2013, മേയ് 19, ഞായറാഴ്‌ച


അവര്‍ എതിരെ വരുന്നുണ്ട് 

  അകലെ നിന്നേ കണ്ടു: അനിലന്‍ എതിരെ വരുന്നുണ്ട്.  പതിവു പോലെ തിരക്കിട്ടാണ് നടത്തം.  അല്‍പം വളവുള്ള കാലുകള്‍, വിണ്ടു കീറിയ കാലില്‍ ചെരുപ്പില്ല. കയ്യിനും വളവുണ്ട്.  മുഷിഞ്ഞ ഷര്‍ട്ടും ലുങ്കിയും.  കുളിച്ചിട്ട് വര്‍ഷങ്ങളായിട്ടുണ്ടാവും.  ശൂന്യമായ നോട്ടത്തിലും എന്നെ തിരിച്ചറിയും.  അടുത്തെത്തിയാല്‍ പൊടുന്നനെ നില്‍ക്കും.  ചോദിയ്ക്കും:  ''എന്തെങ്കിലും ഉണ്ടോ സാറേ?''

ഷര്‍ട്ടിന്റെ പോക്കറ്റില്‍ പത്തു രൂപയില്ലല്ലോ എന്നാണ് ആദ്യം തന്നെ ഓര്‍മ്മിച്ചത്.  പത്തു രൂപയില്‍ക്കുറഞ്ഞൊന്നും അനിലന്‍ വാങ്ങാറില്ല.  ഒരു തവണ അഞ്ചു രൂപ കൊടുത്തപ്പോള്‍ തല ചൊറിഞ്ഞുനിന്നു.  ''ചായുടിയ്ക്കാന്‍'' ആണ് പണം ചോദിയ്ക്കാറുള്ളത്.  ചായയ്ക്കിപ്പോള്‍ ആറോ ഏഴോ ഉറുപ്പികയുണ്ട് ഏതു ചായക്കടയിലും.  അപ്പോള്‍ അഞ്ചു രൂപ കിട്ടിയിട്ട് അയാള്‍ എന്തു ചെയ്യാനാണ്!  ഒരഞ്ചു കൂടി കൊടുത്തപ്പോഴേ അയാള്‍ പോയുള്ളു.

അയാള്‍ എന്തിനാണ് ഇത്ര തിരക്കിട്ട് നടക്കുന്നതെന്ന് എനിയ്ക്കിനിയും മനസ്സിലായിട്ടില്ല.  വീട്ടില്‍ അമ്മ മാത്രമേയുള്ളു. വള്ളി ഇപ്പോള്‍ ജോലിയ്ക്കു പോകാറില്ല.  പുല്ലരിയലായിരുന്നു ജോലി.  ഒരു ദിവസം പുല്ലരിയുമ്പോള്‍ പാമ്പുവിഷം തീണ്ടിയതിനു ശേഷം കുറേക്കാലം അവര്‍ കിടപ്പിലായിരുന്നു. രോഗം ഭേദമായെങ്കിലും അവര്‍ അതോടെ പുറത്തിറങ്ങാതായി. ആകെയുള്ള മകനാണ് അനിലന്‍.  അയാളാണെങ്കില്‍ കുറേ കൊല്ലങ്ങളായി ഇങ്ങനെയാണ്.  ചെറുപ്പത്തില്‍ കഞ്ചാവു വലിച്ചതിന്റെ ബാക്കിയായി മനോനില തെറ്റിയതാണ് അനിലന്.  ഇടയ്ക്ക് ബോധം വരുമ്പോള്‍ തന്നെ കളിയാക്കുന്ന കുട്ടികളോട് അനിലന്‍ പറയും:  ''ചിരിയ്ക്കണ്ട.  കഞ്ചാവടിച്ചിട്ടു പറ്റിയതാണ്.  നിങ്ങളും സൂക്ഷിച്ചോ.''

വല്ല പറമ്പിലുമുള്ള പുല്ലരിഞ്ഞെടുത്തു വിറ്റ കാശുകൊണ്ടാണ് വള്ളി അനിലനെ പുലര്‍ത്തിയിരുന്നത്.  വള്ളിയുടെ ഭര്‍ത്താവ് എന്നോ മരിച്ചു പോയിരുന്നു.  അനിലന്‍ കല്ലു ചുമക്കാന്‍ പോയിരുന്നതാണ്.  അത്യാവശ്യം വാര്‍ക്കപ്പണിയും വശമായിരുന്നു.  അതിനിടയിലാണ് കഞ്ചാവുവലിക്കാരുടെ കൂട്ടുകെട്ടില്‍പ്പെട്ടത്.

കഞ്ചാവല്ലെങ്കില്‍ കള്ളുകുടിയാണ് ഞങ്ങളുടെ നാട്ടിലെ പ്രധാനവ്യാപാരം.  ഞങ്ങളുടെ അയല്‍വാസി കണ്ടാത്തന്റെ മകന്‍ ശശി കുറച്ചു മാസങ്ങള്‍ക്കു മുമ്പാണ് സൈക്കിളില്‍ എന്നെ ചേയ്‌സ് ചെയ്ത് അടുത്തെത്തി നിന്നത്.  ''മാഷേ, നൂറു രൂപ വേണം,'' കിതച്ചുകൊണ്ട് ശശി പറഞ്ഞു.  ''അത്യാവശ്യമാണ്.''  സമയം സന്ധ്യയായിരുന്നു.  നാട്ടിലുള്ള ചെറുവാല്യക്കാര്‍ അടുത്തുള്ള 'സവേര'യിലേയ്ക്ക് ചേക്കേറുന്ന സമയമാണ്.   ''എന്താ കാര്യം,'' ഞാന്‍ ചോദിച്ചു.  ''കാര്യമൊക്കെ പിന്നെപ്പറയാം, മാഷ് കാശെടുക്കൂ,''  ശശി അക്ഷമനായിരുന്നു.  ''അടുത്ത ബുധനാഴ്ച മടക്കിത്തരാം,'' കാശ് വാങ്ങി സൈക്കിളില്‍ കയറുമ്പോള്‍ ശശി പറഞ്ഞു.  അയാള്‍ക്ക് സംസാരിയ്ക്കാന്‍പോലും സമയമില്ലായിരുന്നു.

എത്ര ബുധനാഴ്ചകള്‍ കടന്നുപോയി എന്നു തിട്ടമില്ല.  ശശി എന്നെ കാണുമ്പോഴൊക്കെ ഒഴിഞ്ഞുനടക്കാന്‍ തുടങ്ങി.  പിന്നെ ഒരിയ്ക്കല്‍ വിചാരിയ്ക്കാതെ മുമ്പില്‍ വന്നു പെട്ടു.  ''സോറി മാഷേ, പണം ഒത്തില്ല.  അതുകൊണ്ടാണ്,'' മുണ്ടിന്റെ മടിക്കുത്തഴിച്ച് താഴത്തിട്ട് ശശി പറഞ്ഞു.  ''രണ്ടാഴ്ച, അതു വിട്ടു പോവില്യ.''

പണത്തിന് പലര്‍ക്കും ആവശ്യമുണ്ട്.  പക്ഷേ കാരണങ്ങള്‍ പലതാണ്.  ആന്റോ മദ്യപിയ്ക്കുമെന്ന് ഇതുവരെ തോന്നിയിട്ടില്ല.  പക്ഷേ അയാളുടെ അമ്മയ്ക്ക് എന്നും അസുഖമാണ്.  ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.  പത്തിരുപതു കൊല്ലം മുമ്പുതന്നെ കഥ അതാണ്.  വല്ലച്ചിറ ഓണാഘോഷക്കമ്മിറ്റിയുടെ പ്രവര്‍ത്തകനായി ഇരിയ്‌ക്കേയാണ് ആന്റോവിനെ പരിചയം.  ഒരിയ്ക്കല്‍ പെട്ടെന്ന് വീട്ടില്‍ വന്നു.  ''അമ്മച്ചി ആശൂത്രീലാണ്.  ഒരു ഇരുന്നൂറു രൂപ വേണം. അടുത്ത ആഴ്ച മടക്കിത്തരാം.''  അന്ന് എന്റെ ശമ്പളം എഴുന്നൂറ്റമ്പതുറുപ്പികയാണ്.  ഇരുന്നൂറുറുപ്പികയെടുത്ത് കൊടുത്തപ്പോള്‍ വീട്ടു ബജറ്റ് ആകെ തകിടം മറിഞ്ഞു.  ആന്റോ ആ പണം മടക്കിത്തന്നില്ല.  മാത്രമല്ല പിന്നെ എന്നെ കണ്ടാല്‍ അറിയാതെയായി.  ബസ് സ്റ്റോപ്പിലോ വഴിയരികിലോ കണ്ടാല്‍ മുഖം തിരിയ്ക്കും.  കുറേ കാലം കഴിഞ്ഞ് ഒരിയ്ക്കല്‍ ബസ്സില്‍ വെച്ചു കണ്ടപ്പോള്‍ എവിടെനിന്നാണ് വരുന്നതെന്നു  ഞാന്‍ കുശലം ചോദിച്ചു.  എടപ്പാളിലെ ഒരു ജുവല്ലറിയില്‍ തല്‍ക്കാലം ഒരു ജോലിയ്ക്കു പോവുന്നുണ്ടെന്നായിരുന്നു മറുപടി.  എന്തായാലും അയാള്‍ എന്റെ ചോദ്യത്തിനു മറുപടി പറഞ്ഞുവല്ലോ.  അപ്പോള്‍ എന്നെ മറന്നിട്ടില്ലല്ലോ എന്നു ഞാന്‍ സന്തോഷിച്ചു.

ആന്റോ എന്നും ദാരിദ്ര്യത്തിന്റെ മുഖമായിരുന്നു. നല്ല ഉയരം.  നീണ്ട മുഖം.  ഒട്ടിയ കവിളത്ത് വടിയ്ക്കാത്ത രോമങ്ങള്‍. ശോഷിച്ച ഉടല്‍.  കണ്ടാല്‍ രണ്ടു ദിവസമായി പട്ടിണിയാണെന്നു തോന്നും.

എടപ്പാളിലെ ജുവല്ലറിയില്‍ എത്ര കാലം പോയി എന്നറിയില്ല.  പിന്നെപ്പിന്നെ വഴിയരികിലെ സ്ഥിരമായ സാന്നിദ്ധ്യമായി ആന്റോ.  ആരോടെങ്കിലും സംസാരിച്ചു കൊണ്ടു നില്‍ക്കുകയാവും.  അമ്മയ്ക്ക് ഇപ്പോള്‍ എങ്ങനെയുണ്ടോ ആവോ എന്ന് ഒരു ദിവസം ഞാന്‍ വെറുതെ ആലോചിച്ചു.

പിറ്റേന്ന് ആരോ കാണാന്‍ വന്നിട്ടുണ്ടെന്ന് ഓഫീസിലെ റിസപ്ഷനിസ്റ്റ് അറിയിച്ചപ്പോള്‍ ഞാന്‍ പൂമുഖത്തേയ്ക്കു ചെന്നു.  അത് ആന്റോ ആയിരുന്നു.  ''അമ്മച്ചിയ്ക്കു സുഖമില്ല. അമലേലാണ്.  ഇരുന്നൂറ് രൂപയെങ്കിലും വേണം.  മരുന്ന് വാങ്ങാന്‍ കാശില്യ.''  വേറെ ഒന്നും ആലോചിയ്ക്കാതെ പോക്കറ്റില്‍നിന്ന് ഇരുന്നൂറുറുപ്പികയെടുത്തു കൊടുത്തു.  ''അടുത്ത ആഴ്ച ഒരു കുറി വട്ടെത്താനുണ്ട്.  അപ്പൊ മടക്കിത്തരാം,'' കിട്ടിയ പണവും കൊണ്ട് ആന്റോ വേഗം ഇറങ്ങിപ്പോയി.

എന്താണ് ഈ ഇരുന്നൂറുറുപ്പികയുടെ കണക്ക് എന്ന് ഞാന്‍ തമാശയോടെ ചിന്തിച്ചു.  ഏതായാലും ഇരുപതു കൊല്ലം മുമ്പുള്ള ഇരുന്നൂറുറുപ്പികയുടെ വില ഇന്നത്തെ ഇരുന്നൂറിനില്ല.  ഇന്ന് ഇരുന്നൂറുറുപ്പികയ്ക്ക് എന്തു മരുന്നു കിട്ടാനാണ്!  ഒരുപക്ഷേ എന്നേപ്പോലെത്തന്നെ മറ്റു പലരേയും ആന്റോ സമീപിയ്ക്കുന്നുണ്ടാവണം.

രണ്ടു  ദിവസമേ കഴിഞ്ഞുള്ളു.  വീണ്ടും റിസപ്ഷനില്‍നിന്ന് അറിയിപ്പ്.  ആന്റോ തന്നെ.  ഞാന്‍ അല്‍പം തിരക്കിലായിരുന്നു.  ആന്റോ പതിവുപോലെ പരവശനായി റിസപ്ഷനില്‍ ഇരിയ്ക്കുന്നു.  ''അമ്മച്ചിയ്ക്ക് കൂടുതലാണ്.  ഡോക്ടര്‍മാര്‍ക്ക് ഒന്നും കണ്ടുപിടിയ്ക്കാനായിട്ടില്ല.  അവര് കൊണ്ടുപോയിക്കോളാന്‍ പറഞ്ഞു.  അമൃതേലിയ്ക്ക് എഴുത്തു തന്നിട്ടുണ്ട്.''  കൂടുതല്‍ കേള്‍ക്കാനുള്ള അക്ഷമ എന്റെ മുഖത്തുനിന്ന് അയാള്‍ വായിച്ചെടുത്തുവെന്നു തോന്നുന്നു.  ആന്റോ പറഞ്ഞു.  ''ആയിരത്തിമുന്നൂറ് കൊടുക്കണം അമലേല്.''  എന്തുവേണം എന്ന് ആലോചിയ്ക്കുമ്പോള്‍ ആന്റോ തുടര്‍ന്നു:  ''നിങ്ങള് എന്തുവേണംച്ചാ ചെയ്യ്.  അടുത്താഴ്ച കുറീണ്ട്.  ഞാന്‍ വീട്ടിക്കോളാം.''  അപ്പോള്‍ കയ്യിലുണ്ടായിരുന്നത് അഞ്ഞൂറുറുപ്പികയാണ്.  ആയിരത്തിമുന്നൂറിന് ഇനിയും പോണം എണ്ണൂറു കൂടി.  ആയത് ആയിക്കോട്ടെ എന്നു വെച്ച് അഞ്ഞൂറു കൊടുത്തു.

അത് തീരെ ബുദ്ധിശൂന്യമായ പണിയായിപ്പോയി എന്ന് പിന്നീടാണ് എനിയ്ക്കു മനസ്സിലായത്.  ആന്റോ ഇപ്പോള്‍ എന്നെ വീണ്ടും തിരിച്ചറിയാതായിരിയ്ക്കുന്നു.  നേര്‍ക്കു നേര്‍ എത്തിയാല്‍ ഉടനെ മുഖം തിരിയ്ക്കും.  എഴുന്നൂറുറുപ്പികയ്ക്ക് ആന്റോവുമായുള്ള സൗഹൃദം ഞാന്‍ വീണ്ടും നഷ്ടപ്പെടുത്തിയിരിയ്ക്കുന്നു.

ശശി ആന്റോയേപ്പോലെയല്ല.  കണ്ടാല്‍ ചിരിയ്ക്കും.  എന്തെങ്കിലും ജോലിയ്ക്കു പോവുന്നുണ്ടോ എന്നറിയില്ല.  ഭാര്യ അംഗന്‍വാടിയില്‍ കഞ്ഞിവെയ്ക്കാന്‍ പോവുന്നതുകൊണ്ട് വലിയ ദാരിദ്ര്യമില്ല എന്നു തോന്നുന്നു.  പലപ്പോഴും ഭാര്യയുമായി വഴക്കുകൂടുന്നതു കേള്‍ക്കാം.  ബസ് സ്റ്റോപ്പിലേയ്ക്കു നടക്കുമ്പോള്‍ ശശിയുടെ വീടു കടന്നു പോണം. പലപ്പോഴും ഇറയത്തുതന്നെയുണ്ടാവും അയാള്‍.   കണ്ടാത്തന്‍ ജീവിച്ചിരിയ്ക്കുമ്പോള്‍ ശശിയുടെ വഴക്ക് എപ്പോഴും അച്ഛനോടായിരുന്നു.  ചോദിയ്ക്കുന്ന കാശ് കൊടുക്കാത്തതിനാവും കണ്ടാത്തന്റെ പരാതി.  ഒരിയ്ക്കല്‍ അതിലൂടെ പോവുമ്പോള്‍ കണ്ടാത്തന്‍ വീട്ടില്‍നിന്ന് ഇറങ്ങിനിന്നു.  ''തംബ്രാനേ, കുറച്ച് കാശുണ്ടോ.  പൊകല വാങ്ങാനാണ്.  ചെക്കന്‍ ചോയ്ച്ചിട്ട് തര്ണ്‌ല്യ.'' പണം കൊടുത്തപ്പോള്‍ കണ്ടാത്തന്‍ പറഞ്ഞു:  ''ഇദ് എനിയ്ക്ക്  മടക്കിത്തരാന്‍ പറ്റീന്ന് വര്‌ല്യ.  എന്നാലും ഞാനിത് മറക്ക്‌ല്യ തംബ്രാനേ.''  അധികം വൈകാതെ കണ്ടാത്തന്‍ മരിച്ചു.

ഇന്നലെ എന്താണ് സംഭവിച്ചതെന്നു മനസ്സിലായില്ല.  രാവിലെ ബസ്സ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു.  എതിരെ എവിടെനിന്നോ ശശി വന്നു.  ഞാന്‍ മുഖത്തു നോക്കി ചിരിച്ചു.  പക്ഷേ ശശി ചിരിച്ചില്ല.  ''ഒന്ന് പെടയ്ക്കാണ്ടിരിയ്ക്ക് മാഷേ,'' ശശി ഒച്ച വെച്ചു.  ''ഞാന്‍ മടക്കിത്തര്‌ല്യേ കാശ്.  അതിങ്ങനെ എപ്പോഴും ഓര്‍മ്മിപ്പിയ്ക്കാണ്ടിരിയ്‌ക്ക്വോ.  അല്ലാ, മാഷക്ക് എന്നെ വിശ്വാസല്യേ.''

വിശ്വാസമില്ല എന്നു പറയണോ?  ഞാന്‍ ചുറ്റും നോക്കി.  ബസ്സു കയറാന്‍ വന്ന ആളുകള്‍ മൂന്നാലു പേര്‍ നില്‍ക്കുന്നുണ്ട്.  അവര്‍ ഞാന്‍ എന്തു പറയും എന്നു നോക്കുകയാണ്.  തല്‍ക്കാലം ഒന്നും പറയാനാവാതെ നില്‍ക്കുമ്പോള്‍ ശശി തുടര്‍ന്നു.  ''നൂറു രൂപ.  അതല്ലേ വേണ്ടൂ?  അതിനാണ് ഈ ഒച്ചപ്പാട്.  കുറേയായി ഞാന്‍ സഹിയ്ക്ക്ണൂ.  എല്ലാത്തിനും ഒരു മര്യാദയൊക്കെയില്യേ?''

അയാള്‍ പിന്തുണയ്ക്കായി അവിടെ നില്‍ക്കുന്നവരെയൊക്കെ നോക്കി.  ഇപ്പോള്‍ എല്ലാവരും എന്നെ ശ്രദ്ധിയ്ക്കുകയാണ്.  തല താഴ്ത്തി നില്‍ക്കുന്ന  എന്നെ അവര്‍ ഏതോ നികൃഷ്ടജീവിയേപ്പോലെയാണ് നോക്കുന്നത് എന്ന് എനിയ്ക്കു തോന്നി.  ഭാഗ്യത്തിന് അധികം വൈകാതെ ബസ്സ് വന്നു.  കൂടുതല്‍ മാനക്കേടിന് ഇട കൊടുക്കാതെ ബസ്സില്‍ക്കയറി ഞാന്‍ യാത്രക്കാരുടെ കൂട്ടത്തില്‍ രക്ഷ നേടി.  ബസ്സു വിട്ടപ്പോഴേ സമാധാനമായുള്ളു.  ഇനി ശശിയുടെ മുന്നില്‍ച്ചെന്നു പെടാതെ നോക്കണം.

അനിലന്‍ അടുത്തെത്താറായി.  കയ്യില്‍ പത്തുറുപ്പികയുടെ നോട്ടില്ല എന്ന അറിവ് എന്നെ ആശങ്കാകുലനാക്കി.  അപ്പോള്‍ ഒരു പോംവഴി തോന്നി.  ഇവിടെനിന്ന് വലത്തോട്ടു തിരിഞ്ഞാല്‍ ഞെരൂക്കാവ് അമ്പലത്തിന്റെ അരികിലൂടെ ഒരു വഴിയുണ്ട്.  അതിലേ പോയാലും ഊരകത്തെത്താം.  അനിലനില്‍നിന്ന് രക്ഷപ്പെടാം.  വലത്തോട്ടു തിരിഞ്ഞാലോ?

പിന്നെ തോന്നി.  അനിലന്‍ ഏതായാലും സവേരയിലേയ്ക്കു പോവാനല്ലല്ലോ പണം ചോദിയ്ക്കുന്നത്.  അമ്മയ്ക്കു കൊടുക്കാനായിട്ടല്ലായിരിയ്ക്കാം. എന്നാലും ഒരു ചായയ്ക്കുള്ള പണം മാത്രമാണല്ലോ അയാള്‍ ചോദിയ്ക്കുന്നത്.  കൊടുക്കാതിരുന്നാല്‍ പാപമാണ്.

അനിലന്‍ അടുത്തെത്തിക്കഴിഞ്ഞിരുന്നു.  പതിവു ചോദ്യം:  ''വല്ലതും ഉണ്ടോ സാറേ?''  ഞാന്‍ പോക്കറ്റില്‍നിന്ന് ഇരുപതുറുപ്പികയുടെ നോട്ടെടുത്തു അനിലനു കൊടുത്ത് നടക്കാന്‍ തുടങ്ങി.

''സാറേ,'' അനിലന്‍ പിന്നില്‍നിന്ന് വിളിച്ചു.  തിരിഞ്ഞു നോക്കിയപ്പോള്‍ അയാള്‍ ഷര്‍ട്ടിന്റെ കീശയില്‍നിന്ന് കുറച്ചു നോട്ടുകളെടുത്ത് തിരയുകയാണ്.  അതില്‍നിന്ന് പത്തുറുപ്പികയുടെ ഒരു നോട്ടെടുത്ത് എനിയ്ക്കു നീട്ടിക്കൊണ്ട് അയാള്‍ പറഞ്ഞു:  ''സാറേ, ദാ ബാക്കി.  ഇദ് കയ്യില് വെച്ചോളോ.''

അമ്പരന്നു നിന്ന എന്റെ കീശയില്‍ പത്തുരൂപയുടെ നോട്ട് കുത്തിത്തിരുകി അനിലന്‍ തിരക്കിട്ട് തിരിഞ്ഞുനടന്നു.  
...............................................

1 അഭിപ്രായം:

  1. ഇത്തരം ആളുകളുടെ കാര്യം തന്നെ രസമാണ്`. നമ്മളെ അമ്പരപ്പിച്ചു കളയും ... എനിക്കും ഇതുപോലെ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ