2013, മേയ് 19, ഞായറാഴ്‌ച


അവര്‍ എതിരെ വരുന്നുണ്ട് 

  അകലെ നിന്നേ കണ്ടു: അനിലന്‍ എതിരെ വരുന്നുണ്ട്.  പതിവു പോലെ തിരക്കിട്ടാണ് നടത്തം.  അല്‍പം വളവുള്ള കാലുകള്‍, വിണ്ടു കീറിയ കാലില്‍ ചെരുപ്പില്ല. കയ്യിനും വളവുണ്ട്.  മുഷിഞ്ഞ ഷര്‍ട്ടും ലുങ്കിയും.  കുളിച്ചിട്ട് വര്‍ഷങ്ങളായിട്ടുണ്ടാവും.  ശൂന്യമായ നോട്ടത്തിലും എന്നെ തിരിച്ചറിയും.  അടുത്തെത്തിയാല്‍ പൊടുന്നനെ നില്‍ക്കും.  ചോദിയ്ക്കും:  ''എന്തെങ്കിലും ഉണ്ടോ സാറേ?''

ഷര്‍ട്ടിന്റെ പോക്കറ്റില്‍ പത്തു രൂപയില്ലല്ലോ എന്നാണ് ആദ്യം തന്നെ ഓര്‍മ്മിച്ചത്.  പത്തു രൂപയില്‍ക്കുറഞ്ഞൊന്നും അനിലന്‍ വാങ്ങാറില്ല.  ഒരു തവണ അഞ്ചു രൂപ കൊടുത്തപ്പോള്‍ തല ചൊറിഞ്ഞുനിന്നു.  ''ചായുടിയ്ക്കാന്‍'' ആണ് പണം ചോദിയ്ക്കാറുള്ളത്.  ചായയ്ക്കിപ്പോള്‍ ആറോ ഏഴോ ഉറുപ്പികയുണ്ട് ഏതു ചായക്കടയിലും.  അപ്പോള്‍ അഞ്ചു രൂപ കിട്ടിയിട്ട് അയാള്‍ എന്തു ചെയ്യാനാണ്!  ഒരഞ്ചു കൂടി കൊടുത്തപ്പോഴേ അയാള്‍ പോയുള്ളു.

അയാള്‍ എന്തിനാണ് ഇത്ര തിരക്കിട്ട് നടക്കുന്നതെന്ന് എനിയ്ക്കിനിയും മനസ്സിലായിട്ടില്ല.  വീട്ടില്‍ അമ്മ മാത്രമേയുള്ളു. വള്ളി ഇപ്പോള്‍ ജോലിയ്ക്കു പോകാറില്ല.  പുല്ലരിയലായിരുന്നു ജോലി.  ഒരു ദിവസം പുല്ലരിയുമ്പോള്‍ പാമ്പുവിഷം തീണ്ടിയതിനു ശേഷം കുറേക്കാലം അവര്‍ കിടപ്പിലായിരുന്നു. രോഗം ഭേദമായെങ്കിലും അവര്‍ അതോടെ പുറത്തിറങ്ങാതായി. ആകെയുള്ള മകനാണ് അനിലന്‍.  അയാളാണെങ്കില്‍ കുറേ കൊല്ലങ്ങളായി ഇങ്ങനെയാണ്.  ചെറുപ്പത്തില്‍ കഞ്ചാവു വലിച്ചതിന്റെ ബാക്കിയായി മനോനില തെറ്റിയതാണ് അനിലന്.  ഇടയ്ക്ക് ബോധം വരുമ്പോള്‍ തന്നെ കളിയാക്കുന്ന കുട്ടികളോട് അനിലന്‍ പറയും:  ''ചിരിയ്ക്കണ്ട.  കഞ്ചാവടിച്ചിട്ടു പറ്റിയതാണ്.  നിങ്ങളും സൂക്ഷിച്ചോ.''

വല്ല പറമ്പിലുമുള്ള പുല്ലരിഞ്ഞെടുത്തു വിറ്റ കാശുകൊണ്ടാണ് വള്ളി അനിലനെ പുലര്‍ത്തിയിരുന്നത്.  വള്ളിയുടെ ഭര്‍ത്താവ് എന്നോ മരിച്ചു പോയിരുന്നു.  അനിലന്‍ കല്ലു ചുമക്കാന്‍ പോയിരുന്നതാണ്.  അത്യാവശ്യം വാര്‍ക്കപ്പണിയും വശമായിരുന്നു.  അതിനിടയിലാണ് കഞ്ചാവുവലിക്കാരുടെ കൂട്ടുകെട്ടില്‍പ്പെട്ടത്.

കഞ്ചാവല്ലെങ്കില്‍ കള്ളുകുടിയാണ് ഞങ്ങളുടെ നാട്ടിലെ പ്രധാനവ്യാപാരം.  ഞങ്ങളുടെ അയല്‍വാസി കണ്ടാത്തന്റെ മകന്‍ ശശി കുറച്ചു മാസങ്ങള്‍ക്കു മുമ്പാണ് സൈക്കിളില്‍ എന്നെ ചേയ്‌സ് ചെയ്ത് അടുത്തെത്തി നിന്നത്.  ''മാഷേ, നൂറു രൂപ വേണം,'' കിതച്ചുകൊണ്ട് ശശി പറഞ്ഞു.  ''അത്യാവശ്യമാണ്.''  സമയം സന്ധ്യയായിരുന്നു.  നാട്ടിലുള്ള ചെറുവാല്യക്കാര്‍ അടുത്തുള്ള 'സവേര'യിലേയ്ക്ക് ചേക്കേറുന്ന സമയമാണ്.   ''എന്താ കാര്യം,'' ഞാന്‍ ചോദിച്ചു.  ''കാര്യമൊക്കെ പിന്നെപ്പറയാം, മാഷ് കാശെടുക്കൂ,''  ശശി അക്ഷമനായിരുന്നു.  ''അടുത്ത ബുധനാഴ്ച മടക്കിത്തരാം,'' കാശ് വാങ്ങി സൈക്കിളില്‍ കയറുമ്പോള്‍ ശശി പറഞ്ഞു.  അയാള്‍ക്ക് സംസാരിയ്ക്കാന്‍പോലും സമയമില്ലായിരുന്നു.

എത്ര ബുധനാഴ്ചകള്‍ കടന്നുപോയി എന്നു തിട്ടമില്ല.  ശശി എന്നെ കാണുമ്പോഴൊക്കെ ഒഴിഞ്ഞുനടക്കാന്‍ തുടങ്ങി.  പിന്നെ ഒരിയ്ക്കല്‍ വിചാരിയ്ക്കാതെ മുമ്പില്‍ വന്നു പെട്ടു.  ''സോറി മാഷേ, പണം ഒത്തില്ല.  അതുകൊണ്ടാണ്,'' മുണ്ടിന്റെ മടിക്കുത്തഴിച്ച് താഴത്തിട്ട് ശശി പറഞ്ഞു.  ''രണ്ടാഴ്ച, അതു വിട്ടു പോവില്യ.''

പണത്തിന് പലര്‍ക്കും ആവശ്യമുണ്ട്.  പക്ഷേ കാരണങ്ങള്‍ പലതാണ്.  ആന്റോ മദ്യപിയ്ക്കുമെന്ന് ഇതുവരെ തോന്നിയിട്ടില്ല.  പക്ഷേ അയാളുടെ അമ്മയ്ക്ക് എന്നും അസുഖമാണ്.  ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.  പത്തിരുപതു കൊല്ലം മുമ്പുതന്നെ കഥ അതാണ്.  വല്ലച്ചിറ ഓണാഘോഷക്കമ്മിറ്റിയുടെ പ്രവര്‍ത്തകനായി ഇരിയ്‌ക്കേയാണ് ആന്റോവിനെ പരിചയം.  ഒരിയ്ക്കല്‍ പെട്ടെന്ന് വീട്ടില്‍ വന്നു.  ''അമ്മച്ചി ആശൂത്രീലാണ്.  ഒരു ഇരുന്നൂറു രൂപ വേണം. അടുത്ത ആഴ്ച മടക്കിത്തരാം.''  അന്ന് എന്റെ ശമ്പളം എഴുന്നൂറ്റമ്പതുറുപ്പികയാണ്.  ഇരുന്നൂറുറുപ്പികയെടുത്ത് കൊടുത്തപ്പോള്‍ വീട്ടു ബജറ്റ് ആകെ തകിടം മറിഞ്ഞു.  ആന്റോ ആ പണം മടക്കിത്തന്നില്ല.  മാത്രമല്ല പിന്നെ എന്നെ കണ്ടാല്‍ അറിയാതെയായി.  ബസ് സ്റ്റോപ്പിലോ വഴിയരികിലോ കണ്ടാല്‍ മുഖം തിരിയ്ക്കും.  കുറേ കാലം കഴിഞ്ഞ് ഒരിയ്ക്കല്‍ ബസ്സില്‍ വെച്ചു കണ്ടപ്പോള്‍ എവിടെനിന്നാണ് വരുന്നതെന്നു  ഞാന്‍ കുശലം ചോദിച്ചു.  എടപ്പാളിലെ ഒരു ജുവല്ലറിയില്‍ തല്‍ക്കാലം ഒരു ജോലിയ്ക്കു പോവുന്നുണ്ടെന്നായിരുന്നു മറുപടി.  എന്തായാലും അയാള്‍ എന്റെ ചോദ്യത്തിനു മറുപടി പറഞ്ഞുവല്ലോ.  അപ്പോള്‍ എന്നെ മറന്നിട്ടില്ലല്ലോ എന്നു ഞാന്‍ സന്തോഷിച്ചു.

ആന്റോ എന്നും ദാരിദ്ര്യത്തിന്റെ മുഖമായിരുന്നു. നല്ല ഉയരം.  നീണ്ട മുഖം.  ഒട്ടിയ കവിളത്ത് വടിയ്ക്കാത്ത രോമങ്ങള്‍. ശോഷിച്ച ഉടല്‍.  കണ്ടാല്‍ രണ്ടു ദിവസമായി പട്ടിണിയാണെന്നു തോന്നും.

എടപ്പാളിലെ ജുവല്ലറിയില്‍ എത്ര കാലം പോയി എന്നറിയില്ല.  പിന്നെപ്പിന്നെ വഴിയരികിലെ സ്ഥിരമായ സാന്നിദ്ധ്യമായി ആന്റോ.  ആരോടെങ്കിലും സംസാരിച്ചു കൊണ്ടു നില്‍ക്കുകയാവും.  അമ്മയ്ക്ക് ഇപ്പോള്‍ എങ്ങനെയുണ്ടോ ആവോ എന്ന് ഒരു ദിവസം ഞാന്‍ വെറുതെ ആലോചിച്ചു.

പിറ്റേന്ന് ആരോ കാണാന്‍ വന്നിട്ടുണ്ടെന്ന് ഓഫീസിലെ റിസപ്ഷനിസ്റ്റ് അറിയിച്ചപ്പോള്‍ ഞാന്‍ പൂമുഖത്തേയ്ക്കു ചെന്നു.  അത് ആന്റോ ആയിരുന്നു.  ''അമ്മച്ചിയ്ക്കു സുഖമില്ല. അമലേലാണ്.  ഇരുന്നൂറ് രൂപയെങ്കിലും വേണം.  മരുന്ന് വാങ്ങാന്‍ കാശില്യ.''  വേറെ ഒന്നും ആലോചിയ്ക്കാതെ പോക്കറ്റില്‍നിന്ന് ഇരുന്നൂറുറുപ്പികയെടുത്തു കൊടുത്തു.  ''അടുത്ത ആഴ്ച ഒരു കുറി വട്ടെത്താനുണ്ട്.  അപ്പൊ മടക്കിത്തരാം,'' കിട്ടിയ പണവും കൊണ്ട് ആന്റോ വേഗം ഇറങ്ങിപ്പോയി.

എന്താണ് ഈ ഇരുന്നൂറുറുപ്പികയുടെ കണക്ക് എന്ന് ഞാന്‍ തമാശയോടെ ചിന്തിച്ചു.  ഏതായാലും ഇരുപതു കൊല്ലം മുമ്പുള്ള ഇരുന്നൂറുറുപ്പികയുടെ വില ഇന്നത്തെ ഇരുന്നൂറിനില്ല.  ഇന്ന് ഇരുന്നൂറുറുപ്പികയ്ക്ക് എന്തു മരുന്നു കിട്ടാനാണ്!  ഒരുപക്ഷേ എന്നേപ്പോലെത്തന്നെ മറ്റു പലരേയും ആന്റോ സമീപിയ്ക്കുന്നുണ്ടാവണം.

രണ്ടു  ദിവസമേ കഴിഞ്ഞുള്ളു.  വീണ്ടും റിസപ്ഷനില്‍നിന്ന് അറിയിപ്പ്.  ആന്റോ തന്നെ.  ഞാന്‍ അല്‍പം തിരക്കിലായിരുന്നു.  ആന്റോ പതിവുപോലെ പരവശനായി റിസപ്ഷനില്‍ ഇരിയ്ക്കുന്നു.  ''അമ്മച്ചിയ്ക്ക് കൂടുതലാണ്.  ഡോക്ടര്‍മാര്‍ക്ക് ഒന്നും കണ്ടുപിടിയ്ക്കാനായിട്ടില്ല.  അവര് കൊണ്ടുപോയിക്കോളാന്‍ പറഞ്ഞു.  അമൃതേലിയ്ക്ക് എഴുത്തു തന്നിട്ടുണ്ട്.''  കൂടുതല്‍ കേള്‍ക്കാനുള്ള അക്ഷമ എന്റെ മുഖത്തുനിന്ന് അയാള്‍ വായിച്ചെടുത്തുവെന്നു തോന്നുന്നു.  ആന്റോ പറഞ്ഞു.  ''ആയിരത്തിമുന്നൂറ് കൊടുക്കണം അമലേല്.''  എന്തുവേണം എന്ന് ആലോചിയ്ക്കുമ്പോള്‍ ആന്റോ തുടര്‍ന്നു:  ''നിങ്ങള് എന്തുവേണംച്ചാ ചെയ്യ്.  അടുത്താഴ്ച കുറീണ്ട്.  ഞാന്‍ വീട്ടിക്കോളാം.''  അപ്പോള്‍ കയ്യിലുണ്ടായിരുന്നത് അഞ്ഞൂറുറുപ്പികയാണ്.  ആയിരത്തിമുന്നൂറിന് ഇനിയും പോണം എണ്ണൂറു കൂടി.  ആയത് ആയിക്കോട്ടെ എന്നു വെച്ച് അഞ്ഞൂറു കൊടുത്തു.

അത് തീരെ ബുദ്ധിശൂന്യമായ പണിയായിപ്പോയി എന്ന് പിന്നീടാണ് എനിയ്ക്കു മനസ്സിലായത്.  ആന്റോ ഇപ്പോള്‍ എന്നെ വീണ്ടും തിരിച്ചറിയാതായിരിയ്ക്കുന്നു.  നേര്‍ക്കു നേര്‍ എത്തിയാല്‍ ഉടനെ മുഖം തിരിയ്ക്കും.  എഴുന്നൂറുറുപ്പികയ്ക്ക് ആന്റോവുമായുള്ള സൗഹൃദം ഞാന്‍ വീണ്ടും നഷ്ടപ്പെടുത്തിയിരിയ്ക്കുന്നു.

ശശി ആന്റോയേപ്പോലെയല്ല.  കണ്ടാല്‍ ചിരിയ്ക്കും.  എന്തെങ്കിലും ജോലിയ്ക്കു പോവുന്നുണ്ടോ എന്നറിയില്ല.  ഭാര്യ അംഗന്‍വാടിയില്‍ കഞ്ഞിവെയ്ക്കാന്‍ പോവുന്നതുകൊണ്ട് വലിയ ദാരിദ്ര്യമില്ല എന്നു തോന്നുന്നു.  പലപ്പോഴും ഭാര്യയുമായി വഴക്കുകൂടുന്നതു കേള്‍ക്കാം.  ബസ് സ്റ്റോപ്പിലേയ്ക്കു നടക്കുമ്പോള്‍ ശശിയുടെ വീടു കടന്നു പോണം. പലപ്പോഴും ഇറയത്തുതന്നെയുണ്ടാവും അയാള്‍.   കണ്ടാത്തന്‍ ജീവിച്ചിരിയ്ക്കുമ്പോള്‍ ശശിയുടെ വഴക്ക് എപ്പോഴും അച്ഛനോടായിരുന്നു.  ചോദിയ്ക്കുന്ന കാശ് കൊടുക്കാത്തതിനാവും കണ്ടാത്തന്റെ പരാതി.  ഒരിയ്ക്കല്‍ അതിലൂടെ പോവുമ്പോള്‍ കണ്ടാത്തന്‍ വീട്ടില്‍നിന്ന് ഇറങ്ങിനിന്നു.  ''തംബ്രാനേ, കുറച്ച് കാശുണ്ടോ.  പൊകല വാങ്ങാനാണ്.  ചെക്കന്‍ ചോയ്ച്ചിട്ട് തര്ണ്‌ല്യ.'' പണം കൊടുത്തപ്പോള്‍ കണ്ടാത്തന്‍ പറഞ്ഞു:  ''ഇദ് എനിയ്ക്ക്  മടക്കിത്തരാന്‍ പറ്റീന്ന് വര്‌ല്യ.  എന്നാലും ഞാനിത് മറക്ക്‌ല്യ തംബ്രാനേ.''  അധികം വൈകാതെ കണ്ടാത്തന്‍ മരിച്ചു.

ഇന്നലെ എന്താണ് സംഭവിച്ചതെന്നു മനസ്സിലായില്ല.  രാവിലെ ബസ്സ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു.  എതിരെ എവിടെനിന്നോ ശശി വന്നു.  ഞാന്‍ മുഖത്തു നോക്കി ചിരിച്ചു.  പക്ഷേ ശശി ചിരിച്ചില്ല.  ''ഒന്ന് പെടയ്ക്കാണ്ടിരിയ്ക്ക് മാഷേ,'' ശശി ഒച്ച വെച്ചു.  ''ഞാന്‍ മടക്കിത്തര്‌ല്യേ കാശ്.  അതിങ്ങനെ എപ്പോഴും ഓര്‍മ്മിപ്പിയ്ക്കാണ്ടിരിയ്‌ക്ക്വോ.  അല്ലാ, മാഷക്ക് എന്നെ വിശ്വാസല്യേ.''

വിശ്വാസമില്ല എന്നു പറയണോ?  ഞാന്‍ ചുറ്റും നോക്കി.  ബസ്സു കയറാന്‍ വന്ന ആളുകള്‍ മൂന്നാലു പേര്‍ നില്‍ക്കുന്നുണ്ട്.  അവര്‍ ഞാന്‍ എന്തു പറയും എന്നു നോക്കുകയാണ്.  തല്‍ക്കാലം ഒന്നും പറയാനാവാതെ നില്‍ക്കുമ്പോള്‍ ശശി തുടര്‍ന്നു.  ''നൂറു രൂപ.  അതല്ലേ വേണ്ടൂ?  അതിനാണ് ഈ ഒച്ചപ്പാട്.  കുറേയായി ഞാന്‍ സഹിയ്ക്ക്ണൂ.  എല്ലാത്തിനും ഒരു മര്യാദയൊക്കെയില്യേ?''

അയാള്‍ പിന്തുണയ്ക്കായി അവിടെ നില്‍ക്കുന്നവരെയൊക്കെ നോക്കി.  ഇപ്പോള്‍ എല്ലാവരും എന്നെ ശ്രദ്ധിയ്ക്കുകയാണ്.  തല താഴ്ത്തി നില്‍ക്കുന്ന  എന്നെ അവര്‍ ഏതോ നികൃഷ്ടജീവിയേപ്പോലെയാണ് നോക്കുന്നത് എന്ന് എനിയ്ക്കു തോന്നി.  ഭാഗ്യത്തിന് അധികം വൈകാതെ ബസ്സ് വന്നു.  കൂടുതല്‍ മാനക്കേടിന് ഇട കൊടുക്കാതെ ബസ്സില്‍ക്കയറി ഞാന്‍ യാത്രക്കാരുടെ കൂട്ടത്തില്‍ രക്ഷ നേടി.  ബസ്സു വിട്ടപ്പോഴേ സമാധാനമായുള്ളു.  ഇനി ശശിയുടെ മുന്നില്‍ച്ചെന്നു പെടാതെ നോക്കണം.

അനിലന്‍ അടുത്തെത്താറായി.  കയ്യില്‍ പത്തുറുപ്പികയുടെ നോട്ടില്ല എന്ന അറിവ് എന്നെ ആശങ്കാകുലനാക്കി.  അപ്പോള്‍ ഒരു പോംവഴി തോന്നി.  ഇവിടെനിന്ന് വലത്തോട്ടു തിരിഞ്ഞാല്‍ ഞെരൂക്കാവ് അമ്പലത്തിന്റെ അരികിലൂടെ ഒരു വഴിയുണ്ട്.  അതിലേ പോയാലും ഊരകത്തെത്താം.  അനിലനില്‍നിന്ന് രക്ഷപ്പെടാം.  വലത്തോട്ടു തിരിഞ്ഞാലോ?

പിന്നെ തോന്നി.  അനിലന്‍ ഏതായാലും സവേരയിലേയ്ക്കു പോവാനല്ലല്ലോ പണം ചോദിയ്ക്കുന്നത്.  അമ്മയ്ക്കു കൊടുക്കാനായിട്ടല്ലായിരിയ്ക്കാം. എന്നാലും ഒരു ചായയ്ക്കുള്ള പണം മാത്രമാണല്ലോ അയാള്‍ ചോദിയ്ക്കുന്നത്.  കൊടുക്കാതിരുന്നാല്‍ പാപമാണ്.

അനിലന്‍ അടുത്തെത്തിക്കഴിഞ്ഞിരുന്നു.  പതിവു ചോദ്യം:  ''വല്ലതും ഉണ്ടോ സാറേ?''  ഞാന്‍ പോക്കറ്റില്‍നിന്ന് ഇരുപതുറുപ്പികയുടെ നോട്ടെടുത്തു അനിലനു കൊടുത്ത് നടക്കാന്‍ തുടങ്ങി.

''സാറേ,'' അനിലന്‍ പിന്നില്‍നിന്ന് വിളിച്ചു.  തിരിഞ്ഞു നോക്കിയപ്പോള്‍ അയാള്‍ ഷര്‍ട്ടിന്റെ കീശയില്‍നിന്ന് കുറച്ചു നോട്ടുകളെടുത്ത് തിരയുകയാണ്.  അതില്‍നിന്ന് പത്തുറുപ്പികയുടെ ഒരു നോട്ടെടുത്ത് എനിയ്ക്കു നീട്ടിക്കൊണ്ട് അയാള്‍ പറഞ്ഞു:  ''സാറേ, ദാ ബാക്കി.  ഇദ് കയ്യില് വെച്ചോളോ.''

അമ്പരന്നു നിന്ന എന്റെ കീശയില്‍ പത്തുരൂപയുടെ നോട്ട് കുത്തിത്തിരുകി അനിലന്‍ തിരക്കിട്ട് തിരിഞ്ഞുനടന്നു.  
...............................................

2013, മേയ് 7, ചൊവ്വാഴ്ച


                              വീട് എന്നു പറയരുത്!

എന്റെ വീട്ടിലേയ്ക്കു പോവുന്ന വഴി കൊറ്റിക്കല്‍ അയ്യപ്പന്റെ തറവാട്ടു മുറ്റത്ത് വലിയൊരു പരസ്യപ്പലക ഉയര്‍ന്നിരിയ്ക്കുന്നു.  'റോസ് ഗാര്‍ഡന്‍സ്' എന്ന ചുവന്ന അക്ഷരങ്ങള്‍ക്കു താഴെ ഭംഗിയുള്ള ഏതാനും കെട്ടിടങ്ങളുടെ രൂപരേഖ. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും വിലാസവും ഉണ്ട്. അതിന്റെ താഴെ ഇത്രയും വിവരങ്ങള്‍: ആറാട്ടുപുഴ അമ്പലത്തിലേയ്ക്ക് രണ്ടു കിലോമീറ്റര്‍, പല്ലിശ്ശേരി പള്ളിയിലേയ്ക്ക് മൂന്ന്, ഊരകത്തെ മുസ്ലിം പള്ളിയിലേയ്ക്ക് രണ്ട്, സാന്റാ മരിയ അക്കാദമിയിലേയ്ക്ക് ഒന്ന്, തൃശ്ശൂര്‍ പട്ടണത്തിലേയ്ക്ക് പതിമൂന്ന്, നാഷണല്‍ ഹൈവേയിലേയ്ക്ക് ആറ്, നെടുമ്പാശ്ശേരി വിമാനത്താവളത്തിലേയ്ക്ക് മുപ്പത്തിരണ്ട്.  

അയ്യപ്പന്റെ തറവാട്ടില്‍ ആള്‍ത്താമസം ഇല്ലാതായിട്ട് ഒരു കൊല്ലത്തോളമായിരുന്നു.  അയ്യപ്പന്റെ പേരക്കുട്ടി കൊച്ചനിയനും കുടുംബവും മാത്രമായിരുന്നു  കുറച്ചു കാലമായി അവിടത്തെ അന്തേവാസികള്‍.  എട്ടുമുനയിലുള്ള ഒരു പഞ്ചകര്‍മ്മ സെന്ററില്‍ തെറാപ്പിസ്റ്റ് ആണ് കൊച്ചനിയന്‍.  അവിടേയ്ക്കു താമസം മാറ്റാന്‍ ഉദ്ദേശിയ്ക്കുന്നുണ്ടെന്ന് കുറച്ചു കാലം മുമ്പ് അയാള്‍ എന്നോടു പറഞ്ഞിരുന്നു.  ഭാര്യവീട് അവിടെയാണ്.

താമസം മാറ്റുന്നതിനു മുമ്പേ തന്നെ കൊച്ചനിയന്‍ തറവാട്ടു വളപ്പിലുള്ള മരങ്ങള്‍ ഓരോന്നായി മുറിച്ചു വിറ്റു തുടങ്ങിയിരുന്നു.  ആറേഴു പ്ലാവുകളും അത്ര തന്നെ മാവുകളും.  പിന്നെ ബാക്കിയുണ്ടായിരുന്നത് കുറച്ചു കശുമാവുകളാണ്.  അതും കഴിഞ്ഞമാസം മുറിയ്ക്കുന്നതു കണ്ടപ്പോള്‍ എന്തൊക്കെയോ  ചിലതു സംഭവിയ്ക്കാന്‍ പോവുകയാണെന്ന് എനിയ്ക്കു തോന്നിയിരുന്നു.

അയ്യപ്പന്‍ മരിച്ചുപോയിട്ട് പത്തുപന്ത്രണ്ടു കൊല്ലമായിട്ടുണ്ടാവും.  രാവിലെ സ്‌കൂളില്‍ പോവുമ്പോള്‍ മിക്കവാറും ദിവസങ്ങളില്‍ അയ്യപ്പന്‍  എതിരെ വരും.  അയ്യപ്പന്റെ കയ്യില്‍ ചാട്ടയും ചുമലില്‍ കലപ്പയുമുണ്ടാവും.  കനത്ത ശബ്ദത്തില്‍ പോത്തുകളെ തെളിച്ചുകൊണ്ട് അയ്യപ്പന്‍ നടക്കും.  അയ്യപ്പന്റെ കടഞ്ഞെടുത്തതു പോലെയുള്ള ഉറച്ച ദേഹം എനിയ്ക്ക് ഒരു കാഴ്ചയായിരുന്നു.

അര നാഴിക അകലെയുള്ള മണ്ടേമ്പാടത്തേയ്ക്കായിരുന്നു അയ്യപ്പന്റെ യാത്ര.  അവിടെ പത്തുപറയ്ക്ക് കൃഷിയുണ്ട് അയ്യപ്പന്.  പോത്തുകള്‍ക്കും അയ്യപ്പനും പിന്നിലായി അയ്യപ്പന്റെ മകന്‍ കുഞ്ഞന്‍ നടക്കും. അയാളുടെ കയ്യില്‍ കൈക്കോട്ടും അരിവാളും മറ്റ് ആയുധങ്ങളും ഉണ്ടാവും. കുഞ്ഞന്‍ ബധിരമൂകനാണ്.  എന്നെ കണ്ടാല്‍ വികൃതമായ ശബ്ദത്തില്‍ സ്‌നേഹം നടിയ്ക്കും.  കല്യാണം കഴിച്ചിട്ടില്ല.  അച്ഛന്റെ ഒപ്പം നിന്ന് പകലന്തിയോളം അദ്ധ്വാനിയ്ക്കും.

അയ്യപ്പന് മക്കള്‍ ആറു പേരായിരുന്നു.  കുഞ്ഞനു താഴെ മാധവന്‍.  പിന്നെ മൂന്നു പെണ്‍മക്കള്‍. അവരെ അകലെ എവിടേയ്‌ക്കോ കല്യാണം കഴിച്ചു കൊടുത്തു. അവര്‍ക്കു താഴെ വിജയന്‍.  വിജയന്‍ സ്‌കൂളില്‍ എന്റെയൊപ്പമാണ് പഠിച്ചിരുന്നത്.

അയ്യപ്പന്റെ ഭാര്യ ലക്ഷ്മി വിജയനെ പ്രസവിച്ച പാടേ മരിച്ചുപോയി. കൈക്കുഞ്ഞായ വിജയന്‍. എവിടെയുമെത്തിയിട്ടില്ലാത്ത മറ്റു മക്കള്‍.   അയ്യപ്പനെ അതൊന്നും തളര്‍ത്തിയില്ല. അയാള്‍ രാപ്പകല്‍ അദ്ധ്വാനിച്ചു. പാടത്തെ കൃഷിയ്ക്കു പുറമേ പാല്‍ക്കച്ചവടവുമുണ്ടായിരുന്നു.  മൂന്നു വീതം പശുക്കളും എരുമകളും.   ഒരേക്കറോളം വരുന്ന പുരയിടത്തില്‍ നിറയെ ഫലവൃക്ഷങ്ങളുണ്ടായിരുന്നു.  വേനല്‍ക്കാലത്ത് അതിലൂടെ കടന്നു പോവുന്നവര്‍ ചക്കയും മാങ്ങയും മണം പിടിയ്ക്കും.  പറമ്പില്‍ മത്തനും കുമ്പളവും വെണ്ടയും വഴുതിനയും കയ്പയും പടവലവും കായ്ച്ചുനിന്നു.  മുറ്റത്ത് അമരപ്പന്തല്‍ എല്ലാക്കാലത്തും ഉണ്ടായിരുന്നു.

കൊയ്ത്തു കഴിഞ്ഞാല്‍ അയ്യപ്പന്റെ വീട്ടില്‍ ഉത്സവമായി.  കറ്റ മെതിയും നെല്ലു പേറ്റിക്കൊഴിയ്ക്കലും  പുഴുങ്ങലും ചിക്കലുമൊക്കെയായി മക്കളും പേരക്കുട്ടികളും ഉത്സവത്തില്‍ പങ്കെടുക്കും.  ഉണങ്ങാനിട്ട വൈക്കോല്‍ ഏറെ നാള്‍ കഴിയും മുമ്പേ  തുറുവിന്റെ രൂപം കൈക്കൊള്ളും.

അയ്യപ്പന്റെ മരണം പെട്ടെന്നായിരുന്നു.  അന്നു രാവിലെയും പാടത്തു പോയിരുന്നു.  വെയിലാറി പണി നിര്‍ത്തി പാടത്തുനിന്നു കയറി പുഴയിലേയ്ക്കു നടന്നു.  പോത്തുകളെ  ചകിരി തേച്ച് കുളിപ്പിച്ചു.  പീച്ചിങ്ങ തേച്ച് സ്വയം കുളിച്ചു. സന്ധ്യയോടെ വീട്ടിലെത്തി. പോത്തുകളെ തൊഴുത്തില്‍ മുളച്ചു.  പശുക്കള്‍ക്ക് പരുത്തിക്കുരുവും പിണ്ണാക്കും കൊടുത്തു. തിന്നാന്‍ വൈക്കോല്‍  ഇട്ടുകൊടുത്തു.  എട്ടു മണിയ്ക്ക് പച്ചമുളക് അരച്ചു ചേര്‍ത്ത നാളികേരച്ചമ്മന്തി കൂട്ടി ഒരു കവിടിക്കിണ്ണം നിറയെ പൊടിയരിക്കഞ്ഞി കുടിച്ചു.  എട്ടരയോടെ ഉറങ്ങാന്‍ കിടന്നു.  രാവിലെ പശുക്കള്‍ അമറുന്നതു കേട്ടാണ് അച്ഛന്‍ ഉണര്‍ന്നില്ലല്ലോ എന്ന് മാധവന്‍ അറിഞ്ഞത്.

അയ്യപ്പന്റെ മരണം  തറവാട്ടില്‍ മരണങ്ങളുടെ ഒരു പരമ്പരയുടെ തൊടുത്തു.  അടുത്ത രണ്ടു കൊല്ലത്തിനുള്ളില്‍ മാധവന്‍  മരിച്ചു.  അതോടെ കൃഷി നടത്താന്‍ ആളില്ലാതായി.  മാധവന്റെ ഭാര്യയേയും കുട്ടികളേയും അവരുടെ ആങ്ങള കൂട്ടിക്കൊണ്ടുപോയി.    കിടപ്പിലായ കുഞ്ഞനും മരിച്ചുപോയി.  പുറത്തെവിടെയോ ജോലിയുണ്ടായിരുന്ന വിജയന്‍ മടങ്ങിയെത്തി തറവാട്ടില്‍നിന്നു ഭാഗം കിട്ടിയ ഭൂമിയില്‍ ചെറിയ ഒരു പുര വെച്ചു.  തീയേറ്ററുകളിലേയ്ക്ക് ഫിലിം എത്തിയ്ക്കുന്ന ജോലിയെടുത്തു കുറച്ചുകാലം. അതൊന്നും പച്ച പിടിച്ചില്ല.  ഭാര്യ രണ്ടു പശുക്കളെ വളര്‍ത്തി പാലു വിറ്റ് ജീവിയ്ക്കാന്‍ നോക്കിയെങ്കിലും അവരും താമസിയാതെ മരിച്ചു.  അതോടെ വിജയന്‍ പശുക്കളെ വിറ്റു.  രണ്ട് ആണ്‍മക്കളില്‍ മൂത്തവന്‍ ഓട്ടോ റിക്ഷ വാങ്ങി.  രണ്ടാമന്‍ പണിയൊന്നുമെടുക്കാതെ തെണ്ടിനടക്കുകയാണെന്ന് എന്നെ കാണുമ്പോഴൊക്കെ വിജയന്‍ പരാതി പറഞ്ഞു. പക്ഷേ അവന്‍ എങ്ങനെയൊക്കെയോ പണമുണ്ടാക്കുന്നുണ്ടെന്ന് അത്ഭുതം കൊണ്ടു.  കൂട്ടുകെട്ട് അവനെ പലപ്പോഴും പോലീസ് സ്റ്റേഷനിലെത്തിയ്ക്കുന്നുണ്ടെന്ന് പിന്നീടു കേട്ടു.  

മാധവന്റെ മകന്‍ ഉണ്ണിക്കൃഷ്ണന് കെ. എഫ്. സിയില്‍ കയറ്റിറക്കു ജോലിയുണ്ട്. അയാള്‍ തറവാട്ടില്‍നിന്ന് കുറച്ചകലെ സ്വന്തം പുര പണിത് താമസിയ്ക്കുകയാണ്. വല്ലപ്പോഴും ബസ് സ്റ്റോപ്പില്‍ വെച്ചുകാണുമ്പോള്‍ വിശേഷങ്ങള്‍ ചോദിയ്ക്കും.  ഇന്നു രാവിലെ കണ്ടപ്പോള്‍ തറവാട്ടു മുറ്റത്തെ ബോര്‍ഡിനേക്കുറിച്ച് അന്വേഷിച്ചു.

''കൊച്ചനിയന് തറവാടിനോട് ഒരു സ്‌നേഹവുമില്ല,''  ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.  ''ഇത്ര തിരക്കു പിടിയ്ക്കണ്ട എന്നു പറഞ്ഞതാണ് ഞങ്ങള്‍.  അതവന്‍ കേട്ടില്ല.  നഷ്ടത്തിലാണ് കൊടുത്തത്.''

മാധവന്‍ മരിച്ചപ്പോള്‍ കൊച്ചനിയന്‍  ആദ്യം ചെയ്തത് പശുക്കളെ വില്‍ക്കുകയാണ്.  പോത്തുകളെ മുമ്പേത്തന്നെ വിറ്റിരുന്നു.  മണ്ടേമ്പാടത്തെ മണ്ണ് ഓട്ടു കമ്പനിക്കാര്‍ക്ക് കൊടുത്ത് നിലം കൃഷി ചെയ്യാന്‍ പറ്റാതായപ്പോള്‍ പോത്തുകളുടെ ആവശ്യമില്ലാതായിരുന്നു.  പശുക്കളും പോത്തുകളും ഇല്ലാതായപ്പോള്‍ കൊച്ചനിയന്‍ തൊഴുത്ത് പൊളിച്ചുകളഞ്ഞു.    

''വലിയ വിലയാണ് പറയുന്നത്,'' ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.  ''ഇരുപത്തഞ്ചാണത്രേ.''

''ആ വിലയ്‌ക്കൊക്കെ വാങ്ങാന്‍ ആളുണ്ടാവുമോ?''

''ഉണ്ടാവുമോന്നോ? നല്ല കാര്യായി,''  ഉണ്ണിക്കൃഷ്ണന്‍ ചിരിച്ചു.  ''എല്ലാം വിറ്റുപോയീത്രേ.  ആര്‍ക്കാ ഇപ്പൊ പണത്തിന് പഞ്ഞം?''

''ആകെ എത്ര വീടുകളുണ്ട്?'' ഞാന്‍ ചോദിച്ചു.

''എട്ടെണ്ണം,'' ഉണ്ണിക്കൃഷ്ണന്‍ വീണ്ടും ചിരിച്ചു. ''വീടുകളല്ല കേട്ടോ.  വില്ലകളാണ്. വീടുകളൊക്കെ നമ്മളേപ്പോലെയുള്ള പാവങ്ങള്‍ക്കുള്ളതല്ലേ!''

എനിയ്ക്ക് ഒരു കാര്‍ട്ടൂണ്‍ ഓര്‍മ്മ വന്നു.  ഒരു പുരയുടെ മുന്നില്‍ മൂന്നു പേര്‍ നില്‍ക്കുന്നു.  ഗേറ്റില്‍ 'ബാബുവില്ല' എന്ന് എഴുതിവെച്ചിട്ടുണ്ട്.  മൂന്നു പേരിലൊരാള്‍ പറയുന്നു:  ''ഞാനപ്പൊഴേ പറഞ്ഞതാണ് അവന്‍ ഉണ്ടോ എന്നു ചോദിച്ചിട്ടു പുറപ്പെട്ടാല്‍ മതിയെന്ന്!''

വില കുറഞ്ഞ ഫലിതമാവാം.  പക്ഷേ അതില്‍ ചില കാര്യങ്ങളുണ്ട്.  ആള്‍ത്താമസമില്ലാത്ത വീടുകള്‍ കൊണ്ട് നിറയുകയാണത്രേ കേരളം.  ഇപ്പോള്‍ അത്തരം പതിമ്മൂന്നു ലക്ഷത്തോളം വീടുകളുണ്ടെന്നാണ് കണക്ക്. മറുനാട്ടില്‍ ജീവിയ്ക്കുന്നവര്‍ക്ക് നാട്ടില്‍ ഒരു വീട് സ്വപ്നമാണ്.  വളരെ മിനക്കെട്ട് വീടു പണിത് അല്ലെങ്കില്‍ വില്ല വാങ്ങി അവരതു സാക്ഷാല്‍ക്കരിയ്ക്കുന്നു.  പിന്നെ പുതിയ വീട് പൂട്ടിയിട്ട് മറുനാട്ടിലേയ്ക്കു തന്നെ മടങ്ങുന്നു.

''വാങ്ങിയത് ആരും നമ്മുടെ നാട്ടുകാരല്ല,'' ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. ''നമ്മുടെ നാട്ടുകാര്‍ക്ക് എവിടെയാ കാശ്?'' പിന്നെ ഒന്ന് ആലോചിച്ച് അയാള്‍ തുടര്‍ന്നു: ''നമ്മുടെ നാട്ടില്‍ ഇനി നമ്മളൊന്നുമാവില്ല അല്ലേ!''

വില്ലകളും ഫ്‌ളാറ്റുകളും നമുക്ക് നിക്ഷേപങ്ങളാണ്.  ഒരിയ്ക്കലും താമസിയ്ക്കാന്‍ കഴിയില്ല എന്ന ഉറപ്പോടെത്തന്നെയാണ് കൊട്ടാരങ്ങള്‍ പണിയുന്നത്.  എന്നിട്ടും ഒരിയ്ക്കല്‍ നാട്ടില്‍ വന്നു താമസിയ്ക്കാന്‍ കഴിയുമെന്ന് സ്വപ്നം കാണുന്നു. ഇല്ലെങ്കിലെന്താ, നാട്ടിലെ വീട് മറിച്ചു വിറ്റാല്‍ കോടികള്‍ കിട്ടുമല്ലോ എന്ന് കണക്കു കൂട്ടുന്നു.  ധനികത്വം ഒരു സങ്കല്‍പ്പമാണല്ലോ.  വില്ലകള്‍ സമ്പത്തിന്റേയും  അന്തസ്സിന്റേയും അടയാളങ്ങളാണ്.

''മുന്‍പൊന്നും കേട്ടിട്ടില്ല, ഉവ്വോ? എവിടുന്നു വന്നതാണ് ഈ വാക്ക്?''

ഞാന്‍ വെറുതെ ചിരിച്ചു.

ഇംഗ്ലീഷില്‍ വീടിന് 'ഹൗസ്'  എന്നും 'ഹോം' രണ്ടു വാക്കുകളുണ്ട്.  രണ്ടും തമ്മിലുള്ള വ്യത്യാസമെന്തെന്ന് ചിലപ്പോള്‍ ഞാന്‍ കുട്ടികളോടു ചോദിയ്ക്കാറുണ്ട്. അവര്‍ക്കറിയില്ല. അപ്പോള്‍ വിശദീകരിയ്ക്കും:  ഹൗസ് എന്നാല്‍ താമസസ്ഥലമേ ആവുന്നുള്ളു.  ആള്‍ത്താമസമുള്ള സ്ഥലമാണ് ഹോം. മലയാളത്തിലാണെങ്കില്‍ 'പുര' എന്നും 'വീട്' എന്നും പറയാം.

അല്ല. 'വില്ല' എന്നും 'വീട്' എന്നും പറയാം.  'വില്ല' എന്നതില്‍ത്തന്നെ  ഇല്ല എന്ന ഒരു ശബ്ദമുണ്ടല്ലോ!

..............................