2013, ജൂൺ 4, ചൊവ്വാഴ്ച

                      ആര്‍ക്കു വേണ്ടിയാണ് ഈ ഉത്സവം?

സ്‌കൂള്‍ മാനേജര്‍ നേരത്തേത്തന്നെ എത്തിയിരുന്നു. പ്രധാനാദ്ധ്യാപികയുടെ മുറിയില്‍ അദ്ദേഹം എന്നെ സ്വീകരിച്ചു.  പഞ്ചായത്ത് പ്രസിഡണ്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, വാര്‍ഡ് മെമ്പര്‍, പി. ടി. എ. പ്രസിഡണ്ട്,  സര്‍വ്വീസ് സഹകരണബാങ്ക് ചെയര്‍മാന്‍ എന്നു തുടങ്ങി എല്ലാ അതിഥികളും എത്തിച്ചേര്‍ന്നിരുന്നു.  പ്രധാനാദ്ധ്യാപിക എല്ലാവരോടും കുശലം പറഞ്ഞ് തന്റെ കസേരയ്ക്കരികെ നിന്നു.

''ആനയൊക്കെയായി കാര്യമായിട്ടാണല്ലോ അല്ലേ?'' ഞാന്‍ അവരോടു ചോദിച്ചു.

''കഴിഞ്ഞ കൊല്ലം ആനയെ കിട്ടാത്തതിന് പേരന്റ്‌സ് ഞങ്ങളെ ചീത്ത വിളിച്ചു. ആനയില്ലെങ്കില്‍ കുട്ടികളെ വേറെ സ്‌കൂളില്‍ ചേര്‍ക്കുമെന്നു ഭീഷണിപ്പെടുത്തി.  ഇക്കൊല്ലം ഏതായാലും അത് ഞങ്ങള്‍ സംഘടിപ്പിച്ചു. അതിനുള്ള ക്രെഡിറ്റ് രമേശനാണ്,'' പ്രധാനാദ്ധ്യാപിക പി. ടി. എ. പ്രസിഡണ്ടിനെ ചൂണ്ടിക്കാണിച്ചു.

''അതു പിന്നെ, ആനയ്ക്ക് ആന തന്നെ വേണ്ടേ?'' പ്രസിഡണ്ട് ഒന്നിളകിയിരുന്നു. ''മുപ്പതുറുപ്പിക ഏക്കത്തിനു പോണ ആനയാണ്.  ഇത് പൂരക്കാലമല്ലാത്തതിനാല്‍ അഞ്ചുറുപ്പികയ്ക്കു കിട്ടി.  നെറ്റിപ്പട്ടത്തിനും കുടയ്ക്കും കൂടി ഒരുറുപ്പിക വേറേയുമായി.''  

സ്‌കൂളിലേയ്ക്ക് എത്തിയപ്പോള്‍ത്തന്നെ കണ്ടത് നെറ്റിപ്പട്ടം കെട്ടിയ വലിയ ഒരാനയെയാണ്.  സ്ഥലം തെറ്റിയോ എന്ന് ശങ്കിച്ചു.  ഇല്ല, സ്‌കൂള്‍ തന്നെയാണ്.  ആനയെ പേടിച്ചിട്ടാണാവോ കുട്ടികള്‍ മതിലിനോടു ചേര്‍ന്നു നില്‍ക്കുകയാണ്.  മിടുക്കികളെന്നു തോന്നിപ്പിയ്ക്കുന്ന അദ്ധ്യാപികമാര്‍ അവരെ പ്രത്യേകതരം ഒരു തൊപ്പി അണിയിയ്ക്കുന്ന ഉദ്യമത്തിലായിരുന്നു.  മുറ്റത്തിന്റെ ഒരറ്റത്ത് രക്ഷിതാക്കള്‍ കൂട്ടംകൂടിനിന്നു.  പ്യൂണ്‍ മറ്റു ചില സഹായികളോടൊപ്പം ബലൂണുകള്‍ വീര്‍പ്പിയ്ക്കുകയാണ്.   പശ്ചാത്തലത്തില്‍ ഏതോ പാട്ട് അലമുറയിടുന്നുണ്ട്.

ആദ്യമായാണ് ഒരു പ്രവേശനോത്സവത്തില്‍ പങ്കെടുക്കുന്നത്.  അതിന്റെ ഒരങ്കലാപ്പ് എനിയ്ക്കുണ്ടായിരുന്നു.  ഞങ്ങളുടെയൊക്കെ പഠനകാലത്ത് ഇങ്ങനെയൊന്നും ഉണ്ടായിരുന്നില്ല.  സ്‌കൂള്‍ തുറക്കുന്ന ദിവസം സമയത്തിനു തന്നെ പഴയ ക്ലാസ്സ് മുറിയില്‍ ഹാജരാവും.  ക്ലാസ്സ് കൂടിക്കഴിഞ്ഞാല്‍ ക്ലാസ്സ് ടീച്ചര്‍ വന്ന് പേരുകള്‍ വിളിയ്ക്കും.  വിളിയ്ക്കപ്പെട്ടവര്‍ ക്ലാസ്സ് കയറ്റം കിട്ടിയവരാണ്.  അവരോട് ഇനി ചെന്നിരിയ്‌ക്കേണ്ട ക്ലാസ്സിലേയ്ക്ക് നടന്നുകൊള്ളാന്‍ പറയും.  ആറോ ഏഴോ കുട്ടികള്‍ തോറ്റിട്ടുണ്ടാവും.  തോറ്റവര്‍ അത് മുമ്പേ അറിഞ്ഞിട്ടുള്ളതുകൊണ്ട് പ്രത്യേകിച്ച് ഒരു ഭാവഭേദവുമില്ലാതെയാണ് ക്ലാസ്സിലിരിയ്ക്കുക.  എന്നാലും അവരെ പിരിഞ്ഞു പോവുമ്പോള്‍ ചെറിയൊരു സങ്കടം തോന്നും.

മഴ പെയ്യുന്നുണ്ടാവും. കുട നിവര്‍ത്തി പുതിയ ക്ലാസ്സിലേയ്ക്കു പോകുമ്പോള്‍ ചെറിയ ഒരു സന്തോഷമൊക്കെ തോന്നും. അപ്പോഴും പുതിയ ക്ലാസ്സ് ടീച്ചര്‍ എങ്ങനെയുള്ള ആളാണാവോ എന്ന ഉല്‍ക്കണ്ഠയുണ്ടാവും.  ആദ്യത്തെ ദിവസം ക്ലാസ്സൊന്നുമുണ്ടാവില്ല.  ഹാജരെടുത്ത് ടീച്ചര്‍ ക്ലാസ്സ് വിടും.  ഉച്ചയ്ക്ക് ഊണിനുള്ള സമയമാവുമ്പോഴേയ്ക്കും വീട്ടില്‍ തിരിച്ചെത്തും.  പുത്തന്‍ കടലാസ്സിന്റെ  വാസനയുള്ള പാഠപുസ്തകങ്ങളും നോട്ടുപുസ്തകങ്ങളും ചോറ്റുപാത്രവുമക്കെയായി പിറ്റേന്നാണ് ക്ലാസ്സ് ശരിയ്ക്കു തുടങ്ങുക.

''ആനയുണ്ടെങ്കില്‍ മേളവും വേണ്ടതാണ്,'' പി. ടി. എ. പ്രസിഡണ്ട് തുടരുകയായിരുന്നു.  ''പക്ഷേ മാരാമ്മാര്‍ക്കൊക്കെ വലിയ ഡിമാന്റ്.  അപ്പോള്‍ മേളം വേണ്ടെന്നു വെച്ചു.''

പി. ടി. എ. പ്രസിഡണ്ടിന്റെ വിശേഷം പറച്ചില്‍ മുറിച്ചുകൊണ്ട് രണ്ടു ടീച്ചര്‍മാര്‍ ചായയും പലഹാരങ്ങളുമായി പ്രധാനാദ്ധ്യാപികയുടെ മുറിയിലേയ്ക്കു വന്നു. പ്രധാനാദ്ധ്യാപിക എല്ലാവര്‍ക്കും ചായ പകര്‍ന്നു.  സ്‌കൂളിന് നൂറ്റിമൂന്നു വര്‍ഷത്തെ പഴക്കമുണ്ട് എന്ന് സല്‍ക്കാരത്തിനിടയ്ക്ക്  അറിയിച്ചു.  എന്നാലും ഇപ്പോഴും ഏഴു ക്ലാസ്സു വരെയേ ഉള്ളു.  ഹൈസ്‌കൂളാക്കാന്‍ പലവട്ടം ശ്രമിച്ചതാണ്.  ഇതുവരെ നടന്നിട്ടില്ല.

ചടങ്ങ് തുടങ്ങാനുള്ള സമയമായി.  ഞങ്ങള്‍ മുറ്റത്തേയ്ക്ക് ആനയിയ്ക്കപ്പെട്ടു.  കുരുത്തോല കെട്ടി അലങ്കരിച്ച പൂന്തോട്ടത്തിന്റെ നടുവില്‍ നില്‍ക്കുന്ന ആന തുമ്പിക്കയ്യുയര്‍ത്തി എല്ലാവരേയും അഭിവാദ്യം ചെയ്തു.  അല്‍പം പേടിയോടെയാണെങ്കിലും വീര്‍പ്പിച്ച  ബലൂണുകള്‍ കയ്യില്‍പ്പിടിച്ച് കുട്ടികള്‍ ചുറ്റും നിന്നു.  മൂന്നു ടീച്ചര്‍മാര്‍ ചേര്‍ന്നുനിന്ന് പ്രവേശനോത്സവഗാനം ആലപിച്ചു.  പിന്നെ എല്ലാ   ടീച്ചര്‍മാരും കുട്ടികളോടൊപ്പം ചേര്‍ന്ന് വര്‍ണ്ണബലൂണുകള്‍ പറത്തി.  ആകാശത്ത് അവ പാറിനടക്കുന്നത് എല്ലാവരും സന്തോഷത്തോടെ നോക്കിനിന്നു. പിന്നെ മിഠായി വിതരണം.  തുടര്‍ന്ന് മാലപ്പടക്കം.

ഉത്സവത്തിനു കൊടിയേറിക്കഴിഞ്ഞിരിയ്ക്കുന്നു.  പക്ഷേ പ്രവേശനത്തിനെത്തിയ കുട്ടികളുടെ മുഖത്ത് ആഹ്ലാദത്തിനു പകരം അമ്പരപ്പായിരുന്നു.  അകലെ നില്‍ക്കുന്ന അച്ഛനമ്മമാരെ നോക്കി അവരില്‍ച്ചിലര്‍ കരഞ്ഞു.  മറ്റു ചിലരാവട്ടെ ഉച്ചത്തില്‍ നിലവിളിയ്ക്കുന്നുമുണ്ട്.

മുറ്റത്തെ ചടങ്ങു കഴിഞ്ഞപ്പോള്‍ അതിഥികള്‍ ഓഡിറ്റോറിയത്തിലേയ്ക്ക്  ആനയിയ്ക്കപ്പെട്ടു.  പ്രാര്‍ത്ഥന കഴിഞ്ഞ് പ്രധാനാദ്ധ്യാപികയുടെ സ്വാഗതവും കഴിഞ്ഞ് സ്‌കൂള്‍ മാനേജരുടെ അത്യുജ്ജ്വലമായ അദ്ധ്യക്ഷപ്രസംഗം.  കേരളം ഭ്രാന്താലയമാണ് എന്നു പറഞ്ഞത് ആരാണ് എന്ന് അദ്ദേഹം കുട്ടികളോട് ആരാഞ്ഞു.  അദ്ദേഹത്തിന്റെ നൂറ്റമ്പതാം പിറന്നാള്‍ വര്‍ഷമാണ് ഇതെന്ന് അദ്ദേഹം കുട്ടികളെ ഓര്‍മ്മപ്പെടുത്തി.  നരേന്ദ്രന്റെ ബുദ്ധിശക്തിയും വിവേകവും ഉള്‍ക്കൊള്ളാന്‍ ആഹ്വാനം ചെയ്ത് അദ്ദേഹം പ്രസംഗമവസാനിപ്പിച്ചപ്പോള്‍ മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞിരുന്നു.  ഇനി ഉദ്ഘാടനമായി.

എഴുന്നേറ്റപ്പോഴാണ് ഹാള്‍ മുഴുവനോടെ കണ്ടത്.  ചെറിയ സദസ്സാണ്.  ജില്ലാ  ആസ്ഥാനത്ത് പ്രവേശനോത്സവം വന്‍തോതില്‍ അരങ്ങേറുന്നുണ്ട് എന്ന വാര്‍ത്ത കണ്ടിരുന്നു.  എം. പി.യും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും മറ്റ് മെമ്പര്‍മാരും എം. എല്‍. എ.യും വിദ്യാഭ്യാസവകുപ്പിലെ അധികാരികളും മറ്റും മറ്റുമായി രണ്ടു ഡസന്‍ പേരാണ് വേദിയിലേയ്ക്കുള്ളത്.  അതിനു മുമ്പ് ബാന്‍ഡ് വാദ്യത്തിന്റേയും  ശിങ്കാരിമേളത്തിന്റേയും  നാടന്‍ കലാരൂപങ്ങളുടേയും അകമ്പടിയോടെ മുത്തുക്കുട ചൂടിയ കുട്ടികളുടെ ഘോഷയാത്ര. അതിന്റെ തത്സമയസംപ്രേഷണം ലോക്കല്‍ ചാനലുകളിലുണ്ടാവുമെന്ന് അറിയിപ്പുണ്ടായിരുന്നു.  ഘോഷയാത്രയുടെ ഫലമായി തൃശ്ശൂര്‍ നഗരത്തിലെ ഗതാഗതം രാവിലെത്തന്നെ സ്തംഭിച്ചിട്ടുണ്ട്.  ഇവിടത്തെ ചടങ്ങു കഴിഞ്ഞ് ജോലിയ്‌ക്കെത്താന്‍ കുറച്ച് ഞെരുങ്ങുമെന്ന് ഉറപ്പായി.

ഗതാഗതസ്തംഭനമൊന്നും പതിവില്ലെങ്കിലും എഴുത്തിനിരുത്തലും ഇങ്ങനെയൊക്കെയാണ്.  പേരു കേട്ട അമ്പലങ്ങളില്‍ വലിയ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ചാണ് ആദ്യാക്ഷരം കുറിയ്ക്കപ്പെടുന്നത്. തിരുവുള്ളക്കാവില്‍ രാവിലെ നാലുമണിയ്ക്കു മുമ്പു തന്നെ ഉറക്കം തെളിയാത്ത  കുട്ടികളേയുമെടുത്ത് അച്ഛനമ്മമാരെത്തും.  അമ്പലങ്ങളില്‍ മാത്രമല്ല പള്ളികളിലും സാഹിത്യ അക്കാദമിയിലും തുഞ്ചന്‍ പറമ്പിലും പത്രങ്ങളായ പത്രങ്ങളുടെയൊക്കെ ആപ്പീസുകളില്‍ വെച്ചുമുള്ള വിദ്യാരംഭച്ചടങ്ങുകളൊക്കെ വലിയ ഘോഷത്തോടെയാണ് നടക്കുന്നത്. (എന്തും കച്ചവടമാക്കാന്‍ ചെട്ടിമിടുക്കുള്ള ഒരു പത്രം രജിസ്റ്റ്രേഷന്‍ ഫീസ് പോലും ഏര്‍പ്പെടുത്തി.)  അവിടെയൊക്കെ പ്രസിദ്ധരോ അല്ലാത്തവരോ ആയ എഴുത്തുകാരാണ് കുട്ടികളുടെ നാവില്‍ ആദ്യാക്ഷരമെഴുതിയ്ക്കുക. അവരേക്കൊണ്ടെഴുതിച്ചാല്‍ തങ്ങളുടെ കുട്ടി സരസ്വതീവിലാസമുള്ളവരാവുമെന്ന ആശയോടെ കുട്ടിയേയുമെടുത്ത് തങ്ങളുടെ ഊഴം കാത്ത് ക്ഷമയോടെ നില്‍ക്കുന്ന അച്ഛനമ്മമാരുടെ നീണ്ട നിര കാണാം. 'ആദ്യാക്ഷരത്തിന്റെ മാധുര്യം'   എന്ന അടിക്കുറിപ്പിനു താഴെ വാവിട്ടു നിലവിളിയ്ക്കുന്ന കുട്ടികളുടെ ചിത്രങ്ങളാണ് പിറ്റേന്ന് പത്രങ്ങളില്‍ അധികവും കാണാറുള്ളത്.

ആദ്യാക്ഷരം കുറിയ്ക്കുമ്പോള്‍ അല്‍പം ശാന്തതയുള്ള അന്തരീക്ഷം കുട്ടികള്‍ക്കു വേണം എന്ന് ഇന്ന് ആരും ഓര്‍ക്കാറില്ല.  ഉത്സവപ്പറമ്പില്‍ വെച്ചു തന്നെ വേണം  ഈ അഭ്യാസം എന്ന് അവര്‍ക്കു നിര്‍ബ്ബന്ധമാണ്.  വീട്ടിലെ ശ്രീലകത്തോ അല്ലെങ്കില്‍ ഏതെങ്കിലും മുറിയിലോ ഇരുന്ന് ഈ ചടങ്ങ് നടത്തിയാല്‍ പോരേ എന്ന് ചോദിയ്ക്കരുത്.  എത്രയും ഘോഷമാക്കാനാവുമോ അത്രയും ഘോഷമാക്കണം.

പഠിപ്പു മാത്രമല്ല, പരീക്ഷയും ഇന്ന് ഉത്സവമാണല്ലോ. കുവൈറ്റ് യുദ്ധം തുടങ്ങുന്നു എന്ന മട്ടിലാണ് പത്താം ക്ലാസ്സ് പരീക്ഷയേപ്പറ്റി വാര്‍ത്ത കൊടുക്കുക.  പരീക്ഷാഫലവും അതെ.  പത്രസമ്മേളനം നടത്തി അത് പ്രഖ്യാപിയ്ക്കുന്നത് തന്റെ അവകാശമാണെന്ന് നമ്മുടെ വിദ്യാഭ്യാസമന്ത്രിമാര്‍ എങ്ങനെയോ ധരിച്ചുവശായിട്ടുണ്ട്.  ഒന്നാം റാങ്കുകിട്ടിയ കുട്ടിയെ വിവരമറിയിയ്ക്കാന്‍ വീട്ടില്‍ച്ചെന്ന് കോളിങ്ങ് ബെല്ലടിച്ച്  കാത്തുനില്‍ക്കുന്നതുവരെയെത്തിയിരുന്നു മന്ത്രിയുടെ കൃത്യാന്തരങ്ങള്‍.   റാങ്ക് വേണ്ട എന്നു വെച്ചതോടെ അതിന്റെ പകിട്ട് മങ്ങിപ്പോയി.

മനസ്സിലുള്ളതൊന്നും തുറന്നു പറയാന്‍ പറ്റിയ വേദിയല്ലല്ലോ പ്രസംഗപീഠം. അല്ലെങ്കിലും മുന്നിലിരിയ്ക്കുന്ന നിഷ്‌ക്കളങ്കര്‍ക്ക്  പകരാന്‍ പറ്റിയതൊന്നുമല്ല ഈ വിപരീതചിന്തകള്‍.  അവരാണെങ്കില്‍ വിവേകാനന്ദചരിതം കേട്ടതിന്റെ ക്ഷീണത്തിലാണ്. അല്ലെങ്കില്‍ പരസ്പരം വിശേഷം പങ്കുവെയ്ക്കുന്നതിന്റെ ഉത്സാഹത്തില്‍ അവര്‍ വല്ലതും കേള്‍ക്കുന്നുണ്ടോ ആവോ.  ഏതായാലും അവര്‍ക്ക് മംഗളം നേരുന്നതിനപ്പുറം ഉദ്ഘാടകന് ചുമതലയൊന്നുമില്ല.  അത് എത്രയം ഹ്രസ്വമാക്കുന്നുവോ അത്രയും നല്ലത്.

പിന്നെ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ആശംസകള്‍.  ഇതിനിടെ വാര്‍ഡ്‌മെമ്പര്‍ മൂന്നു ക്ലാസ്സുകളിലേയ്ക്ക് ഫാന്‍ സംഭാവന ചെയ്ത പ്രഖ്യാപനത്തിന് നല്ല കയ്യടി കിട്ടി.  പിന്നെ നന്ദി.  അതിനു ശേഷമായിരുന്നു സ്‌കൂള്‍ ബാഗിന്റേയും പാഠപുസ്തകങ്ങളുടേയും വിതരണം.  എല്ലാം തീര്‍ന്നപ്പോള്‍ പന്ത്രണ്ടു മണി.

അധികാരികളോടു യാത്ര പറഞ്ഞ് ഹാളിനു പുറത്തു കടന്നു. ആനയെ കൊണ്ടുപോയിരിയ്ക്കുന്നു.  എന്നാലും ആനപ്പിണ്ഡം കിടക്കുന്നുണ്ട്.  അതു മാത്രമല്ല, മുറ്റത്ത് ഉത്സവത്തിന്റെ അവശേഷിപ്പുകളെല്ലാമുണ്ട്.  പൊട്ടിയ ബലൂണുകള്‍, കുരുത്തോലക്കഷ്ണങ്ങള്‍, മിഠായിക്കടലാസ്സുകള്‍.

കുട്ടികള്‍ അപ്പോഴും നിലവിളിയ്ക്കുകയാണ്.  കയ്യിലെ ബലൂണും വായിലെ മധുരവുമൊന്നും അവരെ സമാധാനിപ്പിച്ചില്ല. വീട്ടിലെ സന്തോഷത്തിന്റെ അന്തരീക്ഷം എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടുവെന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ടാവണം.  എന്നും ഈ മധുരവും വര്‍ണ്ണബലൂണുകളും ഉണ്ടാവില്ലെന്നു കൂടി അവര്‍ മനസ്സിലാക്കിയോ ആവോ!

റോഡിലെത്തിയപ്പോഴും കുട്ടികളുടെ നിലവിളി എന്നെ പിന്തുടര്‍ന്നു.

.............................


1 അഭിപ്രായം: