2012, ഡിസംബർ 19, ബുധനാഴ്‌ച


                                                ചെരിപ്പുകടയിലെ ജോസുമാര്‍ 

തൃശ്ശൂരില്‍ തെക്കേ റൗണ്ടില്‍ ഒരു ചെരിപ്പു കടയുണ്ട്.  'സി. ആര്‍. ജോസഫ്് ലെതര്‍ മെര്‍ച്ചന്റ്‌സ്'.  കഴിഞ്ഞ ഇരുപത്താറു കൊല്ലമായി ചെരിപ്പു വാങ്ങാന്‍ ഞാന്‍ ആ കടയിലേയ്ക്കാണ് ചെല്ലാറുള്ളത്.  അവിടത്തെ ഒരു സെയില്‍സ്മാനാണ് എന്നെ ആ കടയിലേയ്ക്കു പിടിച്ചു വലിയ്ക്കുന്നത്.  കയറിച്ചെല്ലുമ്പോഴേയ്ക്കും അടുത്തേയ്ക്കു വരുന്നതു കണ്ടാല്‍ അയാള്‍ നമ്മളെ കാത്തിരിയ്ക്കുകയാണെന്നു തോന്നും.  ചെന്ന ഉടനെ സ്റ്റൂളില്‍ ഇരുത്തും.  ചെരിപ്പുകള്‍ നിരത്തും.  എത്ര തിരയേണ്ടി വന്നാലും ഒരു മടുപ്പും കാണിയ്ക്കില്ല.  നമുക്കു വേണ്ടതു തന്നു കഴിഞ്ഞ് കൗണ്ടറിലേയ്ക്കു വന്ന് ബില്‍ എഴുതിയ്ക്കുന്നതു വരെ ഒപ്പം നില്‍ക്കും.

ഇന്ന് അവിടെ കയറിച്ചെന്നപ്പോള്‍ ആളെ കാണാനില്ല.  പകരം ഇരുപതു വയസ്സു പോലും തികഞ്ഞിട്ടില്ലാത്ത രണ്ടു ചെക്കന്മാര്‍.  ഒരുവിധം ഉദ്ദേശിച്ച പോലുള്ള ചെരിപ്പു കിട്ടിയെങ്കിലും എനിയ്‌ക്കെന്തോ ഒരു തൃപ്തി വന്നില്ല.  പണം കൊടുക്കുമ്പോള്‍ കൗണ്ടറില്‍ ഇരിയ്ക്കുന്ന ആളോട് ഞാന്‍ അന്വേഷിച്ചു പഴയ സെയില്‍സ്മാനേപ്പറ്റി.  അയാള്‍ക്ക് ഞാന്‍ ആരെയാണ് ഉദ്ദേശിയ്ക്കുന്നതെന്ന് കൃത്യമായി മനസ്സിലായില്ല.  എനിയ്ക്കാണെങ്കില്‍ അയാളുടെ പേരുമറിയില്ല.  കണ്ണട വെച്ച ആള്‍, അല്‍പം ഉയരം കുറഞ്ഞ ആള്‍, കുറച്ചു വയസ്സായ ആള്‍ എന്നൊക്കെ ഞാന്‍ ലക്ഷണം പറഞ്ഞു.

''നിങ്ങള് ജോസിനേപ്പറ്റിയാവും ചോദിച്ചത് അല്ലേ,'' കൗണ്ടറിലിരിയ്ക്കുന്ന ആള്‍ ചിരിച്ചു.  ''അവനും ജോസ്, ഞാനും ജോസ്.  ഞങ്ങള് അയലക്കക്കാരാ.  അരണാട്ടുകരേലാ വീട്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒപ്പാ വയസ്സ്.  എഴുപത്തേഴ്.  അവന്‍ പാവം കാര്യായിട്ട് പടിച്ചിട്ട്‌ല്യ.  കുടുമ്മത്ത് പാകണ്ടാര്‍ന്ന്‌ല്യ.  എന്റെ അപ്പനായി ഇവിടെ കൊണ്ട് നിര്‍ത്തീതാ.  ഇപ്പോ അറുപത്തിരണ്ട് കൊല്ലം കഴിഞ്ഞു അവന്‍ ഇവടെ നിക്കാന്‍ തൊടങ്ങീട്ട്.  രാവിലെ ഒമ്പദ് മണ്യാവുമ്പൊ എത്തും.  ഞങ്ങള് രണ്ടുപേരും എന്റെ വണ്ടീലാ വര്ാ.  അവന്‍ ഒരൂസം പോലും മൊടങ്ങ്‌ല്യ. നീരെളക്കം, പനി ഇതൊന്നും അവന്‍ കാര്യാക്കാറ്‌ല്യ. കട കട എന്ന് ഒരൊറ്റ ജ്വരാ.  പറഞ്ഞാ വിശ്വസിയ്ക്ക്‌ല്യ, സ്വന്തം കല്യാണത്തിന്റെ പിറ്റേന്നും കടേല് വന്നു.  കല്യാണം ഞായറാഴ്ചയല്ലാര്‍ന്നൂച്ചാ അവന്‍ അന്നും ജോലിയ്ക്കു വന്നേനെ. അങ്ങനത്തെ പാര്‍ട്ട്യാ.''

അതൊക്കെ ശരി.  പക്ഷേ ആ പാര്‍ട്ടി ഇപ്പോള്‍ എവിടെപ്പോയി?

''അവന്‍ ദാ, ഒര് ചായ കുടിയ്ക്കാന്‍ പൊറത്ത് പോയീതാ.  നമ്മള് ഇരിയ്‌ക്ക്വോ.  അവന്‍ ഇപ്പൊ വരും.'' ജോസ് അടുത്തുള്ള ഒരു സ്റ്റൂള്‍ പുറത്തേയ്‌ക്കെടുത്ത്  എനിയ്ക്ക് ഇട്ടുതന്നു.

''വിശ്വസ്തനാ.  അപ്പന് വല്യെ കാര്യാര്‍ന്നു അവനെ.  എന്നേങ്കുടീം ഇത്ര വിശ്വാസംണ്ടാര്‍ന്ന്‌ല്യ.  അവന് തിരിച്ചും അങ്ങനെത്തന്ന്ാര്‍ന്നൂ.  അപ്പന്‍ കടേല് വരാത്ത ദിവസം കട പൂട്ടണേന് മുമ്പ് അന്നത്തെ വരവും ചെലവും ഒക്കെ കൈപ്പുസ്തകം നോക്കി കാണാപ്പാടാക്കീട്ടാ വീട്ടിലേയ്ക്ക് ചെല്ല്ാ. അവന്റെ റിപ്പോര്‍ട്ട് കേട്ട്‌ട്ടേ അപ്പന്‍ ഒറങ്ങുള്ളൊ.  അവര് തമ്മ്‌ല് ഒരു പ്രത്യേക ബന്താ.  ജോസിന്റെ രണ്ട് പെങ്കുട്ട്യോള്‍ടേം കല്യാണം നടത്തിക്കൊട്ത്തത് അപ്പനാ.''

കടയില്‍ നില്‍ക്കുന്ന പുതിയ പയ്യന്മാര്‍ തമ്മില്‍ത്തമ്മിലെന്തോ പറഞ്ഞ് ഉറക്കെ ചിരിച്ചു.  ജോസ് അവരെ ഒന്നു നോക്കി.

''എനിയ്ക്ക് വല്യെ തൃപ്തിയൊന്നും ഇണ്ടായിട്ടല്ല,'' അയാള്‍ പറഞ്ഞു.  ''ജോസിന്റെ നിര്‍ബ്ബന്താ.  രണ്ടു മാസം മുമ്പ് അവന്‍ പറയേ, ജോസേ, നമ്മളൊക്കെ ഇനി എത്ര കാലംണ്ടാവുംച്ച്ട്ടാ?  നമ്മടെ കുട്ട്യോളൊന്നും ഇവടെ ഇല്യലോ നമ്മളെ സകായിയ്ക്കാന്‍.  അപ്പൊ മേലാക്കം ആലോചിയ്ക്കണ്ടെ നമ്ക്ക്?  രണ്ട് ചെക്കമ്മാരെ ഒന്ന് പരിശീലിപ്പിച്ച് എട്ത്താലോ?''

ഞാന്‍ പയ്യന്മാരെ ശ്രദ്ധിച്ചു.  രണ്ടു പേരും സുമുഖന്മാരാണ്.  തികച്ചും ആധുനികമായ വേഷം.  സ്മാര്‍ട്ട് എന്ന് ഒറ്റനോട്ടത്തില്‍ ആരും പറയും.  ഇതു പോലൊരു കടയിലേയ്ക്ക് പറ്റിയ സെയില്‍സ്മാന്‍മാര്‍ തന്നെ.

''ഒരെണ്ണത്തിനും ഒരാത്മാര്‍ത്തത ഇല്യാ സുഹൃത്തേ,'' ജോസ് തുടര്‍ന്നു.  ''പത്തൂസേ ആയിട്ട്ള്ളു രണ്ടും വരാന്‍ തൊടങ്ങീട്ട്.  ബൈക്കും പറപ്പിച്ച് എത്തുമ്പൊ ഒമ്പതര കഴീം.  ഞങ്ങള് നേര്‍ത്തെ വന്ന് കട തൊറന്ന്ട്ട്ണ്ടാവും.  കൃത്യം ഒമ്പദ് മണിയ്ക്ക് വരണം എന്ന് എത്ര വട്ടം പറഞ്ഞതാ.  ങൂഹും. അദ് പോലെന്ന്ാ പോക്കും.  ആറ് മണ്യാവുമ്പളയ്ക്കും തെരക്കാവും. ജോസ്‌ല്‌യ്‌ക്കോ രാഗത്ത്‌ല്‌യ്‌ക്കോ ഒക്കെ ആവും. ആരക്കാ അറിയ്ാ? ഏഴരയ്ക്ക് കട പൂട്ടാന്‍ നേരത്ത് ഞങ്ങള് രണ്ട് ജോസുമാരും മാത്രേണ്ടാവ്ള്ളൂ ഇപ്പളൂം.''

കടയിലേയ്ക്ക് ഒരാള്‍ കയറി വന്നു.  പയ്യന്മാര്‍ ചിരിച്ചുകൊണ്ട് അയാളെ എതിരേറ്റു.

''ചിറീം കളീം ഒന്നും ഒര് കൊഴപ്പോല്യ,'' ജോസ് തുടര്‍ന്നു.  ''എത്ര കാലംണ്ടാവും ന്ന് കര്‍ത്താവ്‌ന് മാത്രം അറ്യാം.  അറിയ്വോ, ഇദ് മൂന്നാമത്തെ സെറ്റാ.  ഇതിനിടയ്ക്ക് രണ്ട് സെറ്റ് വരവും പോക്കും കഴിഞ്ഞു.  പോണേന് കൊഴപ്പല്യ.  ഇഷ്ടല്യാച്ചാ പുവ്വന്ന്ാണ് നല്ലത്.  പക്ഷേ ഒരു മര്യാദ വേണ്ടേ സുഹൃത്തേ.  ഒന്ന് പറഞ്ഞൂടേ പാര്‍ട്ട്യോള്‍ക്ക് പോണേന് മുമ്പേ?  നാളെത്തൊട്ട് നമ്മള് വര്‌ല്യാ. വേറെ ആളെ നോക്കിക്കോ. എത്ര രസണ്ട്?  ഇദ് രാവിലെ നമ്മള് കടേം തൊറന്ന് അവരേം കാത്തിരിയ്ക്ക്ാ.  ആള്വോളെ വട്യാക്കണ ഏര്‍പ്പാടല്ലേ? നമ്മള്ദ് ഇന്നും ഇന്നലേം തൊടങ്ങീതല്ലലോ.''

അപ്പന്റെ അപ്പനായി 1919-ല്‍ തുടങ്ങിയതാണ് കട.  ബാറ്റയൊന്നും അന്ന് വന്നിട്ടില്ല.  തൃശ്ശൂരിലെ ആദ്യത്തെ ചെരിപ്പുകടയാണ്.  അഞ്ചു വയസ്സായപ്പോള്‍ അപ്പന്റെ ഒപ്പം താനും കടയിലേയ്ക്കു വരാന്‍ തുടങ്ങി.  സെന്റ് തോമസ്സില്‍ പഠിയ്ക്കുമ്പോഴും ഉച്ചയ്ക്ക് ഇവിടെ വന്ന് ഇരിയ്ക്കും.  പത്തെഴുപതു കൊല്ലമായി തൃശ്ശൂര്‍ പട്ടണം കാണാന്‍ തുടങ്ങിയിട്ട്.  അന്നത്തെ തൃശ്ശൂരും ഇന്നത്തെ തൃശ്ശൂരും തമ്മില്‍ ഒരു ബന്ധവുമില്ല.  ആളുകളും വല്ലാതെ മാറിപ്പോയി.

''ഏഴ് കൊല്ലം കഴിഞ്ഞാ സെന്റീനറി ആയില്യേ?'' ഞാന്‍ ചോദിച്ചു.  ''കാര്യായിട്ട് ഇണ്ടാവ്‌ല്യേ ആഘോഷം?''

''എന്ത് ആഘോഷം!'' ജോസ് ചിരിച്ചു.  ''നൂറായിരം ചെരിപ്പ് കടയല്ലേ ഇപ്പൊ തൃശ്ശൂരില്? എന്നാലും വേണ്ടാന്ന് വെച്ച്ട്ട്‌ല്യ.  സമയാവട്ടെ.''

കടയിലേയ്ക്ക് വീണ്ടും ആരോ കയറി വരുന്നതു കണ്ട് ഞാന്‍ അങ്ങോട്ടു നോക്കി.  അത് ജോസ് ആയിരുന്നു.  ചായ കുടിച്ചുള്ള വരവ്.  എത്തിയ ഉടനെ തിടുക്കത്തില്‍ കസ്റ്റമറുടെ അടുത്തെത്തി.

''ദാ, നിന്നെ കാണാന്‍ ഒരാള് വന്നിരിയ്ക്ക്ണൂ ജോസേ,'' മറ്റേ ജോസിനെ നോക്കി കൗണ്ടര്‍ ജോസ് പറഞ്ഞു.

സെയില്‍സ്മാന്‍ ജോസ്  അതു കേട്ടില്ല.  പയ്യന്മാരെ മാറ്റി നിര്‍ത്തി കസ്റ്റമര്‍ക്കുള്ള ചെരിപ്പുകള്‍ നിരത്തുകയാണ് അയാള്‍.

''ജോസേ നീയിങ്ങട് പോരേ, ഈ പാര്‍ട്ടി കൊര്‍ച്ച് നേരായി നിന്നെ കാത്തിരിയ്ക്ക്ണൂ.''  കൗണ്ടര്‍ ജോസ് പറഞ്ഞു.  എന്നിട്ട് എന്റെ നേരെ തിരിഞ്ഞു.  ''പറഞ്ഞിട്ടൊന്നും ഒര് കാര്യോല്യ.  ഒക്കെ അവന് നേരിട്ട് ചെയ്യണം.  ചെക്കമ്മാരക്ക് പരിജാവണ്ടെ? അതിന് അവന്‍ സമ്മതിയ്ക്ക്‌ല്യ.''

കസ്റ്റമര്‍ തിരഞ്ഞെടുത്ത ചെരിപ്പുമായി ജോസ് കൗണ്ടറിലെത്തി. ചെരിപ്പിന്റെ ബ്രാന്റും ബില്ലെഴുതാനുള്ള സംഖ്യയും പറഞ്ഞു.

''ഇയാളെ പരിജണ്ടാ നെണക്ക്?'' ബില്ലെഴുതി പണം വാങ്ങുന്നതിനിടയില്‍ കൗണ്ടര്‍ ജോസ് എന്നെ ചൂണ്ടിക്കാണിച്ച് ചോദിച്ചു.  ''കൊറേ കാലായി ഇവടന്നാത്രേ ചെരിപ്പ് വാങ്ങാറ്.  നീയ്ള്ളതോണ്ടാ ഇവടെ വരണേന്ന് പറേണൂ.  ഓര്‍മ്മെണ്ടാ?''

അപ്പോഴാണ് ജോസ് എന്നെ ശ്രദ്ധിയ്ക്കുന്നത്.

''അറിയ്വോന്നോ!'' എന്റെ പുറത്തു തട്ടി സെയില്‍സ്മാന്‍ ജോസ് ചിരിച്ചു.  ''ഇവടെ എപ്ലും വരാറ്ള്ളതല്ലേ. ചെരിപ്പ് എട്ത്താ?''

''വാങ്ങി,'' ഞാന്‍ പറഞ്ഞു.  ''ഇവടെ കാണാഞ്ഞപ്പൊ അന്വേഷിച്ചതാ.  എന്നും കാണണ ആളെ പെട്ടെന്ന് കാണാണ്ടാവ്‌മ്പോ, അത് ശര്യല്ലലോ.''

''അതൊന്നും പേടിയ്ക്കണ്ട,''  അപ്പോള്‍ കടയിലേയ്ക്കു വന്നു കയറിയ ഭാര്യയും ഭര്‍ത്താവുമെന്നു തോന്നിപ്പിയ്ക്കുന്ന രണ്ടുപേരുടെ മുഖത്തു നോക്കി ചിരിച്ചുകൊണ്ട് ജോസ് പറഞ്ഞു.  ''ഞങ്ങള് രണ്ട് പേരും മരിയ്ക്കണ വരെണ്ടാവും ഇവടെ.''

അയാള്‍ അപ്പോഴേയ്ക്കും എന്നെ മറന്നിരുന്നു.  കടയിലേയ്ക്ക് വന്നു കയറിയ ദമ്പതിമാരുടെ അടുത്തേയ്ക്കു ചെന്ന് അയാള്‍ ചോദിച്ചു:  ''എങ്ങനത്തെ ചെര്പ്പാ വേണ്ടെ? ലേഡീസാ?  പുത്യേ മോഡല്കളൊക്കെ വന്ന്ട്ട്ണ്ട്.''

കൗണ്ടര്‍ ജോസിനോട് യാത്ര പറഞ്ഞ് ഞാന്‍ പുറത്തിറങ്ങി.

(അഷ്ടമൂര്‍ത്തി)


2 അഭിപ്രായങ്ങൾ:

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. ജോസിനെപ്പോലെയുള്ള തൊഴിലാളികള്‍ക്ക് വംശനാശം വന്നു..

    ജോസിന്റെ മക്കളെയൊക്കെ കല്യാണം കഴിപ്പിച്ച് അയച്ച് അദ്ദേഹത്തിന്റെ മുതലാളിയായിരുന്നല്ലൊ...
    ഇന്നത്തെക്കാലത്ത് എത്ര ആത്മാര്‍ത്ഥമായി അധ്വാനിച്ചാലും ജോസിന്റെ മനുഷ്യസ്‌നേഹിയായ മുതലാളിയെപോലെ ഒരു പെരുമാറ്റം ഇന്ന് ആരില്‍ നിന്നും പ്രതീക്ഷിക്കാനാവില്ല...

    തൊഴിലാളി മുതലാളിയേയും മുതലാളി തൊഴിലാളിയേയും പരമാവധി ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു.... ഒരു തരം ചൂഷണ യുദ്ധം..


    അനുഭവം ഇഷ്ടായി


    മറുപടിഇല്ലാതാക്കൂ