2013, ജനുവരി 29, ചൊവ്വാഴ്ച


                                                     കണ്ടിട്ടുണ്ടോ തണ്ണീര്‍പ്പന്തല്‍?

ബഹുരാഷ്ട്രക്കമ്പനികള്‍ കുപ്പിവെള്ളത്തിനു വില കൂട്ടാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത ജനുവരി 17-ലെ 'മംഗളം' പത്രത്തിലുണ്ട്.  ഒരു ലിറ്റര്‍ വെള്ളത്തിന്റെ വില നിലവിലുള്ള 18 ഉറുപ്പികയില്‍നിന്ന് 20 ഉറുപ്പികയാക്കുന്നു.  പെപ്‌സി (അക്വാഫിന), കൊക്കക്കോള (കിന്‍ലേ), മക്‌ഡോവല്‍, കിംഗ് ഫിഷര്‍ തുടങ്ങിയ കമ്പനികളാണത്രേ വില കൂട്ടുന്നത്.  രണ്ടു മാസത്തിനുള്ളില്‍ അത് 25 ഉറുപ്പികയാക്കാനുള്ള നീക്കത്തിന് മുന്നോടിയാണത്രേ ഇത്.

ഇതെന്താ പാലിന്റെ വിലയാവുമല്ലോ പച്ചവെള്ളത്തിനും എന്നു ഞെട്ടണ്ട.  ശരിയാണ്; പാല് ലിറ്ററിന് ഇപ്പോള്‍ 30 ഉറുപ്പിക. അതുകൊണ്ട് പാലു കുടിച്ചാല്‍ മതി എന്നു  വെയ്ക്കാമോ?  ദാഹിയ്ക്കുമ്പോള്‍ നമുക്ക് വെള്ളം തന്നെ വേണ്ടേ?

വേണം.  പക്ഷേ വെള്ളമെവിടെ?  കാലവര്‍ഷവും തുലാവര്‍ഷവും ചതിച്ചതു കാരണം പൊള്ളുന്ന ഒരു വേനല്‍ക്കാലമാണ് നമ്മളെ തുറിച്ചുനോക്കുന്നത്.  ഇപ്പോള്‍ത്തന്നെ അതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരിയ്ക്കുന്നു.  പുഴകളില്‍ വെള്ളം താഴ്ന്നു.  കിണറുകളും കുളങ്ങളും വറ്റി.  ഭൂമി വരണ്ടു.  കേരളം വരള്‍ച്ചബാധിതപ്രദേശമായി പ്രഖ്യാപിയ്ക്കപ്പെട്ടു.  അപ്പോഴാണ് വെള്ളത്തിനു വില കൂട്ടാനുള്ള തീരുമാനവുമായി വെള്ളക്കമ്പനികള്‍ എത്തുന്നത്.  പുര കത്തുമ്പോഴല്ലാതെ വാഴ വെട്ടാനുള്ള അവസരം വേറെ നല്ലതുണ്ടോ?

കുടിവെള്ളം കിട്ടാതെ ഹോട്ടലുകള്‍ പൂട്ടിക്കൊണ്ടിരിയ്ക്കുകയാണ്.  മേശയ്ക്കു മുന്നിലിരിയ്ക്കുന്നവര്‍ക്ക് ഒരു ഗ്ലാസ്സ് വെള്ളം വെച്ചുകൊടുക്കാനില്ലെങ്കില്‍പ്പിന്നെ ഹോട്ടല്‍ തുറന്നു വെച്ചിട്ടെന്ത്?  ഈയിടെ ആക്കുളത്ത് ഒരു മൂവിങ്ങ് റെസ്റ്റോറന്റില്‍ പോയപ്പോള്‍ തിന്നാനുള്ള സാന്‍ഡ്‌വിച്ചിനോടൊപ്പം കുടിയ്ക്കാന്‍ കുപ്പിവെള്ളമാണ് മേശപ്പുറത്തെത്തിയത്.  ഗ്ലാസ്സില്‍ വെള്ളം കൊടുക്കുന്ന പതിവ് അവിടെ ഇല്ലത്രേ.  വേണമെങ്കില്‍ വെള്ളം വില കൊടുത്തുതന്നെ വാങ്ങണം. പോകെപ്പോകെ ഹോട്ടലുകളൊക്കെ ഇത് നടപ്പാക്കിയാലും ആരും പരിഭവിയ്‌ക്കേണ്ട.  ആര്‍ക്കും ഒന്നും സൗജന്യമായി കൊടുക്കേണ്ടതില്ല എന്നാണല്ലോ നവീനവാണിജ്യവേദാന്തം.

പണ്ടുപണ്ട്, സ്‌കൂള്‍ ബസ്സുകളില്ലാത്ത ഒരു കാലമുണ്ടായിരുന്നു.  നാലു നാഴിക നടന്നാണ് ഞങ്ങള്‍ ചേര്‍പ്പിലേയ്ക്ക് പോയിരുന്നത്.  പകലത്തെ ക്ഷീണവും വെയിലും.  തിരിച്ചുപോരുമ്പോള്‍ ദാഹിച്ചു തുടങ്ങും.  എന്നാലും ഒന്നര നാഴിക പിന്നിട്ട് ഊരകത്ത് എത്തുമ്പോള്‍ ഉന്മേഷമാണ്.  കാരണം അവിടെ ഒരു തണ്ണീര്‍പ്പന്തലുണ്ടായിരുന്നു.  അതില്‍ പല്ലില്ലാത്ത ചിരിയുമായി നില്‍ക്കുന്ന ഒരു വയസ്സനുണ്ടായിരുന്നു.  പച്ചമുളകും കറിവേപ്പിലയും ചതച്ചിട്ട സംഭാരം നിറച്ച കുട്ടിക്കലങ്ങള്‍ മേശപ്പുറത്ത് നിരത്തിവെച്ചിട്ടുണ്ടായിരിയ്ക്കും.  അതില്‍നിന്ന് ഓരോന്നെടുത്ത്  അയാള്‍ ഞങ്ങള്‍ക്കുനേരെ നീട്ടിത്തരും.  അത് വയറു നിറയെ കുടിച്ചതിനു ശേഷമാണ് ഞങ്ങള്‍ നടത്തം തുടരുക.

ബാക്കിയുള്ള രണ്ടര നാഴിക നടക്കുന്നതിനിടയില്‍ വീണ്ടും ദാഹിയ്ക്കാന്‍ തുടങ്ങും. ഞെരുവിശ്ശേരി സെന്ററില്‍ 'ചന്ദ്രശേഖരവിലാസം ഹോട്ടല്‍ ആന്‍ഡ് കാപ്പിക്ലബ്ബ്' ഉണ്ടായിരുന്നു.  ഹോട്ടലിന്റെ മുന്നിലിട്ട മരബെഞ്ചില്‍ ഒരു മണ്‍കലത്തില്‍ വെള്ളം നിറച്ചുവെയ്ക്കാറുണ്ടായിരുന്നു.  വഴിപോക്കര്‍ അതില്‍നിന്ന് വെള്ളം മുക്കിയെടുത്ത് കുടിയ്ക്കുന്നതു കാണാം.  ഞങ്ങള്‍ അവിടെനിന്നല്ല വെള്ളം കുടിയ്ക്കുക.  അതിന് മറ്റൊരു സ്ഥലം ഞങ്ങള്‍ കണ്ടുവെച്ചിരുന്നു.  ആ വീട്ടില്‍ ചെമ്പുകലത്തില്‍ വെള്ളം നിറച്ചുവെച്ച് തൈലാംബാള്‍ ഞങ്ങളെ കാത്തിരിയ്ക്കും. വലിയ ഓട്ടുഗ്ലാസ്സില്‍ വെള്ളം നിറച്ചുതരും.  വീട്ടുവിശേഷങ്ങളും  സ്‌കൂള്‍വിശേഷങ്ങളും കൈമാറും. അവരുടെ രണ്ട് ആണ്‍മക്കളും അന്ന് സ്‌കൂളില്‍ ഞങ്ങളോടൊപ്പം പഠിച്ചിരുന്നു.

അന്നൊന്നും വെള്ളം വില കൊടുത്ത് വാങ്ങാനുള്ളതാണ് എന്ന് ആരും ധരിച്ചിരുന്നില്ല.  പണം കൊടുത്താല്‍ എല്ലാം കിട്ടും എന്നോ  പണം കൊടുത്താലേ എന്തും കിട്ടൂ എന്നോ ആയിക്കഴിഞ്ഞിരുന്നില്ല.  കുടിയ്ക്കാനുള്ള വെള്ളം വില കൊടുത്തു വാങ്ങുന്നതിനോട് പൊരുത്തപ്പെടാന്‍ ഞാന്‍ ഏറെക്കാലമെടുത്തു. വീടുവിട്ടിറങ്ങുമ്പോള്‍ കുടിയ്ക്കാന്‍ വെള്ളം കരുതുന്ന പതിവ് അന്നുണ്ടായിരുന്നില്ല.  വെള്ളത്തിന് ഏതു വീട്ടിലേയ്ക്കും കയറിച്ചെല്ലാമായിരുന്നു. നാടു വിട്ടുള്ള ദീര്‍ഘയാത്രയ്ക്കു പുറപ്പെടുമ്പോഴാണ് വെള്ളം കയ്യില്‍ എടുക്കാന്‍ തുടങ്ങിയത്. വലിയ കാനുകളില്‍ കിണറ്റിലെ വെള്ളം നിറച്ച് കയ്യില്‍ വെയ്ക്കുകയാണ് പതിവ്.  വെള്ളം തീരുമ്പോള്‍ വണ്ടി നിര്‍ത്തുന്ന സ്റ്റേഷനിലിറങ്ങി  ടാപ്പില്‍ നിന്ന് നിറയ്ക്കും.  വണ്ടി പുറപ്പെടുന്നതിനു മുമ്പ് നിറച്ചു കഴിയാന്‍ വേണ്ടി അല്ലറചില്ലറ കശപിശകളും പതിവുണ്ട് യാത്രക്കാര്‍ തമ്മില്‍.  വെള്ളം നിറയ്ക്കാനുള്ള ശ്രമത്തിനിടയില്‍  വണ്ടിയില്‍ തിരിച്ചുകയറാന്‍ കഴിയാതെ പോവുന്ന ദുരന്തങ്ങളും പതിവുണ്ട്.

റെയില്‍വേ സ്റ്റേഷനുകളിലെ ആ കുടിവെള്ളക്കൊത്തളങ്ങള്‍ ഇന്ന്  വറ്റി വരണ്ടു.  വെള്ളപ്പാത്രം  നിറയ്ക്കാന്‍ ഇപ്പോള്‍ ആരും അവിടെ ഓടിക്കൂടാറില്ല.  സ്റ്റേഷനുകളിലെ ശീതളപാനീയക്കടകളില്‍ കുപ്പിവെള്ളവും മധുരപാനീയങ്ങളും സുലഭമായി.  വണ്ടിയ്ക്കു പുറത്തിറങ്ങാന്‍ സൗകര്യമില്ലാത്തവര്‍ക്ക് പാന്‍ട്രികളില്‍നിന്ന് തണുപ്പിച്ച കുടിവെള്ളക്കുപ്പികള്‍ എത്ര വേണമെങ്കിലും കിട്ടും.  കുടിയ്ക്കാന്‍ പച്ചവെള്ളം തന്നെ വേണമെന്നില്ലല്ലോ.  പെപ്‌സി, കൊക്കോകോള, മിറിന്‍ഡ, സെവന്‍ അപ്, ലിംക തുടങ്ങി എത്രയെത്ര ശീതളപാനീയങ്ങള്‍!  സഹയാത്രികന്‍ തരുന്നതൊന്നും കുടിയ്ക്കരുത്, തിന്നരുത് എന്ന മുന്നറിയിപ്പ് എപ്പോഴും നമ്മോടൊപ്പമുണ്ടല്ലോ. അതുകൊണ്ട് എല്ലാവര്‍ക്കും സ്വന്തം സ്വന്തം കുപ്പികള്‍.  ഒരു യാത്രക്കാരന്‍ തന്നെ അര ഡസനോളം കുപ്പികള്‍ കാലിയാക്കിയാണ് യാത്ര അവസാനിപ്പിയ്ക്കുക.  ഒഴിഞ്ഞ ബോഗികളില്‍ നിറയെ കാലിക്കുപ്പികള്‍ ചിതറിക്കിടക്കുന്നതു കാണാം.  റെയില്‍പ്പാളങ്ങളില്‍ മരിച്ച നിലയില്‍ കാണപ്പെടുന്ന ആയിരക്കണക്കിനു കുപ്പികള്‍ പുറമേ.

എണ്‍പതുകളുടെ ഒടുക്കം ആണെന്നു തോന്നുന്നു കുപ്പിവെള്ളസംസ്‌കാരം പ്രചാരത്തില്‍ വന്നത്.  കിണറുകളും പുഴകളും വലിയ തോതില്‍ മലിനീകരിയ്ക്കപ്പെട്ടിരിയ്ക്കുന്നു എന്ന അറിവാണ് കുപ്പിവെള്ളത്തെ ആശ്രയിയ്ക്കാനുള്ള പ്രേരണയായത്.  'പെറ്റമ്മയേയും കുടിവെള്ളത്തേയും സംശയിയ്ക്കരുത്' എന്ന ചൊല്ലുതന്നെ അതോടെ അര്‍ത്ഥശൂന്യമായി.

തണ്ണീര്‍പ്പന്തലുകള്‍ അതിന് എത്രയോ മുമ്പു തന്നെ അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു.  അതോടൊപ്പം മറഞ്ഞുപോയ മറ്റൊന്നു കൂടിയുണ്ട്.  വഴിയോരത്ത് ഭാരമിറക്കി വെയ്ക്കാന്‍ കെട്ടിയുണ്ടാക്കിയ കരിങ്കല്ലത്താണികള്‍. അവ സ്ഥലപ്പേരുകളില്‍ ഒതുങ്ങിപ്പോയി.  തളര്‍ച്ചയാറ്റാനുള്ള വഴിയമ്പലങ്ങളാവട്ടെ നോവലുകളില്‍ മാത്രമായി.

വഴിക്കിണറുകളും പിന്നെപ്പിന്നെ കാണാതായി.  അര നൂറ്റാണ്ടു മുമ്പ് തൃശ്ശൂരിലെ സ്വരാജ് റൗണ്ടിലേയ്ക്ക് ഏന്തിനിന്നിരുന്ന ഒരു കിണറുണ്ടായിരുന്നത് വയസ്സായ കുറച്ചുപേരെങ്കിലും ഓര്‍മ്മിയ്ക്കുന്നുണ്ടാവണം.  എത്രയോ പേര്‍ അവിടെനിന്ന് വെള്ളം കോരിക്കൊണ്ടുപോവാറുണ്ടായിരുന്നു.  കിണറ്റിന്‍ വക്കത്ത് കുളിയ്ക്കാറുണ്ടായിരുന്നു.  പുരോഗമനത്തിന്റെ ഭാഗമായി ആ കിണര്‍ എപ്പോഴോ മണ്ണിട്ട് തൂര്‍ത്തുകളഞ്ഞു.  വാഹനങ്ങള്‍ക്കു വിഘാതമായതെല്ലാം തട്ടിനിരത്തുക എന്ന സംസ്‌കാരം അപ്പോഴേയ്ക്കും നമ്മള്‍ ആര്‍ജ്ജിച്ചുകഴിഞ്ഞിരുന്നുവല്ലോ.

കാരൂരിന്റെ ഒരു കഥയുണ്ട്:   'ഉതുപ്പാന്റെ കിണര്‍.'  അനാഥനായ ഉതുപ്പാന്‍ കൂലിപ്പണികളും മറ്റു ചെറുപണികളും ചെയ്ത് പണം സ്വരൂപിച്ച് നഗരത്തില്‍ റോഡുകള്‍ക്കിടയ്ക്കുള്ള ത്രികോണത്തിലുള്ള ഭൂമി വാങ്ങി.  ദിവസേനയുള്ള പണിയ്ക്കു ശേഷം ആ ഭൂമിയില്‍ സ്വയം പണിയെടുത്ത് ഒരു കിണര്‍ കുത്തി. ഉതുപ്പാന്റെ ബുദ്ധിശൂന്യതയെ പഴിയ്ക്കുകയായിരുന്നു എല്ലാവരും. അവിടെ ഒരു കടയിട്ട് പുട്ടും പഴവും കച്ചവടം ചെയ്തിരുന്നെങ്കില്‍ അവനു ജീവിയ്ക്കാനൊരു ഗതിയായേനെ.  'ഉതുപ്പാന്റെ വക' എന്നു പോലും എഴുതിവെയ്ക്കാത്ത അവന്‍ ബുദ്ധിശൂന്യനാണെന്നു വിധിച്ചു.  ഗതി കെട്ടാല്‍ കുടിച്ചു ചാകാന്‍ അവനു  വേറെ കിണര്‍ അന്വേഷിയ്‌ക്കേണ്ടല്ലോ എന്നു പോലും പറഞ്ഞു.  ഉതുപ്പാന്‍ അതൊന്നും ഗൗനിച്ചില്ല.  അവന്‍ കിണറിനു ചുറ്റും അരഞ്ഞാണവും മതിലും കല്‍ത്തൂണും കെട്ടി.  കപ്പിയും കയറുമിട്ടു.  കല്‍ത്തൊട്ടിയുണ്ടാക്കി പശുക്കള്‍ക്കു കുടിയ്ക്കാന്‍ അതില്‍ വെള്ളം നിറച്ചിട്ടു.  മഴ നനയാതെ നിന്നു വെള്ളം കോരാന്‍ തക്കവണ്ണം പുര കെട്ടി. പരിസരം എന്നും അടിച്ചുവാരി വൃത്തിയാക്കി. സമൃദ്ധമായ വെള്ളം കോരിയെടുക്കാനും കിണറ്റിനരികില്‍ കുളിയ്ക്കാനും ധാരാളം ആളുകള്‍ വന്നു.  കാലം പോയി. ഉതുപ്പാനു വയസ്സായി.  പട്ടണം വലുതായി.  പരിഷ്‌കാരത്തിന്റെ ഭാഗമായി കുഴല്‍വെള്ളം എത്തി.  ഉതുപ്പാന്റെ കിണര്‍ ആര്‍ക്കും വേണ്ടാതായി.  മലേറിയ പരത്തുന്ന കൊതുകുകള്‍ പെരുകുന്നത് കിണറുകളിലാണെന്ന വിധി വന്നു.  കിണറുകളെല്ലാം മുപ്പതു ദിവസത്തിനുള്ളില്‍ തൂര്‍ക്കണമെന്ന വിളംബരം വന്നു. അന്ത്യശാസന തീരും മുമ്പെ ഒരു ദിവസം ഉതുപ്പാന്‍ കിണറ്റില്‍ത്തന്നെ ജീവിതം അവസാനിപ്പിച്ചു.

മലയാളചെറുകഥയില്‍ പരിസ്ഥിതി വിഷയമായ ആദ്യത്തെ ചെറുകഥയാവണം 'ഉതുപ്പാന്റെ കിണര്‍'.  അര നൂറ്റാണ്ടു മുമ്പുതന്നെ നമ്മള്‍ വഴി മാറി സഞ്ചരിയ്ക്കാന്‍ തുടങ്ങിയിരുന്നു എന്ന് ഈ കഥ സാക്ഷ്യപ്പെടുത്തുന്നു.  കുഴല്‍വെള്ളം സമൃദ്ധമായി കിട്ടുമെന്ന വിശ്വാസത്തില്‍ കിണറുകള്‍ തൂര്‍ത്തപ്പോള്‍ ഇത്ര വലിയ ജലക്ഷാമം ആരും പ്രതീക്ഷിച്ചിരുന്നില്ല.  വീണ്ടുവിചാരത്തിന്റെ ഭാഗമായി കിണറുകള്‍ വീണ്ടും കുഴിയ്ക്കാന്‍ തുടങ്ങി.  ഉറവ വറ്റിയ ഭൂമിയില്‍ എവിടെനിന്നു കിട്ടാനാണ് വെള്ളം?  അപ്പോള്‍ കുഴല്‍ക്കിണറുകള്‍ കുഴിയ്ക്കാന്‍ നമ്മള്‍ നിര്‍ബ്ബന്ധിതരായി. പക്ഷേ ഉപയോഗം തുടങ്ങി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കുഴല്‍ക്കിണറുകള്‍ വറ്റിപ്പോവുന്നതായാണ് പലര്‍ക്കും അനുഭവം.  ഇനി നമ്മള്‍ വെള്ളമന്വേഷിച്ച് എവിടെപ്പോവാന്‍?

'മംഗളം' കയ്യില്‍പ്പിടിച്ച് എന്തൊക്കെയോ ഞാന്‍ ആലോചിച്ചിരുന്നു പോയി.  കുടിവെള്ളക്കച്ചവടവിശേഷങ്ങള്‍ തുടരുകയാണ്: ''ബഹുരാഷ്ട്രക്കമ്പനികളുടെ ചുവടുപിടിച്ച് കേരളത്തിലെ വെള്ളക്കച്ചവടക്കാരും വില കൂട്ടാനൊരുങ്ങുകയാണ്.  കേരളത്തില്‍ ഇപ്പോള്‍ 93 കുടിവെള്ളക്കമ്പനികളുണ്ട്.  അവര്‍ ഭൂജല അഥോറിറ്റിയുടെ അനുമതി കാത്തുനില്‍ക്കുകയാണ്.''

കേരളത്തില്‍ വീട്ടാവശ്യത്തിനു മാത്രമല്ല കുടിവെള്ളക്കച്ചവടത്തിനും ഭൂജലം ലോപമില്ലാതെ ഊറ്റിയെടുക്കുന്നുണ്ട്.   ബഹുരാഷ്ട്രക്കമ്പനികളുടെ ബോട്ടിലിങ്ങ് പ്ലാന്റുകളില്‍ ഭൂജലസംഭരണം തുടങ്ങിക്കഴിഞ്ഞുവത്രേ.  കുപ്പിവെള്ളനിര്‍മ്മാണം കൂട്ടുകയും ചെയ്തിട്ടുണ്ട്.  അതിനിടെ ഭൂജലവകുപ്പ് ഒരു നിയന്ത്രണവുമില്ലാതെയാണ് കുഴല്‍ക്കിണറുകള്‍ കുഴിയ്ക്കാനുള്ള അനുമതി നല്‍കുന്നതെന്ന് മറ്റൊരു വാര്‍ത്ത കൂടി പത്രത്തിലുണ്ട്.  അങ്ങനെയെങ്കില്‍ ഏറെ വൈകാതെ ഈ ഭൂജലസ്രോതസ്സും വറ്റിവരളുകയില്ലേ?  ഞാന്‍ പത്രം താഴെ വെച്ചു.

ഊരകത്ത് തണ്ണീര്‍പ്പന്തല്‍ നിന്നിരുന്ന സ്ഥലത്ത് ഇന്ന് ഒരു ശീതളപാനീയക്കടയാണ്.  വിവിധ നിറങ്ങളില്‍ നിരവധി പാനീയക്കുപ്പികള്‍ നിരത്തിവെച്ചിട്ടുണ്ട്.  പല തരം കുടിവെള്ളക്കുപ്പികള്‍ മാലമാലയായി തൂക്കിയിട്ടിട്ടുണ്ട്. ഊരകത്തെ പത്തോളം ശീതളപാനീയക്കടകളില്‍ ഒന്നു മാത്രമാണ് അത്.  ഏറെക്കുറെ നാട്ടിന്‍പുറം എന്നു വിശേഷിപ്പിയ്ക്കാവുന്ന ഊരകത്തു തന്നെ നിരവധി വെള്ളക്കുപ്പികളാണത്രേ വിറ്റുപോവുന്നത്.  പരസ്യത്തില്‍ പറയുന്ന പോലെ നമ്മുടെ നാടും പുരോഗമിയ്ക്കുന്നുണ്ട്!

ആരെങ്കിലും ഓര്‍മ്മിയ്ക്കുന്നുണ്ടോ ആവോ ഊരകത്തെ ആ പഴയ തണ്ണീര്‍പ്പന്തല്‍?  ചിരിച്ചുകൊണ്ടുനില്‍ക്കുന്ന ആ മനുഷ്യന്‍ മരിച്ചുപോയിട്ടുണ്ടാവുമെന്നു തീര്‍ച്ച. ചന്ദ്രശേഖരവിലാസം ഹോട്ടല്‍ ആന്‍ഡ് കാപ്പി ക്ലബ്ബിന്റെ സ്ഥാനത്ത് ഇന്ന് ഒരു മണിമാളിക ഉയര്‍ന്നുനില്‍ക്കുന്നുണ്ട്. ചെമ്പുകലത്തില്‍ വെള്ളവുമായി കാത്തിരിയ്ക്കാറുണ്ടായിരുന്ന തൈലാംബാള്‍ എന്നോ മരിച്ചുപോയി. ആണ്‍മക്കള്‍ വീടും നാടും വിട്ടുപോയി. ആ വീടു തന്നെ ഇല്ലാതായി.  കൈമാറിക്കൈമാറിപ്പോയ ആ തൊടിയില്‍ 'സ്ഥലം വില്‍പനയ്ക്ക്' എന്ന് എഴുതിയ ഒരു ബോര്‍ഡാണ് ഇന്ന് സ്ഥിരമായി തലയുയര്‍ത്തി നില്‍ക്കുന്നത്.  

വഴിയോരത്തെ വീടുകളില്‍ കുടിവെള്ളവുമായി ഇന്ന് ആരെങ്കിലും നമ്മളെ കാത്തിരിയ്ക്കുന്നുണ്ട് എന്നതു തന്നെ ഒരസംബന്ധസ്വപ്നമായിരിയ്ക്കുന്നു. അത്തരമൊരു സംസ്‌കാരം എന്നോ അന്യം നിന്നുപോയല്ലോ.  ഊരകത്തെ തണ്ണീര്‍പ്പന്തലില്‍നിന്ന് ശീതളപാനീയക്കടയിലേയ്ക്ക് വരണ്ടുവിണ്ട ഒരു പാതയാണ് നമ്മള്‍ നടന്നുതീര്‍ത്തത്.  

അല്ലെങ്കില്‍ ഇന്ന് തണ്ണീര്‍പ്പന്തല്‍ നാടകഗാനങ്ങളിലോ സിനിമാപ്പാട്ടുകളിലോ ഉപയോഗിയ്ക്കാനുള്ള അര്‍ത്ഥശൂന്യമായ ഒരു വാക്കായിക്കഴിഞ്ഞില്ലേ?

......................

2 അഭിപ്രായങ്ങൾ:

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. /തണ്ണീര്‍പ്പന്തലില്‍നിന്ന് ശീതളപാനീയക്കടയിലേയ്ക്ക് വരണ്ടുവിണ്ട ഒരു പാതയാണ് നമ്മള്‍ നടന്നുതീര്‍ത്തത്//
    Lines like these makes you one of the greatest writers of Malayalam. Proud to be your reader..

    മറുപടിഇല്ലാതാക്കൂ