2012, ജൂലൈ 24, ചൊവ്വാഴ്ച

കമ്പിറാന്തലിന്റെ വെളിച്ചം


കമ്പിറാന്തലിന്റെ വെളിച്ചം

അവര്‍ നാലു പേര്‍ വന്നിട്ടുണ്ട്.  കാക്കിയിട്ട മൂന്നു പേരും സിവില്‍ വേഷത്തില്‍ ഒരാളും.  ജീപ്പ് വഴിവക്കിലേയ്ക്ക് ഒതുക്കിയിട്ട് അവര്‍ പണി തുടങ്ങി.

മൂന്നാമത്തെ ദിവസമാണ്. മിനിയാന്നാണ് ട്രാന്‍സ്‌ഫോര്‍മര്‍ കേടു വന്നത്.  റോഡിന്റെ എതിര്‍വശത്തെ പറമ്പില്‍നിന്ന് തെങ്ങ് പൊട്ടി വീണതാണ്.  അതിരാവിലെയായതുകൊണ്ട് ആളപായവും മറ്റ് അനിഷ്ടസംഭവങ്ങളും ഒന്നുമുണ്ടായില്ല.  നാലരയ്ക്ക് ഫാന്‍ പെട്ടെന്ന് നിന്നതുകൊണ്ട് ഞങ്ങളുടെ ഉറക്കം തടസ്സപ്പെട്ടു എന്ന അസൗകര്യമൊഴിച്ചാല്‍.

അസൗകര്യങ്ങള്‍ ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലാവും.  ശീലങ്ങളാണ്.  പുറത്ത് മഴ കോരിച്ചൊരിയുമ്പോഴും അകത്ത് ഫാനിട്ട് ഇരിയ്ക്കണം.  പുറത്ത് സൂര്യന്‍ ജ്വലിച്ചു നില്‍ക്കുമ്പോഴും അകത്ത് ലൈറ്റിടണം.  കാറ്റും വെളിച്ചവും എത്രയായാലും  മതിയാവുന്നില്ല.  ഞാന്‍ പണി നടക്കുന്ന സ്ഥലത്തേയ്ക്കു ചെന്നു.

അവര്‍ കാലുകള്‍ നാട്ടിക്കഴിഞ്ഞിരുന്നു ആദ്യദിവസം തന്നെ. പക്ഷേ ട്രാന്‍സ്‌ഫോര്‍മര്‍ എത്തിയിട്ടില്ല.  സ്റ്റോക്കില്ലത്രേ.  അങ്കമാലിയില്‍ ഉണ്ടെന്നു പറയുന്നുണ്ട്.  ഉറപ്പില്ല.  എന്തായാലും അവിടെനിന്ന് എത്തണം.  ചുരുങ്ങിയത് രണ്ടു ദിവസമെങ്കിലും പിടിയ്ക്കും.

കാറ്റും വെളിച്ചവുമില്ലാതെ ആദ്യത്തെ ദിവസം കടന്നുപോയി.  അപ്പോഴൊക്കെ ടാങ്കില്‍ വെള്ളമുണ്ടായിരുന്നു.  രണ്ടാമത്തെ ദിവസം വൈകുന്നേരമായപ്പോഴേയ്ക്കും അതും നിന്നു.  

അടുക്കളക്കിണര്‍ ഇല്ലാഞ്ഞിട്ടല്ല.  വെള്ളവും ധാരാളമുണ്ട്.  കൊട്ടക്കോരികയുണ്ട്. കയറുമുണ്ട്.  പക്ഷേ കോരിയെടുക്കണമല്ലോ.    

ആട്ടുകല്ലില്‍ അരയ്ക്കാനും കടവില്‍ച്ചെന്ന് തുണിയലക്കാനും പുഴയില്‍ കുളിയ്ക്കാനും ഒരു മടിയും തോന്നിയിട്ടില്ല ഒരു കാലത്ത്.  ഫാനില്ലാതെ ഉറങ്ങാനും  വിഷമം തോന്നിയിരുന്നില്ല.      

ആലോചിയ്ക്കാന്‍ രസമുണ്ട്.  അക്കാലത്ത് രാത്രി വീട്ടില്‍ വെളിച്ചത്തേക്കാളേറെ നിഴലുകളായിരുന്നു.  മുറികളുടെ മൂലകളില്‍ ഭൂതപ്രേതപിശാചുക്കള്‍ പതുങ്ങിനിന്നിരുന്നു. അവയെപ്പേടിച്ച് ഒരു മുറിയില്‍നിന്നു മറ്റേതിലേയ്ക്ക് ഞങ്ങള്‍  ഒന്നിച്ചാണ് സഞ്ചരിയ്ക്കുക.

നേരം ഇരുട്ടിത്തുടങ്ങുന്നതിനു മുമ്പുതന്നെ മേശപ്പുറത്ത് പുസ്തകങ്ങള്‍ നിരത്തിവെച്ച്  ഞങ്ങള്‍  പഠിയ്ക്കാനിരിയ്ക്കും.  അടുക്കളയില്‍  അമ്മ അരി അടുപ്പത്തിടാന്‍ തുടങ്ങുകയാവും അപ്പോള്‍.  സന്ധ്യയാവുമ്പോള്‍ അടുപ്പിലെ വെളിച്ചം മാത്രമാവും അടുക്കളയില്‍.  അക്ഷരങ്ങള്‍ മങ്ങിത്തുടങ്ങുമ്പോള്‍ ഞങ്ങള്‍ പുസ്തകങ്ങള്‍ അടച്ചുവെയ്ക്കും.  അച്ഛന്‍ വിളക്കുമായി വരാനുള്ള കാത്തിരിപ്പാണ് പിന്നെ.

പൂമുഖത്ത് അച്ഛന്‍ തന്റെ പണി തുടങ്ങിയിട്ടുണ്ടാവും.  രണ്ടു കമ്പിറാന്തലുകള്‍, ഒരു മൂട്ടവിളക്ക്, ഒരു മേശവിളക്ക്  എന്നിവയാണ് തുടച്ചു വൃത്തിയാക്കാനുള്ളത്.  കമ്പിറാന്തലില്‍ത്തന്നെ ഒരെണ്ണം ജര്‍മ്മന്‍ നിര്‍മ്മിതമായിരുന്നു.  അതിന് പൊക്കം കുറവായിരുന്നു.  അതിന്റെ ചിമ്മിനിയ്ക്കും വ്യത്യാസമുണ്ട്.  നീളം കുറവും വ്യാസം കൂടുതലുമാണ്.    വക്കുകള്‍ വളരെ മിനുസമുള്ളതായിരുന്നു.  മറ്റു ചിമ്മിനികള്‍ തുടയ്ക്കുമ്പോഴുള്ളതുപോലെ കയ്യ് മുറിയുമെന്ന പേടി വേണ്ട.  തുടച്ചു കഴിഞ്ഞാല്‍ ഇത്രയും ഭംഗിയുള്ള ചിമ്മിനി വേറെയുണ്ടായിരുന്നില്ല.  ഒഗലേ എന്ന പേര് നേരിയ വെളുത്ത അക്ഷരത്തില്‍ എഴുതിവെച്ചത് ചിമ്മിനിയുടെ ചാരുതയ്ക്ക് മാറ്റുകൂട്ടി.

വിളക്കുകളും തുടയ്ക്കാനുള്ള തുണിയും കൊണ്ടാണ് അച്ഛന്‍ പൂമുഖത്തു വന്നിരിയ്ക്കുക.  കോര്‍ക്കിട്ടു മുറുക്കിയടച്ച നീണ്ട കുപ്പിയില്‍ മണ്ണെണ്ണയുമുണ്ടാവും. പഴയ മല്‍മുണ്ടിന്റെ കഷണങ്ങളാണ് വിളക്കു തുടയ്ക്കാനുള്ള തുണിയാവുക.  നാലായി മടക്കിയ തുണി ഓരോ വശങ്ങളായി കരി പുരളും.  നേരിയ മണ്ണെണ്ണമണവും പടരും.  അപ്പോള്‍ തുണി അലക്കു സോപ്പിട്ട് കഴുകുന്നതും അച്ഛന്‍ തന്നെയാണ്.  

എന്നും സ്‌കൂള്‍ വിട്ടുവന്ന് പറമ്പിലൊക്കെ നടന്നുവന്നതിനു ശേഷമാണ് അച്ഛന്‍ വിളക്കു തുടയ്ക്കാനിരിയ്ക്കുക.  നേരം സന്ധ്യയായിട്ടുണ്ടാവും. തലേന്ന് നാളത്തില്‍ അടിഞ്ഞു ചത്ത ചെറിയ പാറ്റകളും പ്രാണികളും വിളക്കില്‍ പറ്റിപ്പിടിച്ചിരിപ്പുണ്ടാവും. ചിമ്മിനി മാത്രമല്ല, വിളക്കുകളുടെ കമ്പികളടക്കം എല്ലാ ഭാഗങ്ങളും വൃത്തിയായി തുടയ്ക്കും. തിരിയിലെ കരി കൈ ഞെരടിക്കൊണ്ട് നീക്കം ചെയ്യും.  മണ്ണെണ്ണ കഷ്ടിയാണോ എന്നു പരിശോധിച്ച് വേണ്ട വിളക്കുകളില്‍ നിറയ്ക്കും. തുടച്ചുകഴിഞ്ഞാല്‍ വിളക്കുകള്‍ പൂമുഖത്തിന്റെ ഒരരികിലേയ്ക്കു നീക്കി വെച്ച് മണ്ണെണ്ണക്കുപ്പിയും തുണിയും അതാതു സ്ഥലത്തുതന്നെ തിരിച്ചുകൊണ്ടുവെയ്ക്കും. കമ്പിറാന്തലിലൊരെണ്ണം അടുക്കളയിലും മേശവിളക്ക് ഞങ്ങള്‍ പഠിയ്ക്കാനിരിയ്ക്കുന്ന മേശപ്പുറത്തും വെയ്ക്കും.  മൂട്ടവിളക്ക് മുത്തശ്ശിയമ്മ കിടക്കുന്ന മുറിയിലേയ്ക്കാണ്.  ജര്‍മ്മന്‍ നിര്‍മ്മിതമായ റാന്തല്‍ അച്ഛന്‍ തന്റെ മുറിയിലേയ്ക്കു കൊണ്ടുപോവും. ചാരുകസേരയുടെ പലകയില്‍ റാന്തല്‍ വെച്ച് അച്ഛന്‍ രാവിലത്തെ പത്രം നിവര്‍ത്തും.  ഏഴു മണിയോടെ വായന നിര്‍ത്തി റാന്തലിന്റെ തിരി താഴ്ത്തി മേശപ്പുറത്തു വെയ്ക്കും. മെല്ലെ എഴുന്നേറ്റ് രണ്ടു സെല്ലിന്റെ എവറെഡി ടോര്‍ച്ച് സ്റ്റാന്‍ഡില്‍നിന്നെടുത്ത് പുഴക്കടവിലേയ്ക്ക് നടക്കും.  

ആ സമയത്ത് ഞങ്ങള്‍ പതുങ്ങിപ്പതുങ്ങി അച്ഛന്റെ മുറിയിലെത്തും.  ജര്‍മ്മന്‍ കമ്പിറാന്തല്‍ ഞങ്ങള്‍ക്ക് വലിയ ഭ്രമമായിരുന്നു.  മേശവിളക്കിന്റെ വെളിച്ചം മൂന്നു പേര്‍ക്ക് പങ്കിട്ടെടുക്കാന്‍ മാത്രമുണ്ടായിരുന്നില്ല. പെട്ടെന്ന് പുകയുന്നതുകൊണ്ട് ചിമ്മിനിയില്‍ കരി പിടിയ്ക്കും.  അതോടെ ഉള്ള വെളിച്ചം തന്നെ പകുതിയാവും.  കരി പിടിച്ച ചിമ്മിനിയുടെ ഭാഗത്തിരിയ്ക്കുന്നവര്‍ക്ക് വെളിച്ചം കിട്ടില്ല.  വിളക്ക് ഓരോ ദിശകളില്‍ തിരിച്ചുവെച്ച് ഞങ്ങള്‍ തമ്മില്‍ത്തമ്മില്‍ പോരടിച്ചു.  ഈ ജര്‍മ്മന്‍ കമ്പിറാന്തലിന്റെ വെളിച്ചത്തിരുന്നു പഠിയ്ക്കാന്‍ തരമാവുക എന്നായിരുന്നു അക്കാലത്ത് ഞങ്ങള്‍ക്കുണ്ടായിരുന്ന ഏറ്റവും വലിയ സ്വപ്നം.

ജര്‍മ്മന്‍ റാന്തലിന്റെ വെളിച്ചത്തിലാണ് രാത്രിയൂണ്.  അടുക്കളയില്‍ പലകകള്‍ വട്ടത്തില്‍ ഇട്ട് നടുക്ക് ഒരു പീഠത്തില്‍ റാന്തല്‍ പ്രതിഷ്ഠിയ്ക്കും.  അതിഥികള്‍ ഉണ്ടെങ്കിലേ മേലടുക്കളയില്‍ ഊണു കഴിയ്ക്കൂ.  അവിടെ പതിന്നാലാം നമ്പര്‍ വിളക്കുണ്ട്.  കപ്പി താഴ്ത്തിയും ഉയര്‍ത്തിയും വിളക്കിന്റെ സ്ഥാനം ഉറപ്പിയ്ക്കും.  മേലടുക്കള മുഴുവന്‍ വെളിച്ചം പരത്താനുള്ളത്ര ത്രാണിയുണ്ടായിരുന്നു പതിന്നാലാം നമ്പറിന്.  വിളക്ക് തുടച്ചു വൃത്തിയാക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്.  വട്ടത്തിലുള്ള തിരി ഉയര്‍ത്തലും താഴ്ത്തലും എളുപ്പമായിരുന്നില്ല.  എന്നാലും ആ വിളക്ക് കൊളുത്തുന്ന ദിവസം ഞങ്ങള്‍ക്ക് ഉത്സവമായിരുന്നു.

അസമയത്തെത്തുന്ന അതിഥികളുണ്ടായിരുന്നു പലപ്പോഴും, അച്ഛന്റെ കൂട്ടുകാരായി.   അവിചാരിതമായാണ് അവര്‍ കയറി വരിക.  തൃശ്ശൂരില്‍നിന്ന് ബസ്സു പിടിച്ച് ഊരകത്തിറങ്ങി രണ്ടു നാഴിക നടന്നാണ് വരവ്.  നടത്തത്തിനിടെ ഏറെക്കുറെ മുഴുവന്‍ കത്തിത്തീര്‍ന്ന ചൂട്ടുമായാണ് ചിലരെങ്കിലും എത്തുക.  ഭൂരിഭാഗം പേരുടെ കയ്യിലും അതുമുണ്ടാവില്ല.  വഴിവിളക്കുകള്‍ പോലുമില്ലാത്ത ഇടവഴികളില്‍ അവരെ നാട്ടുവെളിച്ചം നയിയ്ക്കും.  വെളുത്ത പക്ഷത്തില്‍ നിറനിലാവ് ആ ധര്‍മ്മം ഏറ്റെടുക്കും.

നിലാവ് എന്താണെന്ന് അറിഞ്ഞിരുന്ന കാലമായിരുന്നു അത്.  രാത്രികളില്‍ അത് നിഴലുകള്‍ കൊണ്ട് നിരവധി ചലനചിത്രങ്ങള്‍ വരയ്ക്കുമായിരുന്നു. രാത്രി ഉറക്കമുണരുമ്പോള്‍ ജനാലയിലൂടെ അകത്തേയ്ക്കു കടക്കുന്ന നിലാവിന് സ്‌നേഹത്തിന്റെ രൂപമായിരുന്നു.  വെളുത്തപക്ഷത്തില്‍ ടോര്‍ച്ചു കൂടാതെയാണ് അച്ഛന്‍ കുളിയ്ക്കാന്‍ പോവുക.  ചില ദിവസങ്ങളില്‍ അച്ഛന്റെ ഒപ്പം ചെല്ലും. അച്ഛന്‍ കടവിലിറങ്ങുമ്പോള്‍ പുഴയിലെ ചന്ദ്രന്‍ പല കഷണങ്ങളായി മുറിഞ്ഞുമുറിഞ്ഞുപോവും.  അച്ഛന്റെ കുളി തീരുംവരെ നിലാവ് വെള്ളി വാരിവിതറിയ പുഴയിലേയ്ക്കു നോക്കിക്കൊണ്ട് ഞാന്‍ കടവിലിരിയ്ക്കും.

നല്ല നിലാവുള്ള രാത്രികളില്‍ ഞങ്ങള്‍ മതില്‍ക്കെട്ടിനുള്ളിലെ മുറ്റത്ത് ഉണ്ണാനിരിയ്ക്കുന്ന പതിവുണ്ട്.  നിരത്തി വെച്ച കിണ്ണങ്ങളില്‍ ചന്ദ്രന്‍ മുഖം നോക്കും.  പാത്രങ്ങള്‍ക്കും സവിശേഷമായ തിളക്കം തോന്നും. നിലാവിനു നേരിയ കുളിരുണ്ട്. ഊണു കഴിഞ്ഞാലും കുറച്ചു നേരം  ഞങ്ങള്‍ ആ ഇരിപ്പ് തുടരും.  ചുറ്റുമുള്ള മരങ്ങളില്‍ നിലാവു പെയ്യുന്ന കാഴ്ച എങ്ങനെയാണ് വാക്കുകളിലാക്കുക എന്ന്   പിന്നെയും കുറേക്കഴിഞ്ഞാണ് എനിയ്ക്കു മനസ്സിലായത്;  'കുടിയൊഴിയ്ക്ക'ലിലെ ''നീലവിണ്ണില്‍നിന്നായിരം മുല്ലമാല ഞാലുവോരാതിരരാവില്‍'' എന്ന വൈലോപ്പിള്ളിയുടെ വരികള്‍ വായിച്ചപ്പോള്‍.

ആയിരത്തിത്തൊള്ളായിരത്തി അറുപത്തെട്ടിലാണ് വീട് വൈദ്യുതീകരിയ്ക്കാന്‍ തീരുമാനിച്ചത്.  പുഴയിലേയ്ക്ക് ഒരു മോട്ടോര്‍ വെച്ച് നാട്ടുകാര്‍ക്കൊക്കെ വെള്ളമെത്തിയ്ക്കാന്‍ തറവാട്ടിലെ ഒരപ്ഫന്‍ തീരുമാനിച്ചു.  കൃഷിയ്ക്ക് അന്നും പ്രോത്സാഹനപദ്ധതികള്‍ ഉണ്ടായിരുന്നു.   നാഴികകള്‍ താണ്ടി ഞങ്ങളുടെ തൊടിയിലേയ്ക്ക് കമ്പികള്‍ വഹിച്ച് വൈദ്യുതിക്കാലുകള്‍ എത്തി.  വീട്ടില്‍ വയര്‍ ചെയ്യാന്‍  അപ്പു എത്തിയ ദിവസം ഞങ്ങള്‍ക്ക് ഉത്സവമായിരുന്നു. ചുമരില്‍ ക്ലിപ്പുകള്‍ പിടിപ്പിയ്ക്കുന്നത് ഞങ്ങള്‍ കണ്ണിമയ്ക്കാതെ നോക്കിനിന്നു. ചെലവു കുറയ്ക്കാന്‍ ആകെ ഒമ്പതു പോയന്റ് മതി എന്നു വെച്ചിരുന്നതുകൊണ്ട് അത്യാവശ്യമുള്ള മുറികളില്‍ മാത്രമേ വയര്‍ ചെയ്തുള്ളു. വയറിങ്ങ് പരിശോധിയ്ക്കാന്‍ വന്ന എന്‍ജിനീയര്‍ക്ക് എന്തെങ്കിലും കൊടുക്കണം എന്ന് അപ്പു അച്ഛനെ ശട്ടം കെട്ടിയിരുന്നു.  പരിശോധന കഴിഞ്ഞപ്പോള്‍ എത്ര എന്ന് അച്ഛന്‍ അപ്പുവിനോട് ആംഗ്യത്തില്‍ ചോദിച്ചു.  വലത്തുകയ്യിലെ തള്ളവിരലും ചൂണ്ടുവിരലുമൊഴിച്ചുള്ള മൂന്നു വിരലുകള്‍ അയാള്‍ ഉയര്‍ത്തിക്കാണിച്ചു.  ഞങ്ങളുടെ ഭാഷയില്‍ അത് 'എട്ട്' എന്നായിരുന്നു.  അച്ഛന്‍ വിയര്‍ത്തു.  എട്ടുറുപ്പിക കൈക്കൂലിയോ?  അപ്പുവിനെ സ്വകാര്യത്തില്‍ വിളിച്ചു ചോദിച്ചപ്പോഴാണ് അറിയുന്നത് അയാള്‍ ഉദ്ദേശിച്ചത് മൂന്ന് ആണെന്ന്.  മൂന്നുറുപ്പികയും കൊണ്ട് എന്‍ജിനീയര്‍ സന്തോഷത്തോടെ തിരിച്ചുപോയി.

വൈകാതെ വീട്ടില്‍ വൈദ്യുതവിളക്കുകള്‍ കത്തിത്തുടങ്ങി.  മുറികളുടെ മൂലകളില്‍ പതുങ്ങിനിന്നിരുന്ന ഭൂതപ്രേതപിശാചുക്കള്‍ ജനല്‍ വഴി പുറത്തു ചാടി മുറ്റത്തെ ചെടികള്‍ക്കിടയിലെ ഇരുട്ടില്‍ ഒളിച്ചു.  അവരെ തോല്‍പ്പിയ്ക്കാന്‍ ഞങ്ങള്‍ പുറത്തേയ്ക്കും വിളക്കുകള്‍ പിടിപ്പിച്ചു.  അതോടെ മുറ്റത്തുനിന്ന് ഇരുട്ടു മാത്രമല്ല നിലാവും പിന്‍വാങ്ങി.  പുതിയ ഒരു ജീവിതത്തിന്റെ തുടക്കമായിരുന്നു അത്.

അരവിന്ദന്റെ 'ഒരിടത്ത്' എന്ന ചിത്രം ഒരു ഗ്രാമത്തിലേയ്ക്ക് വൈദ്യുതി എത്തുന്നതിന്റെ കഥയാണ്.  വൈദ്യുതി ഒരു മിത്ത് പോലെയാണ് ആ ചിത്രത്തില്‍.  വായിച്ചറിഞ്ഞും പറഞ്ഞുകേട്ടും വൈദ്യുതി എന്ന അത്ഭുതത്തെ കാത്തിരിയ്ക്കുകയാണ് നാട്ടുകാര്‍.  പക്ഷേ  വൈദ്യുതി വെളിച്ചത്തോടൊപ്പം ഗ്രാമത്തിലേയ്ക്ക് അശുഭങ്ങളായ പലതും കൊണ്ടുവരുന്നുണ്ട്.  വൈദ്യുതിക്കമ്പികള്‍ വഴി സാംസ്‌കാരികമായ അപചയവും വരുന്നതായി അരവിന്ദന്‍ സൂചിപ്പിയ്ക്കുന്നുണ്ട്.  പഴയ കമ്പിറാന്തല്‍ക്കാലമായിരുന്നു നല്ലത് എന്ന പാഠമാണോ അരവിന്ദന്‍ തരുന്നത്?

കമ്പിറാന്തലുകളേക്കുറിച്ച് ആലോചിയ്ക്കുമ്പോഴൊക്കെ ഞങ്ങളുടെ ഗുരു ടി. എം. പി. നെടുങ്ങാടിയെ ഓര്‍മ്മ വരാറുണ്ട്.  റാന്തല്‍ എന്ന വാക്കിന്റെ ഭംഗിയില്‍ മുഗ്ധനായിരുന്നു മാഷ്.  ലാന്റേണില്‍ നിന്ന് ലാന്തര്‍.  ലാന്തറില്‍നിന്ന് റാന്തല്‍. റ-യും ല-യും മാറ്റിമറിച്ചിട്ട് ലാന്റേണിനെ ശുദ്ധമലയാളമാക്കിയ മാജിക്കിനേക്കുറിച്ച് എത്ര പറഞ്ഞാലും മാഷക്ക് മതിയാവാറില്ല.

എവിടെയാണിപ്പോള്‍ ആ പഴയ റാന്തലുകള്‍?  വിളക്കു തുടയ്ക്കുന്ന ജോലി ഞാന്‍ ഏറ്റെടുത്തതിനു ശേഷം ഒരു ദിവസം ജര്‍മ്മന്‍ റാന്തലിന്റെ ചിമ്മിനി കയ്യില്‍ നിന്നു വഴുതിവീണ് ഉടഞ്ഞുപോയി.  എത്ര അന്വേഷിച്ചിട്ടും ആ ചിമ്മിനിയ്ക്കു പകരം കിട്ടിയില്ല.  അതോടെ ജര്‍മ്മന്‍ റാന്തല്‍ ഉപയോഗശൂന്യമായി.  വൈദ്യുതവിളക്കുകള്‍ വന്നതോടെ റാന്തലും മൂട്ടവിളക്കും മേശവിളക്കുമൊക്കെ കൈപ്പുറത്തുനിന്ന് അകന്നുപോയി.  തട്ടിന്‍പുറത്തെവിടെയെങ്കിലും ഒരുപക്ഷേ അവ പൊടിപിടിച്ച് കിടപ്പുണ്ടാവും.

വൈകുന്നേരം പുതിയ ട്രാന്‍സ്‌ഫോര്‍മറുമായി ടിപ്പര്‍ ലോറി എത്തി.  കൂടെ കുറേക്കൂടി പണിക്കാരും.  കപ്പി ഉപയോഗിച്ച് ട്രാന്‍സ്‌ഫോര്‍മര്‍  ഉയര്‍ത്താന്‍ തുടങ്ങുകയാണ് അവര്‍.

പമ്പ് ഹൗസില്‍നിന്ന് വെള്ളം പുറത്തേയ്‌ക്കൊഴുകിയിട്ട് മൂന്നു ദിവസം കഴിഞ്ഞിരിയ്ക്കുന്നു.  പാറളത്തുനിന്നും അവിണിശ്ശേരിയില്‍നിന്നും വിളികള്‍ വന്നുകൊണ്ടിരിയ്ക്കുകയാണ്.  വര്‍ഷക്കാലമാണെന്നു പറഞ്ഞിട്ടു കാര്യമില്ല.   കുടിവെള്ളം തീര്‍ന്നിരിയ്ക്കുന്നു.  ഇന്നു രാത്രിയോടെ എങ്ങനെയും വെള്ളം എത്തിച്ചേ തീരൂ.   അതു മനസ്സിലാക്കി പണിക്കാര്‍ തിടുക്കം കൂട്ടിയിട്ടുണ്ട്.  

നേരം ഇരുട്ടിത്തുടങ്ങിയിരുന്നു.  ടോര്‍ച്ചെടുത്തിട്ടില്ല.  കറുത്ത പക്ഷമായതുകൊണ്ട്  നിലാവും തീരെയില്ല.  ഞാന്‍ തിരിച്ചു നടന്നു.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ