരും.  കാര്യം എളുപ്പമായല്ലോ.  സായിപ്പ് പള്ളിയും പള്ളിക്കൂടവും ആശുപത്രിയും പണിത് ഈശോയുടെ കാരുണ്യത്തേക്കുറിച്ച് പ്രഭാഷണവും തുടങ്ങി.  എന്നിട്ടോ?  “ജന്മിയും ഗവര്‍മ്മേണ്ടും നിര്‍ദ്ദയം പിഴിഞ്ഞൂറ്റിയിമ്മഹാ ദാരിദ്ര്യത്തില്‍ മൂക്കോളം മുഴുകിയോര്‍, അജ്ഞന്മാ,രനാചാരഭൂതത്താലാവിഷ്ടന്മാ,രല്‍പ്പന്മാര്‍, കള്ളക്കേസിലുള്ളതും തുലയ്ക്കുവോര്‍, വൃത്തികെട്ടവര്‍, മടിയുടലാര്‍ന്നവര്‍, നഷ്ടസത്തന്മാ,രടിമകള്‍, കൊള്ളാത്തോര്‍, പേടിത്തൊണ്ടര്‍, എങ്കിലു,മിവരുടെ ജീവിതച്ചോട്ടില്‍ ഭംഗുരമല്ലാതെന്തോ കണ്ടെത്തീ മിഷണറി.”  അത് അന്വേഷിച്ച് അയാള്‍ ഇറങ്ങിനടക്കാന്‍ തുടങ്ങി.  അവര്‍ രാവിലെ ഹരിനാമകീര്‍ത്തനം കേള്‍ക്കുന്നു, ഉച്ചയ്ക്ക് രാമായണം കേള്‍ക്കുന്നു, രാത്രി ശ്രീകൃഷ്ണചരിതം കേള്‍ക്കുന്നു.  “ക്ഷാമവും രോഗങ്ങളും ദു:ഖവുമജ്ഞാനവും പ്രേമരൂപനാമീശന്‍ കല്‍പ്പിച്ചതെന്നായ് നണ്ണി, കര്‍മ്മത്തില്‍ വിശ്വാസമാ,ര്‍ന്നിനിയുണ്ടാകും ജന്മം നന്നാമെന്നോ,ര്‍ത്തൊക്കെയുമെന്നെന്നും പൊറുക്കുക, അല്‍പ്പത്താല്‍ സന്തോഷിയ്ക്കു,കല്ലലില്‍ക്കുലുങ്ങായ്ക, ആര്‍ഷഭാരതസംസ്കാരമിതാശ്ചര്യമേറ്റീ സായ്പില്‍.”  അസംതൃപ്തരെ സംഘടിപ്പിയ്ക്കാന്‍ നിയോഗിയ്ക്കപ്പെട്ട സായിപ്പ് അങ്ങനെയുള്ളവരെ കണ്ടെത്താന്‍ കഴിയാതെ ദൌത്യം അവസാനിപ്പിച്ച് മടങ്ങിപ്പോയി.

സായിപ്പിന്‍െറ കാര്യം പറയുമ്പോള്‍ മറ്റൊരു കാര്യം ഓര്‍മ്മ വരുന്നുണ്ട്.  കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് എന്‍െറ കൂട്ടുകാരന്‍ വേണുവിന് ഒരു ജര്‍മ്മന്‍ അതിഥിയുണ്ടായിരുന്നു.  ക്ലൌസ് വെന്‍റ്.  ഇന്ത്യയില്‍ കുറേ ചുറ്റിക്കറങ്ങിയ ശേഷം ബോംബെയിലെത്തിയതായിരുന്നു മറ്റു രണ്ടു കൂട്ടുകാരോടൊപ്പം അയാള്‍.  സാധാരണ വിദേശികളേപ്പോലെത്തന്നെ പാമ്പാട്ടികളുടേയും ദുര്‍മ്മന്ത്രവാദികളുടേയും ദരിദ്രനാരായണന്മാരുടേയും നാട് എന്നു കേട്ടായിരുന്നു വരവ്.  ഇന്ത്യയില്‍ ഇതുവരെ കണ്ടതില്‍വെച്ച് ഏറ്റവും ആകര്‍ഷിച്ച കാഴ്ചയെന്താണെന്ന് വേണു അയാളോട് അന്വേഷിച്ചു.  മറുപടി ഇങ്ങനെ:  ഇന്ത്യയില്‍ ദാരിദ്ര്യമുണ്ട്.  കീറിപ്പറിഞ്ഞ ഉടുപ്പുകളില്‍ത്തന്നെ അത് പ്രകടമാണ്.  പക്ഷേ ഒരു ചെറിയ തീക്കുണ്ഡമുണ്ടാക്കി അതിനു ചുറ്റും കുന്തിച്ചിരുന്നു ചായ നുണയുന്ന അവരുടെ മുഖത്തു തെളിയുന്ന സംതൃപ്തിയും സന്തോഷവും ഞാന്‍ യൂറോപ്പില്‍ ഒരിയ്ക്കലും കണ്ടിട്ടില്ല.  കല്‍ക്കത്തയിലെ പൈപ്പിനു താഴെ പല്ലു തേപ്പും കുളിയും നടത്തുന്നവരുടേയും  ലഖ്നോവില്‍ അല്‍പ്പവസ്ത്രധാരികളായി തണുപ്പില്‍ ചൂളുന്നവരുടേയും മുഖത്തു തെളിയുന്ന സംതൃപ്തിയുടെ രഹസ്യം മനസ്സിലാവുന്നേയില്ല.  ബോംബെയിലെ പ്രഭാതങ്ങളില്‍ പീടികത്തിണ്ണയില്‍ ഉറക്കമെഴുന്നേറ്റ് ബീഡിയും വലിച്ചിരിയ്ക്കുന്നവരുടെ മുഖത്തെ ശാന്തതയുടെ യുക്തിയും മനസ്സിലാവുന്നില്ല.  യൂറോപ്പിലുള്ള ഞാന്‍ ഇങ്ങനെയുള്ള ഒരു നിമിഷത്തിനു വേണ്ടി എന്തും ത്യജിയ്ക്കാന്‍ തയ്യാറാണ്.  പടിഞ്ഞാറന്‍ നാടുകളില്‍ ഇത്തരം കറകളഞ്ഞ സന്തോഷം ആരുടെ മുഖത്തും ഞാന്‍ കണ്ടിട്ടില്ല.  പാരീസിലെ പ്രസിദ്ധമായ ബിയര്‍ പാര്‍ലറുകളില്‍ ഒരുപാടു മദ്യപിച്ചവര്‍ ഒരുപക്ഷേ ഇങ്ങനെ സന്തോഷിയ്ക്കുന്നതു കണ്ടേയ്ക്കാം.  അതെ; യൂറോപ്പുകാര്‍ക്ക് കടുത്ത മദ്യലഹരിയിലേ ഇതിനടുത്ത ഒരവസ്ഥ സ്വപ്നം കാണാന്‍ പോലും പറ്റൂ.

ജീവിതത്തെ ഇത്രമേല്‍ അനാസക്തരായി കാണുന്ന ഒരു ജനത ഇന്ത്യയിലല്ലാതെ വേറെ എവിടെയും ഉള്ളതായി അറിവില്ല.  ഉള്ളതെന്തായാലും അതില്‍ സംതൃപ്തി കണ്ടെത്താനുള്ള വഴി പുസ്തകം വായിച്ച് ഉണ്ടാക്കിയെടുത്തതല്ല.  വേദാന്തികള്‍ കാലങ്ങളോളം പഠിച്ചും പരീക്ഷിച്ചും പരിശീലിച്ചും ഉണ്ടാക്കിയെടുക്കുന്ന ദാര്‍ശനികത്വം അവര്‍ അതൊന്നും കൂടാതെ അനായാസമായി ആര്‍ജ്ജിച്ചെടുത്തിട്ടുണ്ട്.  ആ കഴിവാണ് സര്‍വ്വേയില്‍ നമ്മളെ മുന്‍പന്തിയിലാക്കിയത്.  

റോഡ് ദ്വീപിലെ ബ്രൌണ്‍ സര്‍വ്വകലാശാലയിലെ പ്രൊഫ. മൈക്കേല്‍ ടിബ്ബ്സിന്‍െറ നേതൃത്വത്തിലാണ് സര്‍വ്വേ നടന്നത്.  ഓരോ രാജ്യത്തുനിന്നും നൂറു പേരെ തിരഞ്ഞെടുത്തായിരുന്നു സര്‍വ്വേ.  ഇന്ത്യയില്‍ അവരില്‍ 98 പേരും സന്തോഷത്തിന്‍െറ അളവ് 10-ല്‍ 10 എന്നാണത്രേ രേഖപ്പെടുത്തിയത്.  അതില്‍ ഒരാള്‍ 11 എന്നും.  മറ്റൊരാള്‍ താന്‍ സന്തോഷം കൊണ്ട് മരിച്ചുപോവും എന്നും പറഞ്ഞുപോല്‍!  പലരും ദൈവം തന്നെ രക്ഷിയ്ക്കും എന്നുറപ്പിയ്ക്കുമ്പോള്‍ അവരിലൊരാള്‍ തന്‍െറ രക്ഷകനായി കണ്ടത് മഹേന്ദ്രസിങ്ങ് ധോണിയെ ആണത്രേ.  അത്രത്തോളം വായിച്ചപ്പോള്‍ അറിയാതെ ‘പാവം’ എന്നു പറഞ്ഞുപോയി.

അപ്പോള്‍ സുഗതകുമാരിയുടെ ‘പാവം മാനവഹൃദയം’  ഓര്‍മ്മ വരികയും ചെയ്തു.  “ഒരു താരകയെ കാണുമ്പോഴതു രാവു മറക്കും, പുതുമഴ കാണ്‍കെ വരള്‍ച്ച മറക്കും, പാല്‍ച്ചിരി കണ്ടതു മൃതിയെ മറന്നു സുഖിച്ചേ പോകും” എന്നാണല്ലോ അവര്‍ പറഞ്ഞത്.

സുഗതകുമാരി പറഞ്ഞത് ആഗോളമാനവന്‍െറ കാര്യമാണ്.  എന്‍. വി.യുടെ മിഷണറി കണ്ടെത്തിയത് ഇന്ത്യക്കാരന്‍െറ മനസ്സാണ്.  ജര്‍മ്മന്‍ സായിപ്പിനെ അത്ഭുതപ്പെടുത്തിയതും അതുതന്നെ.  ഇന്തൊനേഷ്യക്കാരുടേയും മെക്സിക്കോക്കാരുടേയും സന്തോഷത്തിന് മാറ്റു കൂട്ടുന്നത് സാങ്കേതികസൌകര്യങ്ങളാവാം.  ഇവിടെയോ?  കുടിവെള്ളം നാഴികകള്‍ക്കപ്പുറത്തുനിന്ന് ഏറ്റിക്കൊണ്ടുവരുന്നവരാണ് ഇന്ത്യക്കാര്‍.  എന്നിട്ടും സന്തോഷത്തിന് ഒരു കുറവുമില്ല താനും.  അപ്പോള്‍ അത് ചില്ലറ അനുഗ്രഹമൊന്നുമല്ല എന്നു തീര്‍ച്ച.

അതുകൊണ്ട് ആ അപൂര്‍വ്വസൌഭാഗ്യത്തിന്‍െറ പേരില്‍ നമുക്ക് കൂടതല്‍ സന്തോഷിയ്ക്കാം, അല്ലേ?